ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ
കോളജിൽ പടിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനികൾ ജോലി വാഗ്ദാനവുമായി പിറകെ നടക്കുക. കോടികൾ ശമ്പള വാഗ്ദാനവുമായി വരുന്ന കമ്പനികളിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഒന്ന് തിരഞ്ഞെടുക്കുക. സ്വപ്നം പോലെയൊക്കെ തോന്നുന്നില്ലേ? ഇത് സ്വപ്നമൊന്നുമല്ല. കൊൽക്കത്തക്കാരനും അംഗൻവാടി ജീവനക്കാരിയായ അമ്മയുടെ മകനുമായ ബൈശാഖ് മൊണ്ടാലിന്റെ ജീവിതമാണ് (bisakh mondal).

കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ബൈശാഖ് മൊണ്ടാലിന് ഗൂഗിൾ, ആമസോൺ, ഫേസ്ബുക്ക് എന്നീ കമ്പനികളിൽ നിന്നാണ് ജോബ് ഓഫറുകൾ ലഭിച്ചത്. ആമസോണിൽ നിന്നും ഗൂഗിളിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ച ബിസാഖ് മെറ്റയുടെ ഫേസ്ബുക്കിൽ നിന്നുള്ള ഓഫർ സ്വീകരിച്ചു. 1.8 കോടി രൂപ വാർഷിക ശമ്പളത്തിലാണ് ബിസാഖ് ഫേസ്ബുക്കിൽ ചേരുന്നത്.

ജാദവ്പൂർ സർവകലാശാലയിൽ നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ബൈശാഖ് മൊണ്ടാൽ. സെപ്റ്റംബറിൽ ലണ്ടനിലേക്ക് പോകുന്ന ബൈശാഖ് ഫേസ്ബുക്കിൽ ജോലിക്ക് കയറും. ജാദവ്പൂർ സർവകലാശാലയിൽ നിന്നുള്ള ഒരു വിദ്യാർഥിക്ക് ഈ വർഷം ലഭിക്കുന്ന ഏറ്റവും വലിയ ശമ്പള പാക്കേജിലാണ് ബിസാഖ് ഫേസ്ബുക്കിൽ ചേരുന്നത്.

ജെയുവിലെ വിവിധ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി ആകെ ഒമ്പത് വിദ്യാർഥികൾ ഒരു കോടി രൂപയിൽ കൂടുതൽ വരുന്ന ശമ്പള പാക്കേജിൽ വിദേശ സ്ഥാപനങ്ങളിൽ ജോലി നേടിയതായും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യൻ എക്സ്പ്രസ് പോലെയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പാക്കേജ് ലഭിച്ചിരിക്കുന്നത് ബൈശാഖിനാണ്.

ഫേസ്ബുക്കിൽ നിന്നുള്ള ജോബ് ഓഫറിനെക്കുറിച്ച് ആവേശത്തോടെയാണ് ബൈശാഖിന്റെ പ്രതികരണം. ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ജോബ് ഓഫർ ലഭിച്ചിരുന്നതായി ബൈശാഖ് ലിങ്ക്ഡ്ഇനിൽ വെളിപ്പെടുത്തിയിരുന്നു. മെറ്റ്, ഗൂഗിൾ, ആമസോൺ എന്നിയിൽ നിന്നും മുഴുവൻ സമയ ഓഫറുകൾ ലഭിച്ചിരുന്നതായും ഏതെങ്കിലും ഒന്ന് ഉടൻ തിരഞ്ഞെടുക്കും എന്നുമായിരുന്നു ബൈശാഖിന്റെ പ്രതികരണം. ഈ മഹത്തായ അവസരങ്ങൾക്ക് നന്ദിയുള്ളവനാണെന്നും ബൈശാഖ് മൊണ്ടാൽ ലിങ്ക്ഡ്ഇനിൽ കുറിച്ചു.

ഫേസ്ബുക്കിൽ ജോലി ചെയ്യുന്നതിനായി സെപ്റ്റംബറിൽ ലണ്ടനിലേക്ക് പറക്കുമെന്ന് മൊണ്ടാൽ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, കോവിഡ് മഹാമാരിയുടെ കാലത്ത്, നിരവധി സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ടെന്നും അക്കാഡമിക്ക് പഠനത്തിന് പുറത്ത് അറിവ് നേടാൻ ഇത് സഹായിച്ചെന്നും ബൈശാഖ് പറയുന്നു. ഉയർന്ന ശമ്പള പാക്കേജ് കാരണമാണ് ഗൂഗിളിനേയും ആമസോണിനെയും മറികടന്ന് ഫേസ്ബുക്ക് സെലക്റ്റ് ചെയ്തത് എന്നും മൊണ്ടാൽ പറയുന്നു.

അംഗൻവാടി ജീവനക്കാരിയായ അമ്മയും മൊണ്ടാലിന്റെ സ്വപ്ന തുല്ല്യമായ നേട്ടത്തിൽ ആവേശം കൊള്ളുകയാണ്. മകൻ കുട്ടിക്കാലം മുതൽ മികച്ച വിദ്യാർഥിയായിരുന്നെന്നും മകനെ ഓർത്ത് അഭിമാനം കൊള്ളുകയാണെന്നും അമ്മ പറയുന്നു. "ഇത് ഞങ്ങൾക്ക് ഏറെ അഭിമാനകരമായ നിമിഷമാണ്. അവൻ ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിലെത്തുന്നത് കാണാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. പഠിത്തത്തിന്റെ കാര്യത്തിൽ എപ്പോഴും ഗൗരവം നൽകിയിരുന്നു. ഹയർസെക്കൻഡറി പരീക്ഷകളിലും ജോയിന്റ് എൻട്രൻസ് പരീക്ഷയിലും നല്ല മാർക്ക് നേടിയ ശേഷമാണ് ജാദവ്പൂർ സർവകലാശാലയിൽ മകന് പ്രവേശനം ലഭിച്ചു," അവർ പറയുന്നു.

കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് ഇത്രയും വലിയ ഓഫറുകൾ ലഭിക്കുന്നതെന്ന് ജെയുവിലെ പ്ലേസ്‌മെന്റ് ഓഫീസർ സമിത ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. വരുമാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെത്തുടർന്ന് ഫേസ്ബുക്ക് പുതിയ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്ന സമയത്താണ് മൊണ്ടാലിന്റെ നിയമനം എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








