2018-ല്‍ ടെക് ലോകത്തെ പിടിച്ചുകുലുക്കിയ വന്‍വിവാദങ്ങള്‍
വന്‍വിവാദങ്ങള്‍ ടെക് ലോകത്തെ പിടിച്ചുകുലുക്കിയ ഒരുവര്‍ഷമാണ് കടന്നുപോകുന്നത്. ഈ മേഖലയിലെ ലൈംഗിക ദുരുപയോഗങ്ങള്‍ 2018-ല്‍ ലോകം ചര്‍ച്ച ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന പഴ ഫെയ്‌സ്ബുക്കും ഗൂഗിളും കേട്ടു. പുതിയ മോഡലുകള്‍ക്ക് വഴിയൊരുക്കുന്നതിനായി പഴയ ഐഫോണുകളുടെ വേഗത കുറച്ചെന്ന് ആപ്പിളിന് കുറ്റസമ്മതം നടത്തേണ്ടിവന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിവാദങ്ങള്‍ക്കാണ് 2018-ല്‍ ടെക് ലോകം സാക്ഷ്യംവഹിച്ചത്.

ഫെയ്‌സ്ബുക്ക്
സാമൂഹിക മാധ്യമരംഗത്ത് അസൂയാവഹമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് ഫെയ്‌സ്ബുക്കിനെ വിവാദം പിടിച്ചുലച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം കൈമാറിയെന്നായിരുന്നു ആരോപണം. ഏകദേശം 50 ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക കൈക്കലാക്കിയെന്നായിരുന്നു ആദ്യഘട്ടത്തിലെ വിവരം. പിന്നീടിത് 87 ദശലക്ഷമായി ഉയര്‍ന്നു.
ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിക്കുന്നതിന് പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞതോടെ കേംബ്രിഡ്ജ് അനലിറ്റിക്കയും മാതൃസ്ഥാപനമായ എസ്എല്‍സി ഗ്രൂപ്പും അടച്ചുപൂട്ടി. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മണിക്കൂറുകളോളം യുഎസ് സെനറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായി. ഇത് കമ്പനിയെ സാമ്പത്തികമായും ബാധിച്ചു.

ഗൂഗിള്‍
ഗൂഗിള്‍ പക്ഷപാതപരമായി സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ സിഇഒ സുന്ദര്‍ പിച്ചൈ ഇത് നിഷേധിച്ചു. റിപബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ കടുത്ത വിമര്‍ശനമായി ഉയര്‍ത്തിയത്.
ഗൂഗിളിന്റെ അല്‍ഗോരിതം ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ ഒരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നും പക്ഷപാതപരമായി സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നില്ലെന്നും പിച്ചൈ വിശദീകരിച്ചു. ഉപയോക്താവിന്റെ സ്ഥാനം അടക്കമുള്ള ഘടകങ്ങള്‍ സെര്‍ച്ച് ഫലത്തെ ബാധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളാണ്. ലിങ്കുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും മുകളില്‍ ഗൂഗിള്‍ സ്വന്തം സേവനങ്ങളായ മാപ്, തൊഴിലവസരങ്ങള്‍, ബിസിനസ്സ് റിവ്യൂ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതായും ആരോപണമുണ്ട്. ഷോപ്പിംഗ് റിസല്‍ട്ടുകളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 2.7 ദശലക്ഷം ഡോളര്‍ പിഴയിട്ടിരുന്നു.

ആപ്പിള്‍
ബാറ്ററി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഐഫോണുകളുടെ പ്രവര്‍ത്തവേഗം കുറയ്ക്കാന്‍ ആപ്പിള്‍ iOS-ല്‍ മാറ്റം വരുത്തിയെന്ന വാര്‍ത്തയായിരുന്നു ടെക് ലോകത്തെ ഉലച്ച മറ്റൊരു വിവാദത്തിന് തുടക്കമിട്ടത്.
ത്രോട്ട്‌ലിംഗ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട പ്രവര്‍ത്തനത്തെ ആപ്പിള്‍ സിഇഒ ടിം കുക്ക് ആദ്യഘട്ടത്തില്‍ ന്യായീകരിച്ചെങ്കിലും പിന്നീട് തെറ്റ് സമ്മതിക്കേണ്ടിവന്നു. പുതിയ ഐഫോണുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുകയായിരുന്നു ആപ്പിളിന്റെ ഉദ്ദേശമെന്ന സംശയവും ഇതിനിടെ ശക്തിപ്പെട്ടു.
ആപ്പിളിന്റെ വിശ്വാസ്യതയെ ഇത് വല്ലാതെ ബാധിച്ചു. ഇതേക്കുറിച്ച് കമ്പനി അന്വേഷണം തുടരുന്നതായാണ് വിവരം.

ഹുവായ്
നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണിനും പേരുകേട്ട കമ്പനിയാണ് ഹുവായ്. കമ്പനി അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാന്‍ നടത്തിയ ശ്രമം രാഷ്ട്രീയ കാരണങ്ങളാല്‍ പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
ഹുവായ്‌യുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മേറ്റ് 10 അമേരിക്കന്‍ വിപണിയിലെത്തിക്കാന്‍ കമ്പനി മൊബൈല്‍ സേവനദാതാക്കളായ AT&T, വെരിസണ്‍ വയര്‍ലെസ് എന്നിവയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം കമ്പനികള്‍ ഇതില്‍ നിന്ന് പിന്മാറി. ഹുവായ്‌യും ചൈനീസ് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമേരിക്ക ആശങ്ക അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം.

ബ്രോഡ്‌കോം- ക്വാല്‍കോം
2017 നവംബറില്‍ ബ്രോഡ്‌കോം 117 ബില്യണ്‍ ഡോളറിന് സ്മാര്‍ട്ട്‌ഫോണ്‍ ചിപ് കമ്പനി ക്വാല്‍കോമിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ക്വാല്‍കോം ഇതിനോട് വലിയ താത്പര്യം കാട്ടിയില്ല. 2018 ജനുവരിയില്‍ ഇരു കമ്പനികളും വീണ്ടും ചര്‍ച്ചയാരംഭിച്ചു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഏറ്റെടുക്കലിന് രാഷ്ട്രീയമാനം കൈവന്നു. ഏറ്റെടുക്കല്‍ നീക്കം മൊബൈല്‍ സാങ്കേതിക രംഗത്തെ അമേരിക്കയുടെ മേല്‍ക്കൈ ഇല്ലാതാക്കുമെന്നും ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നുമായിരുന്നു ട്രംപിന്റെയും കൂട്ടരുടെയും പക്ഷം. വിവാദം കനത്തതോടെ ബ്രോഡ്‌കോം ഏറ്റെടുക്കല്‍ നീക്കം ഉപേക്ഷിച്ചു.

ZTE
അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ വടംവലിയുടെ മറ്റൊരു ഇരയാണ് ZTE. ഇറാനില്‍ സേവനങ്ങള്‍ നല്‍കിയെന്ന പേരിലാണ് അമേരിക്ക ചൈനീസ് കമ്പനിയായ ZTE-യെ പൂട്ടിയത്.
ക്വാല്‍കോം പ്രോസസ്സറുകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ഘടകങ്ങള്‍ ZTE ഫോണുകള്‍ക്ക് നല്‍കുന്നത് നിരോധിച്ചു. ഇതോടെ ZTE അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി.
ZTE അമേരിക്കയിലേക്ക് തിരികെ വരുന്നതായി ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതാണ് ഏറ്റവും പുതിയ സംഭവവികാസം. ZTE 1.4 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം. അമേരിക്ക- ചൈന ബന്ധം മെച്ചപ്പെടാന്‍ ഇത് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്റല്‍
2018 ഇന്റലിനെ സംബന്ധിച്ച് മോശം വര്‍ഷമായിരുന്നു. സ്‌പെക്ടര്‍, മെല്‍റ്റ്ഡൗണ്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രോസസ്സറിനെ ബാധിച്ച പ്രശ്‌നങ്ങളാണ് കമ്പനിക്ക് തലവേദന സൃഷ്ടിച്ചത്. തുടക്കത്തില്‍ ഇന്റല്‍ ഇതിനെ ഗൗരവമായി എടുത്തില്ല. സ്‌പെക്ടറും മെല്‍റ്റ്ഡൗണും ഉപകരണങ്ങളുടെ പ്രവര്‍ത്തനമികവിനെ സാരമായി ബാധിച്ചുവെന്ന് കമ്പനി പിന്നീട് സമ്മതിച്ചു.
ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളെയും പ്രശ്‌നം ബാധിച്ചതായി മനസ്സിലായതോടെ കമ്പനി ഓപ്പറേറ്റിംഗ് സിസ്റ്റം- ഫേംവെയര്‍ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.


Click it and Unblock the Notifications