ഡിജിപിയുടേത് അടക്കം 17 പോലീസുകാരുടെ പേരിൽ ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകൾ; 30കാരൻ അറസ്റ്റിൽ!
ഫേസ്ബുക് വ്യാജ അകൗണ്ടുകൾ ഉണ്ടാക്കുന്നവർ നമ്മുടെ ഇടയിൽ ഇഷ്ടംപോലെ ഉണ്ട്. നമ്മളിൽ പലരും പല ആവശ്യങ്ങൾക്കും ഇത്തരത്തിലുള്ള ഒന്നോ രണ്ടോ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നവരാണ്. പെൺകുട്ടികളുടെ പേരിലുള്ള അകൗണ്ടുകൾ ഉണ്ടാക്കുന്ന വിരുതന്മാരും ഫേസ്ബുക്കിൽ നിരവധിയുണ്ട്. എന്നാൽ ഇവരൊന്നും തന്നെ പലപ്പോഴും അത്ര ഉപദ്രവകാരികൾ ആവാറില്ല. പക്ഷെ ഈയടുത്ത് ഒരു സംഭവം നടക്കുകയുണ്ടായി. 17 പോലീസുകാരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയ ഒരാളുടെ സംഭവം.

ഡിജിപി, കമ്മീഷണർ എന്നിവരടക്കം 17 പോലീസുദ്യോഗസ്ഥരുടെ പേരിൽ
ആസാമിലാണ് സംഭവം നടന്നത്. ഡിജിപി, കമ്മീഷണർ എന്നിവരടക്കം 17 പോലീസുദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളാണ് ഇയാൾ ഉണ്ടാക്കിയത്. ഇതിനെ തുടർന്ന് 30 വയസ്സ് പ്രായമുള്ള സുലൈമാൻ ഇബ്രാഹിം അലി എന്നയാളെ ശനിയാഴ്ച വൈകിട്ട് ഗുവാഹത്തി പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു.

ഇയാൾക്ക് പറയാനുള്ളത്
17 ഇന്ത്യൻ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഇയാൾ വ്യാജമായി ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നതായും ഇയാൾ തന്നെ അത് നിയന്ത്രിച്ചിരുന്നതായും പോലീസിനോട് ഇയാൾ സമ്മതിക്കുകയുണ്ടായി.സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവരായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥർ. അതിൽ ഡിജിപി കുലധർ സൈകിയ, ഗുവാഹത്തി കമ്മീഷണർ ഹിരൻ നാഥ് എന്നിവരും ഉൾപ്പെടുന്നു.

എല്ലാം ഒരു തമാശക്ക് മാത്രം
വെറുതെ ഒരു തമാശക്ക് വേണ്ടി മാത്രമാണ് താൻ ഇത്തരത്തിൽ പോലീസുകാരുടെ പേരിൽ പ്രൊഫൈലുകൾ ഉണ്ടാക്കിയിരുന്നത് എന്ന് ഇയാൾ പോലീസിനോട് പറയുകയുണ്ടായി. ഫ്രണ്ട്ലിസ്റ്റിന്റെ മഹിമയും പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളും എലാം തന്നെ മറ്റുള്ളവരെ കാണിക്കണം എന്ന ഒരു ഉദ്ദേശമായിരുന്നു തനിക്ക് ഇതിന് പിന്നിൽ എന്നും ഇയാൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പുറമെ 6 പ്രൊഫൈലുകൾ വേറെയും
ഇദ്ദേഹം ഒരു തൊഴിൽരഹിതനായ ചെറുപ്പക്കാരനായിരുന്നു. താൻ ഉണ്ടാക്കിയ ഈ 17 പോലീസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള അക്കൗണ്ടുകൾക്ക് പുറമെ തന്റെ സ്വന്തം പേരിൽ വേറെ 6 അക്കൗണ്ടുകളും ഉണ്ട്. ഈ അകൗണ്ടുകളെല്ലാം തന്നെ ഉണ്ടാക്കിയത് വ്യത്യസ്തങ്ങളായ പല ഫോൺ നമ്പറുകൾ ഉപയോഗിച്ചായിരുന്നു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ഇയാളുടെ പക്കൽ നിന്നും 47 ഫോണുകൾ, 13 ടാബുകൾ, 15 സിം കാർഡുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.


Click it and Unblock the Notifications








