ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബംഗ്ലാദേശ് ഹാക്കർമാർ; മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്
ബംഗ്ലാദേശിൽ നിന്നുള്ള ഒരു സംഘം ഹാക്കർമാർ ഇന്ത്യയിൽ സൈബർ ആക്രമണം നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ 78-ഓളം വെബ്‌സൈറ്റുകൾ പ്രവർത്തന രഹിതമാകുന്ന തരത്തിലാണ് ഇവർ ആക്രമണം നടത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ മിസ്റ്റീരിയസ് എന്നറിയപ്പെടുന്ന ഹാക്കർമാരുടെ സംഘമാണ് ഈ ആക്രമണത്തിന് പിന്നിൽ. 2022 ജൂൺ മുതൽ ഇവരുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സേവന നിഷേധ (DDoS) ആക്രമണങ്ങൾക്കാണ് ഇവർ നേതൃത്വം നൽകുന്നത്. സർക്കാർ, സാമ്പത്തിക, ഗതാഗത മേഖലകളിലെ സംഘടനകളെ ലക്ഷ്യം വെച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. നിലവിൽ ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത് ഇന്ത്യയെ ആണെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ്- ഐബി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2020 ൽ ആണ് മിസ്റ്റീരിയസ് എന്ന ഹാക്കർമാരുടെ ഗ്രൂപ്പ് വാർത്തകളിൽ ഇടം പിടിക്കുന്നത്.

പിന്നീട് ഇന്ത്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ കാമ്പെയ്‌നുകൾ മൂലം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പ്രധാനമായും സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. തുടർന്ന് ഇവർ ലക്ഷ്യം വെച്ച സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കാതെ വരുകയും അതുമൂലം ഇവരുടെ സേനവം നഷ്ടപ്പെടുകയോ സാമ്പത്തിക നഷ്ടം നേരിടുകയോ ചെയ്യുന്നു. മതപരവും രാഷ്ട്രീയവുമായ പ്രേരണകൾ മൂലമാണ് ഇവർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നാണ് ഗ്രൂപ്പ്- ഐബി റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, സെനഗൽ, നെതർലാൻഡ്‌സ്, സ്വീഡൻ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലും ഇവർ സൈബർ അറ്റാക്ക് നടത്തിയിട്ടുണ്ട്. വെബ് സെർവറുകളും അഡ്‌മിനിസ്‌ട്രേറ്റീവ് പാനലുകളും ലംഘിക്കാൻ ഇവർ സാധിക്കുന്നുണ്ട്. ദുർബലമായ പാസ്‌വേഡുകൾ ചൂഷണം ചെയ്തും സുരക്ഷാ തകരാറുകൾ മുതലെടുത്തുമാണ് ഇവർ ആക്രമണം നടത്തുന്നത്. ടെലിഗ്രാമിൽ സജീവമായ D4RK_TSN എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ മിസ്റ്റീരിയസ് ടീമിന്റെ സ്ഥാപകൻ എന്നാണ് ഗ്രൂപ്പ്- ഐബി പറയുന്നത്.

വരും വർഷങ്ങളിൽ ഇവർ പ്രവർത്തനം ശക്തമായി ഉണ്ടാകുമെന്നാണ് ഗ്രൂപ്പ്- ഐബി പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങൾ ലക്ഷ്യം വെച്ചായിരിക്കും ഇവർ പ്രവർത്തിക്കുക. ധനകാര്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തന്നെയായിരിക്കും ഇവരുടെ തുടർ പ്രവർത്തനങ്ങൾ എന്നും ഗ്രൂപ്പ്- ഐബി പറയുന്നു. ഇത്തരം ഹാക്കർമാരെ ചെറുക്കാനായി സൈബർ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഈ റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
പലപ്പോഴായി ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ അടുത്തിടക്ക് ഇന്ത്യയിലെ ആർമി സ്കൂളുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവുകൾ വാട്സ്ആപ്പിൽ സന്ദേശം അയക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. അധ്യാപകരെന്ന പേരിൽ ഇവരുമായി ബന്ധപ്പെട്ട് ഇവരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ചേരാൻ ആവിശ്യപ്പെട്ടാണ് സന്ദേശങ്ങൾ എത്തിയത്. രാജ്യത്തിന്റെ സെൻസിറ്റീവ് വിവരങ്ങൾ പങ്കിടാനും ഇവർ വിദ്യാർത്ഥികളോട് ആവിശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ ആർമിയാണ് ഈ വാർത്ത പുറത്തുവിട്ടത്. വിദ്യാർത്ഥികളുടെ വിശ്വാസം നേടിയെടുക്കാനായി ഇവർക്ക് പരിചയമുള്ള മറ്റ് ആരുടെയെങ്കിലും വിവിരങ്ങൾ കൂടി ഇവർ സംസാരത്തിനിടയിൽ പങ്കുവെക്കും. ശേഷം ഇവരുടെ നമ്പറുകളിലേക്ക് ഒടിപി മെസേജ് ആയച്ച് ഇവ പങ്കുവെക്കണമെന്നും ആവിശ്യപ്പെടും. 617321715, 9622262167 എന്നീ നമ്പറുകളിൽ നിന്നാണ് കൂടുതലും സന്ദേശങ്ങൾ എത്തിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് ആവിശ്യമായ ജാഗ്രത നിർദേശങ്ങളും പ്രിൻസിപ്പാൽമാർ നൽകി.
ഗ്രൂപ്പിൽ ചേരുന്ന വിദ്യാർത്ഥികളോട് അവരുടെ പിതാവിന്റെ ജോലി, സ്കൂൾ ദിനചര്യ, സമയം, അധ്യാപകരുടെ പേരുകൾ, യൂണിഫോം വിശദാംശങ്ങൾ പോലുള്ള വിവരങ്ങൾ പങ്കിടാനാണ് പാകിസ്ഥാൻ ചാരന്മാർ ആവിശ്യപ്പെട്ടിരുന്നത്. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകളിലോ സന്ദേശങ്ങളിലോ സംശയം തോന്നിയാൽ വിദ്യാർത്ഥികളും ജീവനക്കാരും ബന്ധപ്പെട്ടവരെ വിവിരം അറിയിക്കണമെന്നും നിർദേശത്തിൽ പ്രിൻസിപ്പാൽമാർ കൂട്ടിച്ചേർത്തു.
സൈബർ ആക്രമണൾക്ക് പുറമെ ഓൺലൈൻ തട്ടിപ്പുകളും നിരവധിയായി വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വർക്ക് ഫ്രം ഹോമിന്റെ പേരിൽ കൊറോണ കാലത്ത് നിരവധി തട്ടിപ്പുകളും റിപ്പോർട്ട് ചെയ്തിരുന്നു. ഉപഭോക്താക്കൾ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത കൈവിടരുതെന്ന് സൈബർ സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








