''ദുബായിൽനിന്ന് ഭായി വിളിക്കും, ഐഫോൺ 14 തരും''; പാകിസ്ഥാൻ നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപിക്കുന്നു
പാർട്ട്ടൈം ജോബ് തട്ടിപ്പുകൾക്കും കൊറിയർ തട്ടിപ്പുകൾക്കും പിന്നാലെ, പാക്കിസ്ഥാന്റെ കൺട്രി കോഡായ +92 ഉള്ള വെർച്വൽ നമ്പറുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ഇന്ത്യയിൽ വർധിക്കുന്നു. 'ഭായ് ദുബായിൽ നിന്ന് വിളിക്കും' എന്ന ഡയലോഗ് ഈ തട്ടിപ്പുകാർ പൊതുവായി ഉപയോഗിക്കുന്നതിനാൽ 'ഭായ്' സ്കാം എന്നാണ് ഈ തട്ടിപ്പുകൾ അറിയപ്പെടുന്നത്.
ദുബായിൽനിന്ന് ഡിസ്കൗണ്ട് വിലയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എത്തിച്ചു നൽകാമെന്ന പേരിലും ഐഫോൺ സമ്മാനമായി ലഭിച്ചു എന്ന പേരിലുമാണ് ഭായ് തട്ടിപ്പുകൾ നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൗജന്യ ഐഫോൺ 14 വാഗ്ദാനം ചെയ്ത് അഹമ്മദാബാദ് സ്വദേശിയായ ഇരുപത്തിനാലുകാരനെ തട്ടിപ്പുകാർ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിരാഗ് ദോഷി എന്നാണ് തട്ടിപ്പിനിരയായ യുവാവിന്റെ പേര്. ബിസിനസ് നടത്തുന്ന വിരാഗിനെ ഇൻസ്റ്റഗ്രാമിലൂടെയാണ് തട്ടിപ്പുകാർ ആദ്യം ബന്ധപ്പെടുന്നത്. പ്രമുഖ ഇലക്ട്രോണിക് സ്ഥാപനം നടത്തുന്ന ബഡേ ഭായ്, ഛോട്ടേ ഭായി എന്നിവരുടെ പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പുകാർ വിരാഗിന്റെ വിശ്വാസം നേടിയെടുത്തത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ 18 നാണ് തട്ടിപ്പുകാരുടെ മെസേജ് എത്തിയത്.
"അഭിനന്ദനങ്ങൾ! നിങ്ങൾ ബഡേ ഭായ്, ഛോട്ടേ ഭായി എന്നിവരിൽ നിന്ന് സൗജന്യ ഐഫോൺ 14 നേടിയിരിക്കുന്നു. 3,000 രൂപ ചെറിയ ഫീസ് അടച്ചാൽ മതി. UPI ഉപയോഗിക്ച്ച് തന്നിരിക്കുന്ന നമ്പറിൽ പണമടയ്ക്കുക ." എന്നായിരുന്നു മെസേജ്. 3000 രൂപ ചെലവിൽ ഏകദേശം 70,000 രൂപ വിലയുള്ള ഫോൺ സൗജന്യമായി ലഭിക്കുമെന്ന് കേട്ട് വിരാഗ് ആകൃഷ്ടനായി.
തുടർന്ന് മെസേജിലെ നിർദേശപ്രകാരം അവർ പറഞ്ഞ നമ്പറിലേക്ക് യുപിഐ വഴി 3,000 രൂപ നൽകി. തൊട്ടടുത്ത ദിവസം +92 കോഡുള്ള ഒരു ഫോൺ നമ്പറിൽ നിന്ന് വിരാഗിന് ഒരു കോൾ ലഭിച്ചു. ദുബായിൽ നിന്ന് 'ബഡേ ഭായ്' ആണ് വിളിക്കുന്നത് എന്നുപറഞ്ഞായിരുന്നു കോൾ എത്തിയത്.
വിരാഗിനുള്ള ഐഫോൺ 14, വാച്ച് എന്നിവ അയച്ചിട്ടുണ്ടെന്നും സൂറത്ത് വിമാനത്താവളത്തിൽ ഡെലിവറിക്ക് തയാറാണെന്നും അയാൾ അറിയിച്ചു. പിറ്റേന്ന്, പാഴ്‌സൽ ഡെലിവറി ചുമതലയുള്ളയാൾ എന്ന് പരിചയപ്പെടുത്തി 'സഞ്ജയ് ശർമ്മ' വിരാഗിനെ വിളിച്ചു. ഗുജറാത്തിയിൽ നന്നായി സംസാരിച്ച അയാൾ ഡെലിവറി നടക്കണമെങ്കിൽ 8000 രൂപകൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. അവർ പറഞ്ഞ തുക യുവാവ് നൽകുകയും ചെയ്തു.
തുടർന്ന് ഡെലിവറിക്കായി കാത്തിരുന്നെങ്കിലും എത്തിയില്ല. തുടർന്ന് തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് യുവാവ് ശരിക്കും ഞെട്ടിയത്. അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ തന്നെ കബളിപ്പിച്ച പണം ഉൾപ്പെടെ 6.76 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അയാൾ കണ്ടെത്തി. അപ്പോഴാണ് താൻ തട്ടിപ്പിനിരയായെന്ന് യുവാവിന് പൂർണ്ണബോധ്യമായത്.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അക്കൗണ്ടിൽനിന്ന് വലിയൊരു തുക നഷ്ടപ്പെട്ടത് അറിയാതെയാണ് യുവാവ് തട്ടിപ്പുകാർ ആവശ്യപ്പെട്ട പണം നൽകിയതെന്ന് ധൻധുക പോലീസിലെ ഇൻസ്പെക്ടർ പി എൻ സിൻസുവാഡിയ വെളിപ്പെടുത്തി. യഥാർഥത്തിൽ ഈ നമ്പറിന് പാക്കിസ്ഥാൻ ബന്ധം ഉണ്ടായിരിക്കില്ലെന്നും വെർച്വൽ നമ്പരാകാം തട്ടിപ്പിന് ഉപയോഗിച്ചത് എന്നും പോലീസ് പറയുന്നു.
സിഐഡിയുടെ (ക്രൈം) സൈബർ സെല്ലിൽ നിന്നുള്ള അധികൃതർ സമാനമായ കേസുകൾ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുബായിലെ പ്രശസ്തമായ ഷോപ്പിന്റെ പേരിലാണ് 'ബഡേ ഭായ്, ഛോട്ടേ ഭായ്' തട്ടിപ്പുകൾ അധികവും നടക്കുന്നത്. ഐഫോൺ ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് ഇരകളെ കുടുക്കുന്നത്. അതിനാൽത്തന്നെ അജ്ഞാത നമ്പരിൽനിന്നുള്ള കോളുകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.


Click it and Unblock the Notifications








