ഓട്ടത്തിനിടെയുണ്ടായ വീഴ്ചയിൽ ശ്വാസകോശം തകർന്ന് ഗുരുതരാവസ്ഥയിലായ ആളുടെ ജീവൻ രക്ഷിച്ച് ആപ്പിൾവാച്ച്!
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിലുള്ള കഴിവ് ഇതിനോടകം പലതവണ വെളിപ്പെടുത്തിയിട്ടുള്ള ആപ്പിൾവാച്ച്(Apple watch) വീണ്ടും ഒരിക്കൽക്കൂടി അപകടത്തിൽപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച് താരമായിരിക്കുന്നു. വീഴ്ചയിൽ ശ്വാസകോശം ഉൾപ്പെടെ തകരുകയും വാരിയെല്ലുകൾ ഉൾപ്പെടെ ഒടിയുകയും ചെയ്ത റോബർട്ട് നെസ് എന്നയാളുടെ ജീവനാണ് ആപ്പിൾവാച്ച് രക്ഷിച്ചത്.
നോർവേയിലെ ഇൻവെസ്റ്റ്മെന്റ് ഡയറക്ടറും ട്രയൽ റണ്ണറുമാണ് റോബർട്ട് നെസ്. ഓട്ടത്തിനിടെ ഗുരുതര പരുക്കേറ്റ തന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ആപ്പിൾവാച്ചാണ് എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. അവധിക്കാലമായതിനാൽ ഒരു ട്രയൽറൺ പരിശീലനത്തിന് ഇറങ്ങിയതായിരുന്നു റോബർട്ട് നെസ്. നോർവെയുടെ പ്രാന്തപ്രദേശമായ ബെർഗനിൽനിന്ന് രാവിലെ 7നാണ് ഓട്ടം തുടങ്ങിയത്.

തിരക്ക് കുറവായിരുന്നതിനാൽ പതിവിലും വേഗത്തിലായിരുന്നു റോബർട്ട് ഓടിയത്. എന്നാൽ ഒരു വളവിൽവച്ച് കാൽതെന്നിയതോടെ നെഞ്ചടിച്ച് ഒരു മതിലിന് മുകളിലേക്കും അവിടെനിന്ന് താഴേക്കും വീഴുകയായിരുന്നു. അതോടെ ട്രയൽ റണ്ണിനായി ഓടിയ അദ്ദേഹം ആശുപത്രിയിലേക്ക് 'ഓടേണ്ട' അവസ്ഥയായി. വീഴ്ചയുടെ ആഘാതത്തിൽ റോബർട്ടിന്റെ ഒന്നിലധികം വാരിയെല്ലുകൾ പൊട്ടിയതായും ശ്വാസകോശങ്ങളിലൊന്ന് തകർന്നതായും വെർഡൻസ് ഗാംഗ് റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരപരുക്ക് സൃഷ്ടിച്ച കഠിനമായ വേദനയാൽ ഫോൺ കണ്ടെത്തി അടിയന്തര സഹായത്തിനായി ആംബുലൻസിനെ വിളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന് ആപ്പിൾ വാച്ചിന്റെ സഹായത്താൻ കോൾ ചെയ്ത് രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. താൻ അപകടത്തിൽപ്പെട്ട ശേഷം നിരവധി കാറുകൾ അതുവഴി കടന്നുപോയതായി അദ്ദേഹം പറയുന്നു.
59 വയസുള്ള റോബർട്ട് അപകടത്തിൽ പരുക്കേറ്റ് ഏതാണ്ട് 15 മിനിറ്റോളം അവിടെ കിടന്നു. ഇതിനിടെ നൂറിലധികം കാറുകൾ അതുവഴി കടന്നുപോയതായും അദ്ദേഹം പറയുന്നു. റോഡിൽ നിന്ന് താഴേക്ക് കുറച്ച് മാറിയാണ് വീണ് കിടന്നത് എന്നതിനാൽ അതുവഴി കടന്നുപോയ ആർക്കും തന്നെ കാണാൻ കഴിഞ്ഞില്ലെന്നും റോബർട്ട് വിശദീകരിക്കുന്നു.
വീണിടത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടന്നിടത്തുനിന്ന് തന്റെ ജീവൻ രക്ഷിച്ചതും, എമർജൻസി നമ്പരിലേക്ക് വിളിച്ച് അപകടം അറിയിക്കാൻ സഹായിച്ചതും ആപ്പിൾ വാച്ച് ആണെന്ന് റോബർട്ട് നോർവീജിയൻ മാധ്യമമായ വെർഡൻസ് ഗാംഗിനോട് പറഞ്ഞു. വിവരം അറിയിച്ച ഉടൻ തന്നെ എത്തിയ രക്ഷാസംഘം റോബർട്ടിനെ കണ്ടെത്തുകയും ബെർഗനിലുള്ള ഹോക്ക്‌ലാൻഡ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
വീഴ്ചയിൽ അറോബർട്ടിന്റെ ശ്വാസകോശവും വാരിയെല്ലുകളും തകർന്നതായി ഡോക്ടർമാരും സ്ഥിരീകരിച്ചു. തനിക്ക് മുൻപ് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായും അതിനാൽ ശ്വാസകോശത്തിന് ഗുരുതര പരുക്ക് ഏറ്റപ്പോൾ തന്നെ തനിക്കത് പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറയുന്നു. ആപ്പിൾ വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ വാച്ചുടമ അപകടത്തിൽപ്പെടുമ്പോൾതന്നെ അടിയന്തര സന്ദേശം അയയ്ക്കുകയും എമർജൻസി നമ്പരിലേക്ക് വിളിക്കുകയും ചെയ്യും.

എന്നാലിവിടെ ആപ്പിൾ വാച്ച് ഫാൾ ഡിറ്റക്ഷൻ ഫീച്ചർ ആക്ടിവേറ്റ് ആകും മുമ്പ്തന്നെ താൻ വാച്ചിന്റെ സഹായത്താൽ കോൾ ചെയ്തതായും അദ്ദേഹം പറയുന്നു. (ആപ്പിൾ വാച്ചുകളുടെ എൽടിഇ വേരിയന്റാണ് ഉപയോഗിക്കുന്നതെങ്കിൽ, ഐഫോണുകൾ ഇല്ലാതെ തന്നെ കോളുകൾ എളുപ്പത്തിൽ ചെയ്യാം). ഇനി ഓടാൻ ഇറങ്ങുമ്പോൾ ആ വളവിൽ താൻ ഏറെ ശ്രദ്ധിക്കുമെന്നും റോബർട്ട് പറയുന്നു.
അതേസമയം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൾ വാച്ചിൽ കൂടുതൽ സുരഷാഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആപ്പിൾ. ഇതിന്റെ ഭാഗമായി സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉൾപ്പെടെ ആപ്പിൾ വാച്ചുകളിൽ പരീക്ഷിച്ചുവരികയാണ്. ആപ്പിളിനെ അനുകരിച്ച് മറ്റ് പല സ്മാർട്ട് വാച്ച് കമ്പനികളും തങ്ങളുടെ വാച്ചുകളിൽ ഇത്തരം പല ഫീച്ചറുകളും അവതരിപ്പിക്കാൻ തയാറെടുക്കുന്നുമുണ്ട്.


Click it and Unblock the Notifications








