വിമാനത്തിൽവച്ച് വയോധികയ്ക്ക് ശാസതടസം; ചികിത്സിക്കാൻ ഡോക്ടറെ സഹായിച്ചത് ആപ്പിൾ വാച്ച്
ആപ്പിൾ സ്മാർട്ട് വാച്ചുകളിലെ ഹെൽത്ത് ഫീച്ചറുകളുടെ പ്രാധാന്യം വീണ്ടും ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ശ്വാസതടസം നേരിട്ട വയോധികയുടെ ജീവൻ രക്ഷിക്കാൻ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഡോക്ടർക്ക് സഹായകമായത് യാത്രികരുടെ കൈയിൽ ഉണ്ടായിരുന്ന ആപ്പിൾ വാച്ച് ആണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 9 ന് ആണ് സംഭവം ഉണ്ടായത്. യുകെയിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യവേയാണ് 70 വയസുള്ള ബ്രിട്ടീഷ് പൗരയായ വയോധികയ്ക്ക് ശ്വാസതടസം നേരിട്ടത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിമാന ജീവനക്കാർ യാത്രക്കാരുടെ സഹായം തേടി. ഭാഗ്യവശാൽ ആ വിമാനത്തിൽ ഒരു ഡോക്ടറും ഉണ്ടായിരുന്നു.

റാഷിദ് റിയാസ് എന്ന നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ഡോക്ടർ ആണ് ഫ്ലൈറ്റിൽ ഉണ്ടായിരുന്നത്. അദ്ദേഹം പ്രശ്നത്തിൽ ഇടപെടുകയും സ്ത്രീയെ പരിശോധിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് അവരുടെ ഓക്സിജൻ അളവ് പരിശോധിക്കേണ്ടിയിരുന്നു. അതിനായി അദ്ദേഹം ഫ്ലൈറ്റ് ജീവനക്കാരോട് ആപ്പിൾ വാച്ച് ലഭ്യമാണോ എന്ന് തിരക്കി. തുടർന്ന് ആരോ വാച്ച് നൽകുകയായിരുന്നു.
ആപ്പിൾവാച്ചിലെ ഹെൽത്ത് മോണിറ്ററിംഗ് ഫീച്ചറുകൾ പ്രയോജനപ്പെടുത്തിയ ഡോക്ടർ റിയാസ് ബ്ലഡ് ഓക്സിജൻ ഫീച്ചറിന്റെ സഹായത്തോടെ വയോധികയുടെ നില പരിശോധിച്ചു. തുടർന്ന് വിമാന ജീവനക്കാരോട് ഓൺ ബോർഡ് ഓക്സിജൻ സിലിണ്ടർ അഭ്യർത്ഥിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം വിമാനം ഇറ്റലിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ വയോധികയുടെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാനും നിലനിർത്താനും ആപ്പിൾവാച്ച് അദ്ദേഹത്തെ സഹായിച്ചു.

"രോഗിക്ക് ഓക്സിജൻ സാച്ചുറേഷൻ കുറവാണെന്ന് കണ്ടെത്താൻ ആപ്പിൾ വാച്ച് എന്നെ സഹായിച്ചു," എന്ന് ഡോക്ടർ പിന്നീട് വ്യക്തമാക്കി. ഫ്ലൈറ്റുകളിലും മറ്റും അടിയന്തര ഘട്ടങ്ങൾ നേരിടുമ്പോൾ ആപ്പിൾ വാച്ച് പോലുള്ള അടിസ്ഥാന ഗാഡ്‌ജെറ്റുകളിലെ ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾക്ക് വഹിക്കാൻ കഴിയുന്ന വലിയ പങ്കിന്റെ സാധ്യതകൾ അദ്ദേഹം എടുത്തുപറഞ്ഞു.
ആപ്പിൾ വാച്ചിലെ ഹെൽത്ത് മോണിറ്ററിംഗ് ഫീച്ചറുകൾ ശ്വാസകോശങ്ങളിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചുവന്ന രക്താണുക്കൾ കൊണ്ടുപോകുന്ന ഓക്സിജന്റെ അളവ് ശേഖരിക്കുന്നു. ഈ അളവ് കുറയുന്നത് പലപ്പോഴും ശ്വസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിർണായക സാഹചര്യത്തിൽ ഉപകാരപ്പെട്ടുവെങ്കിലും കമ്പനിയുടെ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നതുപോലെ, ആപ്പിളിന്റെ ബ്ലഡ് ഓക്‌സിജൻ ആപ്പ് ഔദ്യോഗികമായി മെഡിക്കൽ ഉപയോഗത്തിന് ഉദ്ദേശിച്ചുള്ളതല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ആപ്പിൾ വാച്ചുകൾ ഇതിനകം നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകൾ ആപ്പിൾ വാച്ചുകൾക്ക് കൂടുതൽ ജനസമ്മതി നേടി നൽകി എന്നുതന്നെ പറയാം. അതേസമയം ഒട്ടനവധി ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ അവതരിപ്പിച്ചു എങ്കിലും ആപ്പിൾ വാച്ചുകൾ ഇപ്പോൾ ചില പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. പുതിയ ആപ്പിൾ വാച്ചുകളിൽ ബ്ലഡ് ഓക്‌സിജൻ ഫീച്ചർ ലഭ്യമല്ലാതാക്കിയിരിക്കുന്നു.

മെഡിക്കൽ ടെക്‌നോളജി കമ്പനിയായ മാസിമോയുമായുള്ള പേറ്റന്റ് തർക്കമാണ് ആപ്പിളിനും ആപ്പിൾ വാച്ച് ഉടമകൾക്കും വിനയായത്. തങ്ങളുടെ പള്‍സ് ഓക്‌സിമീറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലുള്ള പേറ്റന്റ് അവകാശം ആപ്പിള്‍ ലംഘിച്ചുവെന്നാണ് മാസിമോയുടെ ആരോപണം. ആപ്പിള്‍ വാച്ച് മോഡലുകളുടെ വില്‍പന നിര്‍ത്തിവെക്കുന്നതിനുള്ള മാസിമോ കോര്‍പ്പിന്റെ ആവശ്യം ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു.
തുടർന്ന് സീരീസ് 9, അൾട്രാ 2 വാച്ചുകളുടെ വിൽപ്പന ആപ്പിളിന് നിർത്തിവയ്ക്കേണ്ടിവന്നു. പിന്നീട് ചില വ്യവസ്ഥകൾക്ക് വിധേയമായി ആപ്പിൾ ഈ മോഡലുകളിലെ SpO2 ഫീച്ചറുകൾ ആപ്പിൽനിന്ന് നീക്കുകയായിരുന്നു. അതേസമയം സ്മാർട്ട്വാച്ച് പോലുള്ള ഡിവൈസുകളിൽ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അത് എത്ര പ്രയോജനപ്രദമാണ് എന്ന് വിമാനത്തിലുണ്ടായ സംഭവം വ്യക്തമാക്കുന്നു.


Click it and Unblock the Notifications








