കപ്പ് ഞങ്ങൾ പൊക്കും! 4G ഉപകരണങ്ങൾ വാങ്ങാൻ ബിഎസ്എൻഎല്ലിന് 6000 കോടി അനുവദിച്ച് കേന്ദ്രം
ടെലിക്കോം മേഖലയിലെ ജീവന്മരണ പോരാട്ടത്തിൽ അതിജീവനത്തിനായി പാടുപെടുന്ന ബിഎസ്എൻഎല്ലിന് (BSNL) സഹായവുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്. 4ജി വ്യാപനത്തിന് ആവശ്യമായ നെറ്റ്വർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 6000 കോടി രൂപ കൂടി ബിഎസ്എൻഎല്ലിന് അനുവദിക്കാൻ കേന്ദ്രം തീരുമാനമെടുത്തതായി ടെലിക്കോം ടോക്ക്, ഇടി ടെലിക്കോം എന്നിവ റിപ്പോർട്ട് ചെയ്തു. 4ജി വ്യാപനത്തിൽ മുഴുകിയിരിക്കുന്ന ബിഎസ്എൻഎല്ലിന്റെ പക്കൽ മതിയായ ഫണ്ട് ഇല്ല. ഇത് കണക്കിലെടുത്താണ് സഹായവുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. ഇതിനകം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിവിധ രക്ഷാ പാക്കേജുകളുടെ ബലത്തിലാണ് തകർച്ചയിൽ നിന്നും ബിഎസ്എൻഎൽ കരകയറിക്കൊണ്ടിരിക്കുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ കരാർ. ഇത് പ്രകാരമുള്ള നടപടികൾക്ക് 2023ൽ തുടക്കമിട്ടതാണെങ്കിലും അടുത്തകാലം വരെ ഇഴഞ്ഞിഴഞ്ഞാണ് 4ജി വ്യാപനം നടന്നിരുന്നത്. എന്നാൽ അടുത്തകാലത്തായി 4ജി വ്യാപനം അതിവേഗം പുരോഗമിക്കുന്നുണ്ട്. 25000 സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി എത്തിയതായി അധികൃതർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

അടുത്ത വർഷം ജനുവരിയോടെ 5ജി വ്യാപനം ആരംഭിക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ അതിന് 4ജി വ്യാപനം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ അതിന് ഫണ്ട് ആവശ്യമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ടാണ് സർക്കാർ ബിഎസ്എൻഎല്ലിന് ഇപ്പോൾ 6000 കോടി അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള 1 ലക്ഷം സൈറ്റുകൾക്കായി 4G റോൾഔട്ടിൽ ആരംഭിക്കുന്നതിന് ബിഎസ്എൻഎൽ തുടക്കത്തിൽ 6000 കോടി രൂപയുടെ മുൻകൂർ പർച്ചേസ് ഓർഡർ നൽകിയിരുന്നു. എന്നാൽ, ടിസിഎസ്, ഐടിഐ എന്നിവയുടെ ഓർഡറിന് 13000 കോടിയായി. ഒരു ലക്ഷം സൈറ്റുകളിൽ 4ജി എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഇനി 6,000 കോടി രൂപയുടെ കൂടി 4ജി ഗിയറുകൾ വാങ്ങേണ്ടതുണ്ട്.

ഈ 6000 കോടിയാണ് കേന്ദ്രം ഇപ്പോൾ ബിഎസ്എൻഎല്ലിന് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ ഉള്ളത്. വരിക്കാർ കുറവായതിനാൽ തന്നെ വരുമാനവും കുറവാണ്. അതിനാൽ 4ജി വ്യാപനത്തിന് ഫണ്ട് ക്ഷാമം കാര്യമായി നേരിടുന്നുണ്ട്. കേന്ദ്രം നൽകിയ സഹായങ്ങൾക്ക് പുറമേ, വിവിധ ടെലിക്കോം സർക്കിളുകളിലെ ആസ്തികൾ വിറ്റും ഫണ്ട് കണ്ടെത്താൻ ബിഎസ്എൻഎൽ ശ്രമിക്കുകയും ചില വിൽപ്പനകൾ നടക്കുകയും ചെയ്തിരുന്നു.
ജിയോ, എയർടെൽ, വിഐ എന്നിവരെ മറികടന്ന് കൂടുതൽ വരിക്കാരെ നേടണമെങ്കിൽ ബിഎസ്എൻഎല്ലിന് 4ജി അനിവാര്യമാണ്. ജിയോയും എയർടെലും നിലവിൽ 5ജി വ്യാപനം അതിവേഗം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 2025ന് മുൻപ് തന്നെ ജിയോ രാജ്യത്തെ എല്ലായിടത്തും 5ജി സേവനങ്ങൾ എത്തിക്കും എന്നാണ് വിലയിരുത്തൽ. എയർടെൽ 5ജി വ്യാപനം 2025 ആദ്യ പകുതിയോടെയും പൂർത്തിയാകും. അപ്പോൾ 4ജി പോലും ഇല്ലെങ്കിൽ ബിഎസ്എൻഎൽ ഇപ്പോൾ നേരിടുന്നതിനെക്കാൾ കടുത്ത മത്സരം നേരിടേണ്ടിവരും.
ഇപ്പോൾ ഇന്ത്യയിലെ ടെലിക്കോം സാഹചര്യം പൊതുവെ ബിഎസ്എൻഎല്ലിന് അനുകൂലമാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ ജൂലൈയിൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചു. ഇതിനെതിരേ പ്രതിഷേധിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് എത്തി. കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാനുകൾ നൽകുന്നു എന്നതാണ് ആളുകളെ ബിഎസ്എൻഎല്ലിലേക്ക് എത്താൻ പ്രേരിപ്പിച്ചത്.

പലയിടങ്ങളിലും 4ജി ഇല്ലാതിരുന്നിട്ടും നിരക്ക് വർധന പ്രതിഷേധത്തെ തുടർന്ന് ഇത്രയധികം ആളുകൾ എത്തിയ സാഹചര്യത്തിൽ, 4ജി അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയാൽ കൂടുതൽ ആളുകൾ എത്തുമെന്ന് ഉറപ്പാണ്. തകർച്ചയിൽ നിന്ന് കരകയറാനും ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനിയായി മാറാനും 4ജി, 5ജി സേവനങ്ങൾ, മാന്യമായ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ എന്നിവ ബിഎസ്എൻഎല്ലിന് തുണയാകും.


Click it and Unblock the Notifications








