ചന്ദ്രാ ഇതു വെറും സാംപിളാണ് കേട്ടോ, താമസിയാതെ വീണ്ടും കാണാം; പ്രതീക്ഷകളുമായി കുതിച്ചുയർന്ന് ആർട്ടിമിസ്
അൻപതു വർഷങ്ങൾക്കിപ്പുറം വീണ്ടും ചാന്ദ്രയാത്രയ്ക്കൊരുങ്ങുന്ന മനുഷ്യന്റെ പ്രതീക്ഷകളുടെ ഭാരവും പേറി നാസയുടെ ആർട്ടിമിസ് 1( Artemis 1) ചന്ദ്രനിലേക്ക് കുതിച്ചുയർന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.17-(ഇന്ത്യൻ സമയം )ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്. മുൻപ് രണ്ടു തവണ ലോഞ്ചിങ്ങിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയെങ്കിലും കൗണ്ട്ഡൗണിന് മിനിറ്റുകൾ മാത്രം അവശേഷിക്കെ ആർട്ടിമിസ് 1 ന്റെ വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.

സാങ്കേതികത്തകരാറായിരുന്നു കാരണം. അതിനാൽത്തന്നെ ഇത്തവണയെങ്കിലും വിക്ഷേപണം നടക്കുമോ അതോ പരാജയപ്പെടുമോ എന്ന ആകാക്ഷ ഏവരിലും ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകൾ കാത്തുകൊണ്ട് ആർട്ടിമിസ് 1 വിജയകരമായി ഭ്രമണപഥത്തിൽ എത്തിയെന്നും ചാന്ദ്ര യാത്രാ പേടകമായ ഓറിയോണിലെ നാല് പാനലുകളും പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. എസ്എൽഎസ്(സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് കരുത്തിലാണ് ഓറിയോൺ പേടകത്തെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്.

അൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനാണ് ആർട്ടിമിസ് ദൗത്യത്തിലൂടെ നാസ ലക്ഷ്യമിടുന്നത്. അതിനുള്ള നീക്കങ്ങളുടെ ആദ്യ പടിയാണ് ഇപ്പോഴത്തെ ആർട്ടമിസ് 1 വിക്ഷേപണം. പരീക്ഷണാർഥമുള്ള യാത്ര ആയതിനാൽ മനുഷ്യർ ഉൾപ്പെടുന്നില്ല എന്നതാണ് ആർട്ടിമിസ് 1 ദൗത്യത്തിന്റെ പ്രത്യേകത. ഭാവിയിൽ മനുഷ്യർ പോകുമ്പോൾ ഉപയോഗിക്കാനുള്ള പേടകമായ ഓറിയോണിൽ ഇപ്പോൾ മനുഷ്യരുടെ സ്ഥാനത്ത് പാവകളാണ് ഇടം പിടിച്ചിരിക്കുന്നത്.

രണ്ട് ദിവസങ്ങൾക്കു ശേഷം നടക്കുന്ന ഭ്രമണ വ്യതിയാനത്തിലൂടെ പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. നവംബർ 25 ന് ആണ് ചാന്ദ്ര ഭ്രമണപഥ പ്രവേശം. യാത്രാ പദ്ധതിയനുസരിച്ച് 28 ന് ഭൂമിയിൽ നിന്നുള്ള ഏറ്റവും അകന്ന സ്ഥാനത്ത് പേടകമെത്തും. അതായത് ഭൂമിയിൽ നിന്ന് ഏകദേശം 4,80,493.791 കിലോമീറ്റർ അകലെയായിരിക്കും ഓറിയോൺ അപ്പോൾ. ഇനി ചന്ദ്രനെ ചുറ്റി ഓറിയോൺ തിരിച്ച് വിജയകരമായി ഭൂമിയിലേക്ക് വരുന്നതാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ആർട്ടിമിസ് 1 ദൗത്യത്തിലെ ഓറിയോണിനെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതിലൂടെ എസ്എൽഎസ് റോക്കറ്റും തന്റെ വിശ്വാസ്യത അടിവരയിട്ടുറപ്പിച്ചിരിക്കുകയാണ്. ലക്ഷ്യം അൽപ്പം കടുപ്പമുള്ളതായതിനാൽ പ്രതിബന്ധങ്ങളെ തകർക്കുന്ന ഒരു കരുത്തൻ റോക്കറ്റും അനിവാര്യമായിരുന്നു. മുമ്പ് ചാന്ദ്ര യാത്രകളുടെ നേതൃത്വം വഹിച്ചത് സാറ്റേൺ 5 എന്ന ഇതിഹാസ റോക്കറ്റായിരുന്നു. എന്നാൽ അത് അൻപത് വർഷം മുമ്പത്തെ കാര്യം.

ഇപ്പോൾ വീണ്ടുമൊരു അങ്കത്തിന് സാറ്റേൺ 5 മതിയാകാതെ വന്നപ്പോൾ മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളെ ഉൾപ്പെടെ നാസ പരിഗണിച്ചിരുന്നു. എന്നാൽ ലക്ഷ്യം അൽപ്പം കഠിനമായതിനാൽ സാറ്റേണിന് ഒരു പിൻഗാമിയെ സൃഷ്ടിക്കാൻ തന്നെ നാസ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എസ്എൽഎസ് പിറന്നത്. 322 അടി നീളമുള്ള പടുകൂറ്റനാണ് എസ്എൽഎസ്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന 4 ആർഎസ്-25 എൻജിനുകളാണ് എസ്എൽഎസിൽ ഉള്ളത്. സാറ്റേൺ ഫൈവ് റോക്കറ്റിനെക്കാൾ 15 ശതമാനം അധികം ഊർജം പുറന്തള്ളി കുതിക്കാൻ എസ്എൽഎസിന് കഴിയും.

റോക്കറ്റിൽ പ്രത്യേക ഭാഗമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയോൺ ഘടിപ്പിക്കപ്പെടുന്നത്. യാത്രക്കിടയിലെ പേടകത്തിനുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് ആർട്ടിമിസ് 1 ദൗത്യത്തിലെ ഡമ്മി യാത്രക്കാരായ കാംപോസും ഹെൽഗയും സോഹാറും നൽകുന്ന വിവരങ്ങൾ നിർണായകമാകും. 4 യാത്രികരുമായി 21 ദിവസം വരെ ബഹിരാകാശത്ത് യാത്ര ചെയ്യാൻ ഓറിയോണിനു കഴിയും. ദൗത്യത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ വീഴുന്ന വിധമാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








