ഐഫോൺ ജീവനെടുത്തേക്കാം! ആപ്പിളിന്റെ അടിയന്തര മുന്നറിയിപ്പിന് പിന്നിലെ കാരണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കാൻ കൊതിക്കുന്നവർ ലോകമെമ്പാടുമുണ്ട്. ഉത്പന്നങ്ങളിൽ പുലർത്തുന്ന സാങ്കേതികമായ മികവും ഉന്നത നിലവാരവുമാണ് ആപ്പിൾ ഡിവൈസുകളെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത്. ഐഫോണുകളാണ് ജനപ്രീതിയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള ആപ്പിൾ ഡിവൈസ് എന്ന് പറയാം. ജീവൻ രക്ഷാഫീച്ചറുകളും മറ്റും തങ്ങളുടെ ഡിവൈസുകളിലേക്ക് കൊണ്ടുവരാൻ ആപ്പിൾ എപ്പോഴും ശ്രമിക്കാറുണ്ട്.
ആപ്പിൾ സ്മാർട്ട് വാച്ചുകളും ഐഫോണിലെ ചില ഫീച്ചറുകളുമൊക്കെ ആളുകളുടെ ജീവൻ രക്ഷിച്ചതായുള്ള വാർത്തകളും നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ആപ്പിൾ നൽകിയ ഒരു അടിയന്തര മുന്നറിയിപ്പ് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഐഫോൺ 14 ഉൾപ്പെടെയുള്ള ഡിവൈസുകൾ ചിലരുടെ ജീവന് ഭീഷണിയായേക്കാം എന്നായിരുന്നു മുന്നറിയിപ്പ്.

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ളവരാണ് അപകടഭീഷണി നേരിടുന്നത്. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ളവര്‍, നെഞ്ചിൽ നിന്ന് 15.2 സെന്റീമീറ്റര്‍ ദൂരത്തിലെങ്കിലും ഫോൺ അകറ്റിപ്പിടിക്കണം എന്നാണ് ആപ്പിൾ നൽകിയിരിക്കുന്ന നിർദ്ദേശം. സുരക്ഷിതമായ ഈ അകലം പാലിക്കണമെന്നും അല്ലെങ്കിൽ അത് ജീവന് ഭീഷണിയായേക്കാമെന്നും ബ്ലോഗ് പോസ്റ്റിൽ ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു.
പേസ് മേക്കറുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ തക്കശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിള്‍ ഉപകരണങ്ങളിലുണ്ട്. ഇതാണ് അപകടഭീഷണി ഉയർത്തുന്നത്. നിങ്ങളുടെ ആപ്പിൾ ഉൽപ്പന്നം ശരീരത്തിലുള്ള മെഡിക്കൽ ഉപകരണത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നതായി തോന്നിയാൽ ഉടൻ തന്നെ ആ ഉപകരണം ഉപേക്ഷിക്കണമെന്നും ആപ്പിൾ നിർദേശിക്കുന്നു.
ഐഫോൺ 12, 13, 14 എന്നിവയ്ക്ക് പുറമേ എയർപോഡ്, ആപ്പിൾ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്‌സ് എന്നിവ ഉപയോഗിക്കുന്നവരും കരുതലെടുക്കണം. കഴിഞ്ഞ മാസം പുറത്തിറങ്ങിയ പഠന റിപ്പോർട്ട് കണക്കിലെടുത്താണ് ആപ്പിൾ അടിയന്തരമായി ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 2020 ഒക്ടോബറിൽ ഐഫോൺ 12 പുറത്തിറങ്ങിയപ്പോൾത്തന്നെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അപകട മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

'കാന്തങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വാധീനിക്കുമെന്നത് നേരത്തേ അറിവുള്ളതാണ്. എങ്കിലും ഐഫോൺ 12ൽ ഉപയോഗിച്ച കാന്തങ്ങളും അതുണ്ടാക്കുന്ന കാന്തികമണ്ഡലത്തിന്റെ സ്വാധീനവും അമ്പരപ്പിക്കുന്നതാണ്' എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയിൽ മാത്രം ഏകദേശം 3 ദശലക്ഷം ആളുകളുടെ ശരീരത്തിൽ പേസ്മേക്കറുകൾ ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്.
പേസ്മേക്കറിന്റെ പ്രവര്‍ത്തനം കാന്തത്തിന്റെ കൂടി സഹായത്തിലാണ്. അതുകൊണ്ടുതന്നെ ഐഫോണ്‍ പോലുള്ള ഉപകരണങ്ങളുടെ സാമീപ്യം പേസ് മേക്കര്‍ ഉപയോഗിക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടാനോ കുറയ്ക്കാനോ സാധ്യതയുണ്ട്. ഹൃദയമിടിപ്പിലുണ്ടാകുന്ന ഈ താളപ്പിഴ ജീവൻ നഷ്ടമാകുന്നതിലേക്ക് കാര്യങ്ങളെത്തിക്കും. ഈ അപകടം ഒഴിവാക്കാനുള്ള പോംവഴിയായാണ് സുരക്ഷിതമായ അകലത്തില്‍ മാത്രമേ ഇത്തരക്കാർ ആപ്പിള്‍ ഡിവൈസുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് കമ്പനി നിർദേശിച്ചിരിക്കുന്നത്.

ആപ്പിൾ തന്നെ നേരിട്ട് മുന്നറിയിപ്പുമായി രംഗത്ത് എത്തിയതിനാൽ ഉപയോക്താക്കൾ കാര്യത്തിന്റെ ഗൗരവം മനസിലാക്കും എന്നാണ് കരുതപ്പെടുന്നത്. അപകടത്തെക്കുറിച്ച് ധാരണയുള്ളതിനാൽ ഈ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്താൻ ഈ മുന്നറിയിപ്പ് സഹായിക്കും. ആരോഗ്യപരിപാലന സംവിധാനങ്ങൾ ഫോണുകളിലേക്ക് കൂടുതൽ ഉൾപ്പെടുത്താനുള്ള പരീക്ഷണങ്ങൾ ആപ്പിളിന്റെ ഗവേഷണ ശാലകളിൽ തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ഏറ്റവുമധികം പേർ വാങ്ങാൻ ആഗ്രഹിക്കുന്നവയുമാണ് ഐഫോണുകൾ. ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ ഏറ്റവുമധികം പിന്തുണ ഉപയോക്താക്കൾക്ക് നൽകുന്നതും ആപ്പിളിന്റെ സ്മാർട്ട് വാച്ചുകളും മറ്റുമാണ്. എങ്കിലും ആപ്പിൾ തന്നെ ചൂണ്ടിക്കാട്ടിയ അപകടം മനസിലാക്കി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇത്തരം ഡിവൈസുകൾ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.


Click it and Unblock the Notifications






