ആപ്പിളിൽ ഇന്ത്യൻ കയ്യൊപ്പ് പതിയുമോ?; ഐഫോൺ നിർമാണ പങ്കാളിയാകാൻ ടാറ്റ ഗ്രൂപ്പ്
ലോകമെങ്ങുമുള്ള മൊബൈൽ പ്രേമികളിൽ ഭൂരിഭാഗം പേരുടെയും ഇഷ്ട ഫോണാണ് ഐഫോൺ. ഇന്ത്യയിലും ഐഫോൺ ആരാധകർ കുറവല്ല. ആപ്പിളിന്റെ ഉടമസ്ഥതയിൽ പുറത്തിങ്ങുന്ന ഈ മൊബൈൽ വിസ്മയത്തെ സ്വന്തമാക്കുന്നതും കൊണ്ടു നടക്കുന്നതും അഭിമാനത്തിന്റെയും പ്രൗഡിയുടെയും അടയാളമായിപ്പോലും കരുതുന്നവരാണ് ഇന്ത്യക്കാരിൽ ഒരു വിഭാഗം. അതിനാൽത്തന്നെ ഇന്ത്യയിൽ ആപ്പിളിന് നിരവധി ഉപഭോക്താക്കൾ ഇതിനോടകം സ്വന്തമായുണ്ട്.

എന്നാൽ ഐഫോൺ വാങ്ങി അതിന്റെ പ്രൗഡിയിൽ പങ്കാളിയാകുന്നതിനപ്പുറം, ഈ ലോക ബ്രാൻഡിന്റെ നിർമാണത്തിൽ പങ്കാളിയായി ലോകശ്രദ്ധ പിടിച്ചു പറ്റുന്ന നിലയിലേക്ക് ഇന്ത്യയുടെ പേരും എത്തുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്. ഐഫോൺ നിർമാണ പങ്കാളിയാകാനുള്ള ചർച്ചകൾ ഇന്ത്യൻ വ്യവസായ ഭീമന്മാരിൽ ഒന്നായ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചു എന്ന വാർത്ത പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ ഐഫോൺ അസംബിൾ പ്ലാന്റ് ആരംഭിച്ച് മൊബൈൽ നിർമാണ രംഗത്തേക്കും ടെക്നോളജി രംഗത്തേക്കും ചുവടുവയ്ക്കാനാണ് ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യൻ വ്യവസായ രംഗത്തും തങ്ങളുടെ കരുത്ത് കൂടുതൽ പ്രകടിപ്പിക്കാൻ ടാറ്റ ഗ്രൂപ്പിന് കഴിയും. ആപ്പിളിനു വേണ്ടി ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഐഫോണുകളുടെ നിർമാണം നടത്തുന്ന തായ്വാൻ ആസ്ഥാനമായുള്ള വിസ്ട്രോൺ (Wistron) കമ്പനിയുമായി ടാറ്റാ ഗ്രൂപ്പ് ചർച്ച നടത്തിക്കഴിഞ്ഞു.

ചർച്ചകൾ വിജയിച്ചാൽ ആപ്പിൾ ഐഫോൺ നിർമാണത്തിൽ പങ്കാളിയാകുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കാൻ ടാറ്റാ ഗ്രൂപ്പിന് സാധിക്കും. ചൈന ആസ്ഥാനമായുള്ള ഫോക്സ്കോൺ കമ്പനിയും തായ്വാൻ കമ്പനിയായ വിസ്ട്രോണും ആണ് നിലവിൽ ആപ്പിളിനു വേണ്ടി ഐഫോൺ നിർമിച്ചു നൽകുന്നത്. ടാറ്റ ഈ രംഗത്തേക്ക് പ്രവേശിച്ചാൽ ഐഫോണിന്റെ പ്രശസ്തിയുടെയും പ്രൗഡിയുടെയും ഒരു പങ്ക് അവകാശപ്പെടാവുന്ന രാജ്യമായി ഇന്ത്യയും മാറും.

ടാറ്റ ഐഫോൺ നിർമാണ പങ്കാളിയാകുന്നതിലൂടെ ഇന്ത്യയും ഐഫോൺ നിർമാണത്തിന്റെ ഭാഗമായി മാറും. രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് ഇത് ഏറെ മുൻതൂക്കം നൽകും. എന്നാൽ ഇന്ത്യയുടെ ഈ ഉയർച്ച ചൈനയ്ക്ക് വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യ ഈ രംഗത്തേക്ക് കടക്കുന്നത്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമാണ മേഖലയിൽ തങ്ങൾക്കുള്ള മേൽക്കെ നഷ്ടപ്പെടുമോ എന്നാണ് ചൈനയുടെ ആശങ്ക.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും രാജ്യാന്തര തലത്തിൽ യു.എസുമായുള്ള തർക്കങ്ങളും ചൈനയുടെ ആശങ്ക വീണ്ടും വർധിപ്പിക്കുന്നുണ്ട്. അടുത്തിടെ ചൈന നടത്തിയ വെല്ലുവിളികളും ഭീഷണികളും സൃഷ്ടിച്ച യുദ്ധ പ്രതീതി വൻ ആശങ്കയാണ് രാജ്യാന്തര ഇലക്ട്രോണിക് വിപണന രംഗത്ത് ഉണ്ടാക്കിയത്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലോക രാജ്യങ്ങളെ ഇത് പ്രേരിപ്പിച്ചു.

ചൈന ഏതെങ്കിലും രാജ്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന വൻ നഷ്ടവും പ്രതിസന്ധിയുമാണ് മാറി ചിന്തിക്കാനും മുൻകരുതലെടുക്കാനും ലോക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് സാധനങ്ങളുടെ നിർമാണത്തിലേക്ക് ഇന്ത്യക്ക് വഴി തുറക്കുന്നതും മറ്റു രാജ്യങ്ങളുടെ ഈ മുൻകരുതൽ ചിന്തതന്നെയാണ്. അതേസമയം സാധ്യതകൾ കൂടുതൽ ആണെങ്കിലും ടാറ്റ ഗ്രൂപ്പ് ഐഫോൺ നിർമാണത്തിൽ പങ്കാളിയാകുമോ എന്നതിൽ തീരുമാനമായിട്ടില്ല.

വിസ്ട്രോൺ കമ്പനിയുമായി ടാറ്റ നടത്തിയ ചർച്ചയുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതികരിച്ചിരിക്കുന്നത്. വിസ്ട്രോൺ കമ്പനിയുടെ ഓഹരികൾ വാങ്ങിയോ, സ്വന്തമായി ഒരു നിർമാണ പ്ലാന്റ് ആരംഭിക്കുകയോ ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിക്കാം എന്ന നിലയിലാണ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്.

ടാറ്റയും വിസ്ട്രോൺ കമ്പനിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആപ്പിൾ അറിഞ്ഞുകൊണ്ടാണോ എന്നകാര്യത്തിൽ വ്യക്തത ആയിട്ടില്ല. എന്നാൽ യു.എസ്. ആസ്ഥാനമായുള്ള ടെക് ഭീമനായ ആപ്പിൾ തങ്ങളുടെ ഉൽപ്പന്നത്തിന്റെ നിർമാണം ചൈനയിൽനിന്ന് പരമാവധി മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ടാറ്റ രംഗത്തെത്തിയിരിക്കുന്നത്. പ്രാദേശിക നിർമാണ യൂണിറ്റുകളുമായി സഹകരിച്ചുകൊണ്ട് ഐഫോൺ ഘടകങ്ങൾ നിർമിക്കുമെങ്കിലും തങ്ങളുടെ ശക്തമായ മേൽനോട്ടത്തിൻ കീഴിൽ സമയബന്ധിതമായി ഗുണനിലവാരം ഉറപ്പാക്കിയാണ് ആപ്പിൾ ഐഫോണിന്റെ അസംബ്ലിങ് നടത്തുക.

ചൈന യുദ്ധത്തിൽപ്പെട്ട് ഐഫോൺ നിർമാണം മുടങ്ങിയാൽ അത് തങ്ങളുടെ സൽപ്പേരിനെയും മാർക്കറ്റിനെയും സാരമായി ബാധിക്കുമെന്ന് ആപ്പിൾ ഭയപ്പെടുന്നുണ്ട്. കൂടുതൽ കച്ചവട സാധ്യതയുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യയോട് ആപ്പിളിന് താൽപര്യവും ഉണ്ട്. ഈ അനുകൂല ഘടകങ്ങൾ ടാറ്റയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്. അതേസമയം ടാറ്റ ഗ്രൂപ്പിന്റെ ഈ നീക്കം മറ്റ് മൊബൈൽ നിർമാതാക്കൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വമ്പൻ വ്യവസായ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഐഫോൺ നിർമാണ ഫാക്ടറി ഇന്ത്യയിൽ എത്തുന്നത് തങ്ങളുടെ സാധ്യതകളെ എങ്ങനെ ബാധിക്കും എന്നാണ് അവർ ഉറ്റുനോക്കുന്നത്.

ഇലക്ട്രോണിക്സ്, ഹൈടെക് നിർമാണ മേഖലകളിലേക്ക് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പറഞ്ഞിരുന്നു. സോഫ്ട്വേർ, സ്റ്റീൽ, കാർ നിർമാണ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള ടാറ്റാ ഗ്രൂപ്പ് ഈ മേഖലകളിലെ വൻ ശക്തിയാണ്. എന്നാൽ മൊബൈൽ നിർമാണ രംഗത്തേക്ക് ടാറ്റ ചുവടു വയ്ക്കുന്നത് ഇത് ആദ്യമാണ്. കാൽവച്ച മേഖലകളെല്ലാം കീഴടക്കിയ ചരിത്രമുള്ള ടാറ്റയുടെ വരവ് കണ്ട് മറ്റ് മൊബൈൽ കമ്പനികൾ ഭയന്നില്ലെങ്കിലാണ് അദ്ഭുതം.

നിലവിൽ ദക്ഷിണേന്ത്യയിൽ വിസ്ട്രോണിന് ചെറിയ രീതിയിൽ യൂണിറ്റ് ഉണ്ട്. 2017 ൽ ബാംഗ്ലൂരിൽ ആരംഭിച്ച ഐഫോൺ നിർമാണ യൂണിറ്റ് ആണിത്. എന്നാൽ ഇപ്പോൾ കമ്പനി നഷ്ടത്തിലാണ്. ഈ ഘട്ടത്തിൽ ഇന്ത്യയിൽ ആഴത്തിൽ വേരുകളുള്ള ടാറ്റാ ഗ്രൂപ്പുമായി കൈകോർക്കുന്നത് കമ്പനിക്ക് ഏറെ ഗുണം ചെയ്യും. ഇതു മനസിലാക്കിക്കൂടിയാകണം ടാറ്റ ഇത്തരമൊരു നീക്കവുമായി നേരത്തെ കരുക്കൾ നീക്കിയിരിക്കുന്നത്. പദ്ധതി വിജയിച്ചാൽ ടാറ്റയ്ക്കൊപ്പം ഓരോ ഇന്ത്യക്കാരനും ഭാവിയിൽ ഐഫോൺ അഭിമാനം പകരും.


Click it and Unblock the Notifications