ഡ്രൈവിങ് ലൈസന്‍സ് ഓൺലൈനായി പുതുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ
ഓൺലൈൻ തട്ടിപ്പുകൾക്ക് ഇപ്പോൾ ഒരു കുറവുമില്ല എന്ന് പറയുന്നതിൽ തെറ്റില്ല. കാരണമെന്താണെന്നാൽ ദിനംതോറും അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമാകുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഈ തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നത്. ഓൺലൈനായി ഒരു കാര്യം ചെയ്യ്ത് അവസാനഘട്ടത്തിൽ സംഭവിക്കുന്നത് പണമടച്ചുകഴിഞ്ഞാൽ അക്കൗണ്ടിൽ നിന്നും കൂടുതൽ പണം നഷ്ടപെടുന്ന ഒരവസ്ഥയാണ്. ഇതുമൂലം ഇപ്പോൾ ഓൺലൈൻ ഇടപാടുകൾ നടത്തുവാൻ തന്നെ ആളുകൾ ഭയപ്പെടുന്നു.അടുത്തിടെയായി ഓണ്‍ലൈനായി ഡ്രൈവിങ് ലൈസൻസ് പുതുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ പണം നഷ്ട്ടപ്പെട്ടു. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായി ഇന്റർനെറ്റിൽ തെരഞ്ഞപ്പോൾ ലഭിച്ച വ്യാജ നമ്പറിൽ ബന്ധപ്പെട്ട യുവാവിന് 89,993 രൂപയാണ് അക്കൗണ്ടിൽ നിന്നും നഷ്ടമായത്.

ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന ഐ.ടി ജീവനക്കാരനാണ് ഇയാള്‍. ഈ സൈബർ കുറ്റകൃത്യത്തിന്റെ ഫലമായി നവംബർ 26 ന് ഇയാൾ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചപ്പോൾ ഏതാണ്ട് ഒരു ലക്ഷം രൂപയാണ് തട്ടിപ്പ് വഴി നഷ്ട്ടമായത്. ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതിനായി കെആർ പുരം ആർടിഒയുടെ നമ്പർ തെരഞ്ഞപ്പോഴാണ് 8144910621 എന്ന ഹെൽപ്പ് ലൈൻ നമ്പർ ഇയാൾക്ക് ലഭിച്ചത്. തുടർന്ന് വിളിച്ചപ്പോൾ ഫോണ്‍ എടുത്ത വ്യക്തി താൻ ആർടിഒ ജീവനക്കാരനാണെന്നും 10 മിനിട്ടുള്ളിൽ ലൈസൻസ് പുതുക്കാൻ സഹായിക്കാമെന്ന് പറയുകയുമായിരുന്നുവെന്ന് തട്ടിപ്പിനിരയായ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

ആദ്യം ഫോണിൽ ഒരു ഒടിപി വരുമെന്നും അത് അയച്ചുതരണമെന്നും അതിനു ശേഷം ഒരു വെബ് ലിങ്ക് കൂടി അയക്കുമെന്നും അതിൽ ചോദിക്കുന്ന വിവരങ്ങൾ നൽകണമെന്നും അപ്പുറത്തുള്ള വ്യക്തി പറഞ്ഞു. ഒടിപിയും ലിങ്കും അയച്ചതോടെ ഡ്രൈവിങ് ലൈസൻസ് പുതുക്കിയെന്നു കരുതിയെങ്കിലും 24 മണിക്കൂറിനു ശേഷം ഗൂഗിൾ പേ വഴി പണം നഷ്ടമാവുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നും എങ്ങനെയാണ് തട്ടിപ്പിനിരയായതെന്ന് അറിയില്ലെന്നും യുവാവ് പറയുന്നു. ആദ്യമയച്ച ഒടിപി വഴി ഗൂഗിൾ പേ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കാമെന്നും അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഈ തട്ടിപ്പ് സംഘത്തിന് ലഭിച്ചിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.

പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവാവ് ബന്ധപ്പെട്ട വ്യക്തി ആർടിഒ ജീവനക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത വൈറ്റ് ഫീൽഡ് പൊലീസ് കേസ് സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. അടുത്ത ദിവസം (നവംബർ 27), എഞ്ചിനീയർക്ക് തന്റെ മൊബൈൽ അക്കൗണ്ടിൽ നിന്ന് 89,993 രൂപ അജ്ഞാതമായ നാല് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായി നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പ്രതിദിനം ഒന്നിലധികം കേസുകളാണ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാജഫോൺകാളുകൾ, വ്യാജ അപ്ലിക്കേഷനുകൾ തുടങ്ങിയവ വഴിയാണ് ആളുകൾ പ്രധാനമായും തട്ടിപ്പിനിരയാവുന്നത്.

ഓൺലൈൻ തട്ടിപ്പുകേസുകൾ ഈയിടെയായി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആളുകൾ ഇതേ കുറിച്ച് ബോധവാന്മാരാവുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഇത്തരം സംഭവങ്ങൾ നടക്കുന്നതിനുള്ള പ്രധാന കാരണമെന്നത് ആളുകൾ വേണ്ടരീതിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധാലുവാകുന്നില്ല എന്നതുതന്നെ. ഓ.ടി.പി അല്ലെങ്കിൽ ബാങ്ക് വിവരങ്ങൾ മറ്റാരുമായി പങ്കുവയ്ക്കരുതെന്ന കാര്യം പലതവണയായി സൈബർ വിഭാഗം അറിയിക്കുന്നുണ്ട്. എന്നിരുന്നാലും ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധ ചെലുത്താതെയാണ് ആളുകൾ ഓൺലൈൻ പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിവരുന്നത്. ഒട്ടും ശ്രദ്ധയില്ലാതെ ചെയ്യുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.


Click it and Unblock the Notifications