കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം

ആരാണ് ബിൽ ഗേറ്റ്സ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം ഇല്ലെന്നതാണ് വാസ്തവം. ലോകത്തെ മാറ്റിമറിച്ച മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ എന്ന് തുടങ്ങി ഒരു കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന് വരെയുള്ള വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട്. 105.2 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ലോകത്തെ ആറാമത്തെ വലിയ കോടീശ്വരനായ ബിൽ ഗേറ്റ്സ് തന്റെ സമ്പത്ത് മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മുൻ ഭാര്യയുമൊത്തുള്ള ഫൌണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈയ്യും കണക്കുമില്ല. ഇത് Bill Gates എന്ന വ്യക്തിയെക്കുറിച്ച് പറയാൻ ഉള്ള കാര്യങ്ങൾ. ഇനി നമ്മുക്ക് മറ്റൊരു കഥ കൂടി കേൾക്കാം.
Bill Gates: കൊവിഡിന് പിന്നിലെ സൂത്രധാരനോ?
കൊവിഡ് മഹാമാരിയുടെ തുടക്ക കാലത്ത് രോഗത്തെക്കുറിച്ചും അതിന്റെ ഉറവിടങ്ങളെക്കുറിച്ചും വിവിധ തരം കഥകൾ പരന്നിരുന്നു. എന്തിലും ഏതിലും ഗൂഢാലോചന ആരോപിക്കുന്ന "കോൺസ്പിറസി തിയറിസ്റ്റുകൾ" പ്രത്യേകിച്ചD മര്യാദയ്ക്ക് സ്കൂളിൽ പോലും പോകാത്ത ചിലർ കൊവിഡിന്റെ കാരണങ്ങൾ എന്ന രീതിയിൽ നൂറായിരം കഥകൾ പറഞ്ഞ് നടക്കുകയും ചെയ്തു. അതി വിചിത്രമായ ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങളിൽ എല്ലാവരെയും ഞെട്ടിച്ചൊരു കഥയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് ആണ് കൊവിഡിന് പിന്നിലെ ബുദ്ധികേന്ദ്രവും സൂത്രധാരനുമെന്നത്.
ആദ്യ പാരഗ്രാഫ് വായിച്ചവർക്ക് ഇത് കേൾക്കുമ്പോൾ ചിരി വരുന്നുണ്ടാവും. നമ്മുടെ നാട്ടിലെ ഗൂഢാലോചന സൈദ്ധാന്തികർ പറയുന്നതിനൊക്കെ ചെവി കൊടുക്കാൻ നിന്നാൽ റോക്കറ്റിൽ കയറി നേരെ സൂര്യനിലേക്ക് വച്ച് പിടിക്കാൻ തോന്നുമെന്നതാണ് യാഥാർഥ്യം. അമേരിക്കയിലൊക്കെ ബിഗ്ഫുട്ടിലും ചെന്നായ മനുഷ്യനിലുമൊക്കെ വിശ്വസിക്കുന്ന പലരും ഇപ്പോഴുമുണ്ട്. എന്തായാലും അതവിടെ നിൽക്കട്ടെ. ഇത്തരമൊരു ആരോപണം കേട്ടിട്ടും ഇത്രയും നാളും മിണ്ടാതിരുന്ന ബിൽ ഗേറ്റ്സ് ഇപ്പോൾ മൌനം വെടിഞ്ഞിരിക്കുകയാണ്.

തന്നെക്കുറിച്ച് കേട്ട കഥകൾ അത്ഭുതപ്പെടുത്തിയെന്നാണ് ബിൽ ഗേറ്റ്സ് പറയുന്നത്. ലോകത്ത് സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കുറ്റപ്പെടുത്താവുന്ന ഒരു ദുഷ്ട ശക്തിയെ ചിലർ തിരയുന്നു. കൊവിഡ് വ്യാപനം സംഭവിച്ച സമയത്ത് അത് ബിൽ ഗേറ്റ്സ് സൃഷ്ടിച്ചതാണെന്ന രീതിയിൽ ദശലക്ഷക്കണക്കിന് മെസേജുകളാണ് ആളുകൾ അയച്ചത്. ഞാൻ ആളുകളെ ട്രാക്ക് ചെയ്യുകയാണെന്നും സന്ദേശങ്ങൾ പോയിരുന്നു. കൊവിഡ് വാക്സിനുകളുടെ കാര്യത്തിൽ ഇടപെട്ടുവെന്നത് സത്യമാണ്. അത് പക്ഷെ ജീവനുകൾ രക്ഷിക്കാൻ വേണ്ടിയുള്ള ഇടപെടലായിരുന്നുവെന്നും ബിൽ ഗേറ്റ്സ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ആളുകൾ തിരശീലയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന "ബൂഗിമാനെയാണ്" തിരയുന്നത്. അവർക്ക് ലഭിക്കാവുന്ന ഏറ്റവും ലളിതമായ ഉത്തരം കൂടിയാണത്. ജീവശാസ്ത്രത്തെക്കാൾ എളുപ്പത്തിൽ വെറുപ്പും വിദ്വേഷവും ആളുകൾക്ക് മനസിലാക്കാൻ സാധിക്കും. നേരത്തെ യുഎസ് പ്രസിഡന്റിന്റെ ചീഫ് മെഡിക്കൽ അഡ്വൈസർ ആയിരുന്ന അന്റണി ഫൌസിയേക്കാളും ആളുകൾ ലക്ഷ്യം വച്ചത് തന്നെയാണെന്നും ഗേറ്റ്സ് പറയുന്നു. കൊവിഡ് 19 വാക്സിനിൽ പങ്കെടുത്തുവെന്നത് ശരിയാണെന്നും എന്നാൽ വൈറസ് വ്യാപനത്തിൽ തനിക്ക് പങ്കില്ലെന്നും ഗേറ്റ്സ് വ്യക്തമാക്കി.
കഥകളുടെ തുടക്കം

2015-ൽ ഒരു ടെഡ്എക്സ് കോൺഫറൻസിൽ ബിൽ ഗേറ്റ്സ് നടത്തിയ പരാമർശങ്ങളാണ് ബിൽ ഗേറ്റ്സിന് പിന്നീട് പാരയായത്. വരുന്ന ദശാബ്ദങ്ങളിൽ 10 മില്യണിൽ കൂടുതൽ ആളുകളെ കൊല്ലാൻ കഴിയുന്നത് അതിവ്യാപന ശേഷിയുള്ള ഒരു വൈറസിന് മാത്രമായിരിക്കും എന്നായിരുന്നു ബിൽ ഗേറ്റ്സ് അന്ന് പറഞ്ഞത്. എന്തായാലും വർഷങ്ങൾക്കിപ്പുറം ഗേറ്റ്സിന്റെ വാക്കുകളെ ശരി വച്ച് കൊവിഡ് മഹാമാരി ലോകമെങ്ങും പടർന്ന് പിടിച്ചു. ഇതാണ് വൈറസിന് പിന്നിലെ സൂത്രധാരൻ ബിൽ ഗേറ്റ്സ് ആണെന്ന പരാമർശങ്ങൾക്കും കഥകൾക്കും പിന്നിൽ.
ഇനിയുള്ള കഥകൾ ഇതിലും രസകരമാണ്
ലോകത്തെ ജനസംഖ്യ കുറയ്ക്കാനുള്ള ബിൽ ഗേറ്റ്സിന്റെ ഗൂഢ പദ്ധതിയാണ് കൊവിഡ് പാൻഡെമിക് എന്നാണ് കഥകൾ പറഞ്ഞ് പരത്തുന്ന ഗൂഢാലോചന സൈദ്ധാന്തികരുടെ പ്രധാന ആരോപണം. കൊവിഡ് വാക്സിനേഷൻ ആളുകളെ കൂട്ടമായി വന്ധ്യംകരിക്കാനുള്ള മാർഗമാണെന്നും ഇത്തരക്കാർ ആരോപിക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരം കഥകൾ പ്രചരിപ്പിച്ചത്. വ്യാജ വാർത്തകൾ പരക്കുന്നത് തടയാൻ വിവിധ നടപടികൾ കൈക്കൊണ്ടെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇതിന് പൂർണമായും കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം.


Click it and Unblock the Notifications