ഇത് മോഡി മാജിക്കോ! 2910 ബിഎസ്എൻഎൽ 2G/3G ടവറുകൾ കൂടി 4G ആകുന്നു: നഷ്ടം ലാഭത്തിന് വഴിമാറും
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി (BSNL 4G) വ്യാപനം രാജ്യമെമ്പാടും നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും ഇതിനകം നിരവധി 4ജി ടവറുകൾ ബിഎസ്എൻഎൽ പുതിയതായി ആരംഭിച്ചിട്ടുണ്ട്. 4ജി വ്യാപനത്തോടൊപ്പം രാജ്യത്ത് ഡിജിറ്റൽ സേവനങ്ങളിൽ പിന്നിലുള്ള ഗ്രാമങ്ങളുടെ നവീകരണവും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ ഗ്രാമപ്രദേശങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നുണ്ട്. ഈ നയത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ പിന്നാക്ക അവസ്ഥയിലുള്ള നിരവധി ഗ്രാമപ്രദേശങ്ങളിൽ ഇതിനകം ബിഎസ്എൻഎൽ 4ജി എത്തി.
ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ഗ്രാമങ്ങളിലാണ്. ഗുജറാത്തിൽ നിലവിലുള്ള 2910 ബിഎസ്എൻഎൽ 2G/3G ടവറുകൾ 4G ലേക്ക് നവീകരിക്കുമെന്ന് ഭാരത് സഞ്ചാർനിഗം ലിമിറ്റഡ് അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തിവരുന്നത്.

ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലെ നിലവിലുള്ള 2,910 ടവറുകളിലെ 2G, 3G ഡിവൈസുകൾ മാറ്റാനും പകരം തദ്ദേശീയ 4ജി ടെക്നോളജി പിന്തുണയ്ക്കുന്ന ഡിവൈസുകൾ സ്ഥാപിക്കാനും പദ്ധതിയിട്ടിട്ടുള്ളതായി കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ.പെമ്മസാനി ചന്ദ്രശേഖർ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ഗ്രാമങ്ങളിൽ 4ജി എത്തിക്കാനുള്ള കേന്ദ്ര പ്രോജക്ടിന്റെ ഭാഗമായി ഗുജറാത്തിലെ 949 ഗ്രാമങ്ങളിൽ 4G സേവനങ്ങൾ ലഭ്യമാക്കാൻ പദ്ധതിയുണ്ട്.
ഇത് കൂടാതെ, ഭാരത്‌നെറ്റ് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും (GP) ഗ്രാമങ്ങളിലേക്കും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട് എന്ന് മന്ത്രി അറിയിച്ചു. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിൽ, ഭാരത് നെറ്റ് കണക്റ്റിവിറ്റി 14,316 ഗ്രാമ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പെമസാനി പറഞ്ഞു. ശേഷിക്കുന്ന ഗ്രാമങ്ങളിലും ഉടൻ നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കും.

4ജി വ്യാപനം പുരോഗമിക്കുന്തോറും ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ ചെലവുകൾ ചുരുക്കിയും ബിഎസ്എൻഎൽ നഷ്ടഭാരം കുറച്ചുകൊണ്ടിരിക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ ജീവനക്കാരുടെ ചെലവ് മൊത്തം വരുമാനത്തിൻ്റെ 39% മാത്രമായിരുന്നുവെന്ന് സർക്കാർ സ്ഥിരീകരിച്ചു. നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ച പുനരുജ്ജീവന പാക്കേജുകളുടെ ബലത്തിൽ ബിഎസ്എൻഎല്ലിന്റെ കണക്കുകളിൽ പ്രവർത്തന ലാഭം കാണിക്കാൻ തുടങ്ങിയെന്നും മന്ത്രി പറയുന്നു.
2027ൽ ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. രാജ്യത്തുടനീളം 4ജി വ്യാപനം നടത്തുകയും ഇത് പൂർത്തിയാകുന്ന മുറയ്ക്ക് 5ജി അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കൂടുതൽ വരിക്കാരെ ആകർഷിക്കാൻ കഴിയുമെന്നും വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നും ബിഎസ്എൻഎൽ കണക്കുകൂട്ടുന്നു. അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്.
31.03.2024 വരെ രാജ്യത്ത് എത്ര ബിഎസ്എൻഎൽ ടവറുകൾ ഉണ്ട് എന്നും അവയിൽ എത്രയെണ്ണം മറ്റ് കമ്പനികൾക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട് എന്നും ഈ ടവറുകളിൽ നിന്ന് എന്ത് വരുമാനം ലഭ്യമായിട്ടുണ്ട് എന്നും വ്യക്തമാക്കുന്ന കണക്കുകൾ കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയിരുന്നു. (ബിഎസ്എൻഎൽ 4ജി വ്യാപനം മാർച്ചിന് ശേഷം കാര്യമായി പുരോഗമിച്ചെങ്കിലും മാർച്ച് വരെയുള്ള കണക്കുകളാണ് കഴിഞ്ഞയാഴ്ച മന്ത്രാലയം പുറത്തുവിട്ട ഈ ടവറുകളുടെ കണക്കിൽ ഉൾപ്പെടുന്നത്).

ബിഎസ്എൻഎൽ ടവറുകളിൽ നിന്നുള്ള വരുമാനത്തിൽ രാജ്യത്ത് ബിഎസ്എൻഎൽ കേരള സർക്കിൾ രണ്ടാം സ്ഥാനത്താണ് എന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. റിപ്പോർട്ട് പ്രകാരം 2024 മാർച്ച് 31 വരെ കേരളത്തിൽ ആകെ 4,360 ബിഎസ്എൻഎൽ ടവറുകളാണ് ഉള്ളത്. ഇതിൽ 1,211എണ്ണം പാട്ടത്തിന് നൽകിയിട്ടുണ്ട്. ഈ ടവറുകളിൽ നിന്ന് 116.43 കോടി രൂപ വരുമാനം ലഭിച്ചു.
രാജ്യത്തെ ആകെ ബിഎസ്എൻഎൽ ടവറുകളുടെ കണക്കെടുത്താൽ 67,340 എണ്ണം വരും. ഇതിൽ 12,502 പാട്ടത്തിന് നൽകിയിട്ടുണ്ട്, ഇതിൽ നിന്നുള്ള മൊത്ത വരുമാനം 1,056.51 കോടിയാണ്. ടവറുകളിൽ നിന്നുള്ള വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ആന്ധ്രപ്രദേശ് & തെലങ്കാന ബിഎസ്എൻഎൽ സർക്കിൾ ആണ്. ഇവിടെ ബിഎസ്എൻഎല്ലിന് 5,763 ടവറുകൾ ഉണ്ട്, അതിൽ 1,480 എണ്ണം പാട്ടത്തിന് നൽകിയിട്ടുണ്ട്. 130.48 കോടിയാണ് ഇതിൽ നിന്നുള്ള വരുമാനം.


Click it and Unblock the Notifications








