'അത്' ദൈവത്തിന്റെ അദൃശ്യ കരങ്ങളോ? ആപ്പിൾവാച്ച് അമ്മയുടെ ജീവൻ രക്ഷിച്ചു, നന്ദിപറഞ്ഞ് മകൾ
ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ആപ്പിൾ ഡിവൈസുകൾ പുലർത്തുന്ന ശ്രദ്ധയും ഇടപെടലും എത്ര പ്രശംസിച്ചാലും മതിലാവില്ല. മനുഷ്യജീവനെ സംബന്ധിച്ച് ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. ആപ്പിൾ ഡിവൈസിലെ ഫീച്ചറുകളുടെ സമയോചിത ഇടപെടലിലൂടെ നിരവധി പേർ മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ച് നടന്നിട്ടുണ്ട്. അതിന്റെ അനവധി ഉദാഹരണങ്ങൾ നാം കണ്ടുകഴിഞ്ഞു.
ആപ്പിൾ വാച്ചുകളിലെയും ഫോണുകളിലെയും വിവിധ ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിച്ചു എന്ന് കേൾക്കുമ്പോൾ പലരും പറയുന്ന ഒരു കാര്യം അത് ആപ്പിൾ പ്രമോഷന് വേണ്ടി അടിച്ചിറക്കുന്ന വെറും കഥകൾ മാത്രമാണ് എന്നാണ്. എന്നാൽ അനുഭവിച്ചിട്ടുള്ളവർക്ക് അത് വെറും കഥയല്ല. അവരുടെ ജീവനും ജീവിതവുമാണ്.

ആപ്പിൾ വാച്ച് മനുഷ്യജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സംഭവങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോൾ ഒരു പുതിയ അധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. തന്റെ അമ്മയുടെ ജീവൻ രക്ഷിക്കുന്നതിൽ ആപ്പിൾ വാച്ച് പുലർത്തിയ മികവിന് നന്ദി പറഞ്ഞുകൊണ്ട് അവരുടെ മകൾ റെഡ്ഡിറ്റിലൂടെ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ലോകം മുഴുവൻ വൈറലാണ്.
റെഡ്ഡിറ്റിൽ മകൾ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്, ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ ഒരു ഹോട്ടലിൽ തങ്ങിയതായിരുന്നു അവരുടെ അമ്മ. ഇതിനിടെയാണ് അവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. അതോടെ ഭയന്നുപോയ അവർ സഹായത്തിനായി ഒരു സുഹൃത്തിനെ വിളിച്ചു. അവരുടെ സുഹൃത്തും അതേ ഹോട്ടലിലെ തന്നെ മറ്റൊരു മുറിയിലാണ് ഉണ്ടായിരുന്നത്.

സുഹൃത്തിനെ വിളിച്ചതിന് പിന്നാലെ അവർ ബോധരഹിതയായി താഴെ വീണു. അവരുടെ സൃഹൃത്ത് മിനിറ്റുകൾക്കകം ആ റൂമിലേക്ക് എത്തി. എന്നാൽ അപ്പോൾ തറയിൽ കമഴ്ന്ന് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലായിരുന്നു ആ സ്ത്രീയുണ്ടായിരുന്നത്. സുഹൃത്ത് ഉടൻ തന്നെ സഹായത്തിനായി 911 എന്ന നമ്പറിലേക്ക് ബന്ധപ്പെട്ടു.
എന്നാൽ ഈ ഘട്ടത്തിൽ ആംബുലൻസ് അവരുടെ അടുത്തേക്കുള്ള യാത്രയിൽ ആയിരുന്നു എന്നാണ് അവർക്ക് അറിയാൻ കഴിഞ്ഞത്. തുടർന്ന് അപകടത്തിൽപ്പെട്ട സ്ത്രീയെ അടിയന്തരമായി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സുഹൃത്ത് എത്തി വിളിക്കുന്നതിന് മുമ്പ് തന്നെ ആംബുലൻസ് യാത്ര പുറപ്പെട്ടിരുന്നതിനാൽ ഏറെ നിർണായകമായ കുറച്ചേറെ സമയം ലാഭിക്കാൻ അവർക്ക് കഴിഞ്ഞു. ഇത് അവരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.
ശസ്ത്രക്രിയയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞ് സംസാരിക്കുന്ന നിലയിലേക്ക് അവരുടെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ബോധരഹിതയായി വീഴും മുമ്പ് അവർ ആംബുലൻസിനെ വിളിച്ചിരുന്നോ എന്ന് മക്കൾ അന്വേഷിച്ചു. അപ്പോൾ ലഭിച്ച മറുപടി അവിടെ ഉണ്ടായിരുന്നവരെ അദ്ഭുതപ്പെടുത്തി. ആംബുലൻസിനെ വിളിച്ചിരുന്നില്ല എന്നായിരുന്നു അവരുടെ ഉത്തരം. അപ്പോൾ ആംബുലൻസിനെ വിളിച്ച ആ 'അദൃശ്യകരങ്ങൾ' ആരുടേതായിരുന്നു എന്നായി അടുത്ത അന്വേഷണം.
ഒടുവിൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ അന്വേഷണത്തിന്റെ ഉത്തരമായി ലഭിച്ച പേര് ആപ്പിൾ വാച്ചിന്റേത് ആയിരുന്നു. അതെ, അവർ ബോധമറ്റ് നിലത്തുവീണ ശേഷം പ്രതികരണങ്ങൾ ഉണ്ടാകാതെ വന്നതോടെ 'അത്'(ആപ്പിൾ വാച്ച്) എമർജൻസി നമ്പരിലേക്ക് സന്ദേശം അയയ്ക്കുകയായിരുന്നു. തുടർന്നാണ് മകൾ ഇക്കാര്യം റെഡ്ഡിറ്റിലൂടെ വെളിപ്പെടുത്തി ആപ്പിളിന് നന്ദി അറിയിച്ചത്.
തങ്ങളുടെ കുടുംബത്തിൽ ഏതാണ്ട് എല്ലാവരും തന്നെ ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവരും ആപ്പിൾ സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവരുമൊക്കെയാണ്. എന്നാൽ ആപ്പിൾ വാച്ചുകൾ ആളുകളുടെ ജീവൻ രക്ഷിച്ചു എന്ന് കേൾക്കുമ്പോൾ അതൊക്കെ ഒരു കെട്ടുകഥയോ പബ്ലിസിറ്റിക്ക് വേണ്ടി ഉണ്ടാക്കുന്നവയോ ആണെന്നാണ് താനും കരുതിയിരുന്നത്. എന്നാൽ സ്വന്തം അനുഭവത്തിലൂടെ തന്റെ തെറ്റിദ്ധാരണയെല്ലാം മാറിയതായി മകൾ കുറിച്ചു.
അയോര്‍ട്ടിക് ഡിസെക്ഷൻ എന്ന രോഗാവസ്ഥയാണ് അവരുടെ അമ്മയ്ക്ക് ഉണ്ടായത് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. അത്യന്തം അപകടകരമായ ഒരു അവസസ്ഥയാണിത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയാണ് അയോര്‍ട്ട. ശരീരം മുഴുവനും രക്തമെത്തിക്കലാണ് ഇതിന്റെ ചുമതല. ഇടതു കോര്‍ണറി ആര്‍ട്ടറി, വലതു കോര്‍ണറി ആര്‍ട്ടറി എന്നിങ്ങനെ രണ്ടെണ്ണമാണ് ഇതിന്റെ പ്രധാന ശാഖകള്‍.

ഈ രണ്ട് ധമനികളിൽ വരുന്ന തടസ്സങ്ങളാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. മൂന്ന് ലെയറികളിലായാണ് അയോട്ടയുള്ളത്. ഉള്ളിലെ ലെയർ ഇന്റിമ. നടുവിലെ ലെയർ മീഡിയ., മുകളിലെ ലെയർ അഡ്വർട്ടിഷ്യ. ഇന്റിമ വളരെ സോഫ്റ്റാണ്. അതിലൊരു പൊട്ടൽ വന്ന് മീഡിയയിലേക്ക് കയറുമ്പോഴാണ് അയോട്ടിക് ഡിസക്ഷൻ വരുന്നത്.
എമർജൻസി രോഗികളിൽ ശസ്ത്രക്രിയ ചെയ്താലും 30% പേർ മരിക്കാറുണ്ട്. ഹൈപ്പർ ടെൻഷനാണ് ഈ രോഗാവസ്ഥ സൃഷ്ടിക്കാൻ ഒരു പ്രധാന കാരണമാകുന്നത്. അതിനാൽ ഹൈപ്പർ ടെൻഷൻ നിയന്ത്രിച്ചുനിർത്തുക എന്നതാണ് ഒരു പ്രതിവിധി. താരതമ്യേന അജ്ഞാതവും എന്നാൽ ജീവൻ അപകടപ്പെടുത്തുന്നതുമായ അയോർട്ടിക് ഡിസെക്ഷനെക്കുറിച്ചുള്ള അവബോധം വളർത്താൻ സെപ്റ്റംബർ 19 അയോർട്ടിക് ഡിസക്ഷൻ ബോധവത്കരണ ദിനമായി ആചരിക്കുന്നു.
അപകടത്തിൽപ്പെട്ട സ്ത്രീയുടെ മകൾ പങ്കുവച്ച കുറിപ്പ് കമന്റുകളും ലൈക്കുകളും ഷെയറുകളും നേടി മിനിറ്റുകൾക്കകം വൈറലായി മാറി. ചിലർ ഈ സംഭവം ആപ്പിൾ സിഇഒ ടിം കുക്കിന് മെയിൽ ചെയ്യാൻ അവരെ ഉപദേശിച്ചു. മറ്റ് ചിലർ ആപ്പിൾ വാച്ചിനെ അഭിനന്ദിച്ചു, ഇതിനിടെ ഒരാൾ തനിക്കുണ്ടായ അനുഭവവും കമന്റായി രേഖപ്പെടുത്തി.
"കഴിഞ്ഞ ആഴ്‌ച ഞാൻ കാൽ വഴുതി തറയിൽ വീണു. അൽപ്പനേരത്തിന് ശേഷം എഴുന്നേറ്റപ്പോൾ തന്റെ വാച്ച് ബീപ്പ് ചെയ്യുകയും വൈബ്രേറ്റുചെയ്യുകയും ചെയ്തു, ഞാൻ വീണോ, ഓക്കെയാണോ എന്ന് വാച്ച് അന്വേഷിച്ചതായും അയാൾ കുറിച്ചു. നിരവധി ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ അടങ്ങുന്ന ആപ്പിൾ സ്മാർട്ട് വാച്ചുകൾ ഇത്തരം സംഭവങ്ങളിലൂടെ വൻ പ്രചാരമാണ് ആപ്പിളിന് നേടിക്കൊടുക്കുന്നത്.


Click it and Unblock the Notifications








