കാലം കെട്ട കാലം! വമ്പന്മാർക്കും കാലിടറി, ടെക്നോളജി മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ ശക്തമാകുന്നു

രാജ്യാന്തര തലത്തിൽ ടെക്നോളജി മേഖലയിൽ കൂട്ടപ്പിരിച്ചുവിടലുകൾ ഏറെ കണ്ട വർഷമായിരുന്നു 2022. എന്നാൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ മോശം അവസ്ഥയാണ് 2023 ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സമ്മാനിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. 2023 ന്റെ തുടക്കത്തിൽ തന്നെ ആമസോൺ സിഇഒ ആൻഡി ജാസി ആഗോളതലത്തിൽ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. നിരവധി ഇന്ത്യക്കാരെ ഇത് ദോഷകരമായി ബാധിച്ചിരുന്നു. ഇപ്പോൾ ആമസോണിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റും 20 ശതമാനം ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യൻ കണ്ണീർ വീഴ്ത്തി ഷെയർ ചാറ്റ്
ഗൂഗിളിന്റെ പിന്തുണയുള്ള സോഷ്യൽ മീഡിയ സ്ഥാപനമായ ഷെയർചാറ്റ് ഇപ്പോൾ സ്ഥാപനത്തിൽ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യം ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചു. ഷെയർ ചാറ്റിന്റെ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ മോജ് 500 ഓളം ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ആഗോള തലത്തിൽ മൈക്രോസോഫ്ടും ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും പോലുള്ള വമ്പന്മാർ പോലും പ്രതിസന്ധിയിലാണ്.

താഴ് കൈയിലെടുത്ത് മെറ്റയും മൈക്രോസോഫ്ടും
ജീവനക്കാരെ ഒഴിവാക്കുന്നത് കൂടാതെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകിയ ശേഷം ഓഫീസുകൾ പൂട്ടിയിടുകയും ഒഴിഞ്ഞ് നൽകുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ സാമ്പത്തിക ചെലവുകൾ കുറയ്ക്കാനാണ് വമ്പൻ കമ്പനികൾ ശ്രമിക്കുന്നത്. സക്കർബർഗിന്റെ കീഴിലുള്ള മെറ്റ ഡൗണ്ടൗൺ സിയാറ്റിൽ, ബെല്ലെവ്യൂ എന്നിവിടങ്ങളിലെ ഓഫീസുകൾ ഒഴിയുന്ന കാര്യം സ്ഥിരീകരിച്ചാതായാണ് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കലിഫോർണിയയിലെ മെൻലോ പാർക്കിലാണ് ഫെയ്‌സ്ബുക്കിന്റെ ഹെഡ് ഓഫീസ്.
ബെല്‍വ്യൂവിലെ സ്പ്രിങ് ഡിസ്ട്രിക്ടിലുള്ള ബ്ലോക്ക് 6 ലെ 11 നിലയുള്ള കെട്ടിടവും സിയാറ്റിലിലെ ആറ് നിലയുള്ള ആര്‍ബര്‍ ബ്ലോക്ക് 333 യിലെ കെട്ടിടവുമാണ് ഫെയ്‌സ്ബുക്ക് ഒഴിയുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ മെറ്റ ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. സമാന അവസ്ഥയിലുള്ള മൈക്രോ സോഫ്ടും അതേ പാതയിലാണ്. 2024 ജൂണിൽ വാടക കാലാവധി അവസാനിക്കുന്ന, ബെൽവ്യൂവിലെ 26 നിലകളുള്ള സിറ്റി സെന്റർ പ്ലാസയുടെ കരാർ മൈക്രോസോഫ്റ്റ് പുതുക്കില്ലെന്നാണ് റിപ്പോർട്ട്. വാഷിങ്ടണിലെ റെഡ്മണ്ടിലാണ് മൈക്രോസോഫ്റ്റിന്റെ പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്.
വർക്ക് ഫ്രം ഹോം
ചെലവ് പരിമിതപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റ് ഇതുവരെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. വൻകിട ടെക്നോളജി കമ്പനികൾക്ക് ഓഫീസ് ചെലവുകൾക്കായി വൻ തുകയാണ് വർഷാവർഷം മുടക്കേണ്ടിവരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് ഒരു അനാവശ്യ ചെലവാണ്. ജീവനക്കാരെ പറഞ്ഞുവിടുന്നതിലും മികച്ച തീരുമാനമാണ് അവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നത് എന്ന് കമ്പനികൾ തിരിച്ചറിയുന്നു. റിമോട്ട്‌വര്‍ക്ക് അഥവാ ഓഫീസില്‍ വരാതെ മറ്റിടങ്ങളില്‍ നിന്ന് ജോലി ചെയ്യുന്ന രീതിക്ക് ഐടി മേഖലയില്‍ സ്വീകാര്യത വർധിച്ചിട്ടുണ്ട്.

പ്രായോഗിക മാർഗങ്ങൾ തേടുന്നവർ
മാത്രമല്ല, ഓഫീസിൽ എത്തി ജോലി ചെയ്യുന്നത് നിരവധി ജീവനക്കാർക്ക് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുന്നു. വീട്ടിലോ, സൗകര്യപ്രദമായ മറ്റിടങ്ങളിലോ ഇരുന്ന് ജോലി നിർവഹിക്കാൻ താൽപര്യപ്പെടുന്നവർ ഏറെയാണ്. ജീവനക്കാരുടെ ഈ ഇഷ്ടം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന കമ്പനികൾക്ക് ചെലവിനത്തിൽ വൻ തുക ലാഭിക്കാൻ കഴിയും. ജീവനക്കാർ എവിടെയായിരുന്നാലും ജോലി കൃത്യമായി നടക്കുന്നുണ്ട് എങ്കിൽ കടുംപിടുത്തതിന്റെ ആവശ്യകത ഇല്ല എന്ന് വമ്പൻ കമ്പനികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ചില കമ്പനികൾ ഈ പ്രതിസന്ധിഘട്ടത്തിലും ഈ മാറ്റത്തിന് തയാറല്ല. ആളുകളെ പിരിച്ചുവിട്ട് ഭാരം ഒഴിവാക്കുന്നതാണ് എളുപ്പം എന്നാണ് ഇക്കൂട്ടരുടെ നിലപാട്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ടെക്നോളജി,ഐടി അനുബന്ധ കമ്പനികള്‍ ജോലിക്കാരെ വീട്ടിലിരുന്നും ജോലിചെയ്യാൻ അനുവദിക്കുന്ന വർക്ക് ഫ്രം ഹോം സംവിധാനത്തിന് തുടക്കം കുറിച്ചത്. ഇന്ന് അത്തരം ജോലികൾ മാത്രം തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്.


Click it and Unblock the Notifications








