കൊതിയന്മാർ! ഇന്ത്യയുടെ 4ജി, 5ജി സാങ്കേതികവിദ്യ 9 രാജ്യങ്ങളെ ആകർഷിച്ചെന്ന് ടെലിക്കോം മന്ത്രി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി സാങ്കേതികവിദ്യ ഒൻപതോളം രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റിയെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ സ്വന്തം 4G, 5G ടെക്‌നോളജി സ്റ്റാക്ക് ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം ടെലിക്കോം ടെക്നോളജി കയറ്റുമതിയിലെ ഒരു പ്രധാന ശക്തിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടി 2023 ൽ പങ്കെടുക്കവേ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യൻ 4ജി-5ജി സ്റ്റാക്ക്
5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കാനായത് സന്തോഷകരമാണ്. പക്ഷേ അതിനെക്കാൾ സന്തോഷം നൽകുന്നത് ഇന്ത്യയുടെ സ്വന്തം 4ജി, 5ജി ടെക്നോളജി സ്റ്റാക്കി( സാങ്കേതിക ശേഖരം)ന്റെ വികസനമാണ്. തുടക്കത്തിൽ ഒരേസമയം പത്ത് ലക്ഷം കോളുകൾ നടത്താൻ സ്റ്റാക്ക് പരീക്ഷിച്ചു. പിന്നീട് അടുത്തഘട്ടമായി ഒരേസമയം അൻപത് ലക്ഷം കോളുകൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് പരീക്ഷിച്ച് തെളിയിച്ചു. തുടർന്നത് ഒരേസമയം ഒരുകോടി കോളുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന നിലയിലേക്ക് ഇന്ത്യയുടെ ടെലിക്കോം സ്റ്റാക്ക് പരീക്ഷിച്ച് വിജയിച്ചു എന്നും ഇത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ ടെലിക്കോം ടെക്‌നോളജി എക്‌സ്‌പോർട്ടറായി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളാണ് ടെലിക്കോം മേഖലയിലെ ഇന്ത്യയുടെ വിജയങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ടെലിക്കോം ടെക്നോളജി സ്റ്റാക്ക് പരീക്ഷിച്ചറിയാൻ 9-10 രാജ്യങ്ങളാണ് താൽപര്യം പ്രകടിപ്പിച്ച് സമീപിച്ചിരിക്കുന്നത്. അടുത്തുതന്നെ ഈ സാങ്കേതികവിദ്യകൾ പുറത്തിറക്കുമെന്നും ചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി അറിയിച്ചു. അതിവേഗം 5ജി വ്യാപനവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്.

അതിവേഗം 5ജി വ്യാപനം
2022 ഒക്ടോബർ 1-ന് ആണ് പ്രധാനമന്ത്രി 5ജി സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 100 ദിവസത്തിനകം 200 -ൽ അധികം നഗരങ്ങളിൽ 5ജി എത്തിക്കാൻ സാധിച്ചു എന്നും അദ്ദേഹം എടുത്തുപറഞ്ഞു. രണ്ട് ഇന്ത്യൻ കമ്പനികൾ ആഗോളതലത്തിൽ ടെലിക്കോം ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ പ്രധാന ടെലിക്കോം ടെക്‌നോളജി കയറ്റുമതിക്കാരനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 9 ലോക രാജ്യങ്ങളെ ആകർഷിക്കാൻ കഴിഞ്ഞു എന്നു പറയുന്ന ഈ സാങ്കേതികവിദ്യകൾ ഒക്കെ കൈവശം ഉണ്ടായിട്ടും തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എന്ത് ചെയ്യാൻ കഴിഞ്ഞു എന്നാണ് സാധാരണക്കാരായ ടെലിക്കോം വരിക്കാർ ചോദിക്കുന്നത്. നെറ്റ് വർക്ക് തകരാറുകൾ മൂലം കോൾ കട്ടാകുക, ഡാറ്റ സേവനങ്ങൾ തടസപ്പെടുക തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഇന്ത്യയിലെ ടെലിക്കോം വരിക്കാർ അനുഭവിക്കുന്നുണ്ട്. ഇതിൽനിന്ന് ഒരു മാറ്റം ഉണ്ടാക്കാൻ ഈ ടെക്നോളജികൾക്ക് കഴിയില്ലേ എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.

100 ദിവസത്തിനുള്ളിൽ 200 നഗരങ്ങളിൽ 5ജി
100 ദിവസത്തിനുള്ളിൽ 200 നഗരങ്ങളിൽ 5ജി എത്തിക്കാൻ കഴിഞ്ഞു എന്ന് പറയുന്നത് ഏറെ പ്രശംസനീയം തന്നെയാണ്. പക്ഷേ മറുവശത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ജനങ്ങൾക്ക് നൽകുന്ന ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരവും ഡാറ്റ സ്പീഡും എത്രയാണ് എന്നുകൂടി ആലോചിക്കണം. സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി എത്തിച്ചത് അഭിമാനത്തോടെ പറയുന്നവർ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ 5ജി വൈകുന്നതിന്റെ യഥാർഥ കാരണങ്ങളും വ്യക്തമാക്കണമെന്നാണ് സാധാരണക്കാർ പറയുന്നത്.
ജനം പറയുന്നത്
2023 ൽ ബിഎസ്എൻഎൽ 4ജിയും 5ജിയും കൊണ്ടുവരും എന്ന് പറഞ്ഞവർ പിന്നീട് 5ജി 2024 ലും 4ജി 2023 രണ്ടാം പകുതിയിലും അവതരിപ്പിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. തദ്ദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജിയും 5ജിയും കൊണ്ടുവരുന്നത് എന്നത് അംഗീകരിക്കുന്നുണ്ടെങ്കിലും അന്തമായുള്ള ഈ വൈകൽ ജനം അംഗീകരിക്കുന്നില്ല. പരാതികൾ വ്യാപകമായതോടെ ഇന്ത്യയിലെ ടെലിക്കോം വരിക്കാർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യോട് നിർദ്ദേശിച്ചിരുന്നു. ടെലിക്കോം സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ കർശന മാർഗനിർദേശങ്ങൾ നടപ്പാക്കാനായിരുന്നു നിർദേശം. തുടർന്ന് ടെലിക്കോം കമ്പനികളുമായി ചർച്ച നടത്തിയ ട്രായി ചില നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇത് എത്രകണ്ട് നടപ്പാകും എന്ന കാര്യത്തിൽ വ്യക്തതയില്ല.


Click it and Unblock the Notifications