കടലിനടിയിൽ കിടന്നത് മൂന്ന് ദിവസം; ആപ്പിൾ വാച്ചിന്റെ ഓരോ ലീലാവിലാസങ്ങളേ | Apple Watch
ഇന്നത്തെ കാലത്ത് വിപണിയിൽ എത്തുന്ന മിക്കവാറും സ്മാർട്ട് വാച്ചുകളും വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുമായിട്ടാണ് വരുന്നത്. തങ്ങളുടെ വാച്ചുകൾ 30 മിനിറ്റോളം വെള്ളത്തിനടിയിൽ കിടന്നാലും ഒരു കുഴപ്പവുമുണ്ടാകില്ലെന്നും ചില കമ്പനികൾ അവകാശപ്പെടുന്നു. ബ്രാൻഡുകളുടെ അവകാശവാദങ്ങൾ എന്തായാലും ആപ്പിൾ തരുന്ന വാട്ടർ പ്രൂഫിങ് കപ്പാസിറ്റിയെ കടത്തിവെട്ടാൻ ആർക്കും കഴിയില്ലെന്നതാണ് വാസ്തവം.
ആപ്പിൾ ഐഫോണുകൾ മാസങ്ങൾ വെള്ളത്തിൽ കിടന്നിട്ടും പ്രവർത്തിച്ച ചരിത്രവും നാം ഒരുപാട് കേട്ടിട്ടുണ്ട്. ആപ്പിൾ വാച്ചുകളും അസാമാന്യമായ വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റി ഫീച്ചർ ചെയ്യുന്നുണ്ട്. എന്തിനേറെ പറയുന്നു ദിവസങ്ങളോളം വെള്ളത്തിൽ കിടന്നിട്ടും ഒരു ആപ്പിൾ വാച്ചിന് ഒന്നും സംഭവിച്ചില്ല. വെറുതെ തള്ളുകയാണെന്ന് കരുതരുത്. ബ്രസീലിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോർട്ട്. കടലിൽ നഷ്ടമായ ആപ്പിൾ വാച്ചാണ് പിന്നീട് കണ്ടെത്തിയപ്പോഴും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നത്.

ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് സംഭവം. ബുസിയോസിൽ റോച്ചയെന്ന വിനോദ സഞ്ചാരിയ്ക്കാണ് കടലിൽ വച്ച് Apple Watch നഷ്ടമായത്. വെള്ളത്തിനടിയിൽ നീന്തുന്നതിനിടയിൽ സ്ട്രാപ്പ് സ്ലിപ്പ് ആയെന്നാണ് റോച്ച പറയുന്നത്. വാച്ചിനായി കടലിനടിയിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ട് കിട്ടിയില്ല. കരയിൽ വച്ച് ഫൈൻഡ് മൈ ആപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ വാച്ച് കടലിലുണ്ടെന്ന് മനസിലായെങ്കിലും അടിത്തട്ടിലെ പവിഴപ്പുറ്റുകൾക്കിടയിൽ തിരച്ചിൽ നടത്തുന്നത് ദുഷ്കരമാണെന്ന് മനസിലാക്കിയതോടെ വാച്ച് എന്നന്നേക്കുമായി നഷ്ടമായെന്നും റോച്ച ഉറപ്പിച്ചു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞ് റോച്ചയുടെ ഫോണിലെ ഫൈൻഡ് മൈ ആപ്പിൽ നഷ്ടമായ വാച്ച് ഓൺ ആയതായി ഒരു നോട്ടിഫിക്കേഷൻ വന്നു. ഇതോടെ ആപ്പുപയോഗിച്ച് ഡിവൈസിലെ ലോസ്റ്റ് മോഡ് ആക്റ്റിവേറ്റ് ചെയ്ത റോച്ച കോൺടാക്റ്റ് ഇൻഫർമേഷനും നൽകി. തുടർന്ന് 16 വയസുള്ള ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ കൂടി റോച്ചയെ ബന്ധപ്പെട്ടു. റോച്ചയുടെ വാച്ച് തിരിച്ചുകിട്ടിയെന്നും അത് പ്രവർത്തനക്ഷമമാണെന്നും അറിയിച്ചു. ദിവസങ്ങൾ കടലിൽ കിടന്നിട്ടും വാച്ചിന് ഒന്നും സംഭവിച്ചില്ലെന്നത് റോച്ചയെയും അത്ഭുതപ്പെടുത്തിയെന്ന് പറയാം.

ബുസിയോസിലെ കടലിൽ പവിഴപ്പുറ്റുകൾ പരിപാലിക്കുന്ന ഫിഹോയെന്ന മുങ്ങൽ വിദഗ്ധനാണ് കടലിന്റെ അടിത്തട്ടിൽ നിന്നും റോച്ചയുടെ ആപ്പിൾ വാച്ച് കണ്ടെത്തിയത്. ഫിഹോയുടെ മകളാണ് ഇൻസ്റ്റാഗ്രാമിലൂടെ റോച്ചയെ കണ്ടെത്തിയതും ആപ്പിൾ വാച്ച് കിട്ടിയ കാര്യം അറിയിച്ചതും. കടലിൽ നഷ്ടമാകുന്ന വസ്തുക്കൾ കണ്ടെത്തുകയും അവ ഉടമസ്ഥരെ തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നത് 50 കാരനായ ഫിഹോയുടെ ശീലമാണ്.
പതിവ് നീന്തലിനിടെയാണ് വാച്ച് ഫിഹോയുടെ കണ്ണിലുടക്കുന്നത്. തുടർന്ന് വാച്ച് വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തു. കടലിൽ നിന്ന് കിട്ടിയ വാച്ച് പ്രവർത്തിക്കുമെന്ന് ആദ്യം ഫിഹോയും പ്രതീക്ഷിച്ചിരുന്നില്ല. ഫിഹോയുടെ മകളും ആപ്പിൾ വാച്ച് ഉപയോഗിക്കുന്നുണ്ട്. ആ ചാർജർ ഉപയോഗിച്ച് കടലിൽ നിന്ന് കിട്ടിയ വാച്ച് അവർ ചാർജിനിടുകയും ചെയ്തു. ഇരുവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വാച്ച് ഓൺ ആകുകയും ഫൈൻഡ് മൈ ആപ്പിൽ നിന്നുള്ള ലോസ്റ്റ് മെസേജ് ഡിസ്പ്ലെ ചെയ്യുകയും ചെയ്തു.
തുടർന്ന് വാച്ച് ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാൻ മകളെ ഫിഹോ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് പെൺകുട്ടി ഇൻസ്റ്റാഗ്രാം വഴി റോച്ചയ്ക്ക് മെസേജ് അയച്ചത്. ഇതൊന്നും കേട്ട് ആരും സ്മാർട്ട് വാച്ചിന്റെ വാട്ടർ പ്രൂഫിങ് ശേഷി പരിശോധിക്കാൻ ഇറങ്ങിത്തിരിക്കരുത്. ഇനി സാക്ഷാൽ ആപ്പിൾ വാച്ചുകൾ ആണെങ്കിലും എല്ലാ ഗാഡ്ജറ്റുകളും എപ്പോഴും ഒരേ കപ്പാസിറ്റിയിൽ പ്രവർത്തിക്കണമെന്നില്ല. അതു കൊണ്ട് വാച്ച് കൊണ്ട് പോയി രണ്ട് ദിവസം വെള്ളത്തിലിട്ട് വയ്ക്കുകയൊന്നും ചെയ്യരുത്.


Click it and Unblock the Notifications








