4ജി അവതരിപ്പിക്കുന്നതിൽ വീണ്ടും വിഘ്നം? BSNL വരിക്കാരുടെ കഷ്ടകാലം എന്ന് തീരും...!
നല്ല വേഗതയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുക എന്നത് ബിഎസ്എൻഎൽ വരിക്കാരുടെ ദീർഘനാളായുള്ള ആഗ്രഹമാണ്. അതിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബിഎസ്എൻഎൽ 4ജി വ്യാപനം ഈ വർഷം പൂർത്തിയാകും എന്നാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോൾ ആ പ്രതീക്ഷയ്ക്ക് ചില തിരിച്ചടികൾ നേരിട്ടേക്കുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.
ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധി നേരിടുന്നതായും അതിനാൽ 4ജി ലഭ്യമാകാൻ വൈകിയേക്കുമെന്നും ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് 4ജി സേവനങ്ങൾ ആരംഭിക്കാനാണ് സർക്കാർ നേരത്തെ ബിഎസ്എൻഎല്ലിന് നിർദേശം നൽകിയിരുന്നത്. അതനുസരിച്ച് തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ ബിഎസ്എൻഎൽ 4ജിക്കായി സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) വികസിപ്പിച്ച നെറ്റ്‌വർക്ക് കോറിൽ ഒരു തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഔട്ട്‌ഡോർ പരിതസ്ഥിതിയിൽ, ഒന്നിലധികം വരിക്കാർക്ക് ഒരേസമയം കോളുകൾ ചെയ്യാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം. ഈ കടമ്പ വിജയകരമായി പിന്നിട്ടിരുന്നു എന്ന മുൻ വാർത്തകളെ നിരാകരിക്കും വിധത്തിലാണ് ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഈ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ, ഔട്ട്ഡോർ 4G സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നോക്കിയയോടും ചൈനീസ് കമ്പനിയായ ZTE യോടും ബിഎസ്എൻഎൽ സഹായം അഭ്യർഥിച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് കൂടാതെ നെറ്റ്‌വർക്ക് ട്രാഫിക് വർദ്ധിപ്പിക്കുന്നതിനുള്ള ഐപി മൾട്ടിമീഡിയ സബ്സിസ്റ്റം (IMS) ശേഷി വർധിപ്പിക്കാനും സഹായം തേടിയിട്ടുണ്ട് എന്നാണ് വിവരം.

രാജ്യത്തുടനീളമുള്ള 1 ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎല്ലിനായി ഹോംഗ്രൗൺ എൻഡ് ടു എൻഡ് ടെലികോം സ്റ്റാക്ക് വിതരണം ചെയ്യുകയും വിന്യസിക്കുകയും ചെയ്യുന്നത് ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ്. ഈ കൺസോർഷ്യത്തിന്റെ ഭാഗമായ C-DoT, അംബാലയിലും ചണ്ഡീഗഡിലുമുള്ള ബിഎസ്എൻഎല്ലിൻ്റെ വാണിജ്യശൃംഖലകളിൽ എവോൾവ്ഡ് പാക്കറ്റ് കോർ (EPC) തദ്ദേശീയമായി വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടിരുന്നു.
ഈ പരീക്ഷണം വിജയമായതിന്റെകൂടി പശ്ചാത്തലത്തിലാണ് റോൾഔട്ട് സമയത്ത് ഉപകരണങ്ങൾ നൽകാനും സിസ്റ്റം ഇൻ്റഗ്രേറ്ററായി (എസ്ഐ) പ്രവർത്തിക്കാനും ടിസിഎസിന് അനുമതി ലഭിച്ചത്. എന്നാലിപ്പോൾ C-DoT രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ച കോർ നെറ്റ്‌വർക്ക് ഔട്ട്ഡോർ പരിതസ്ഥിതിയിൽ വെല്ലുവിളികൾ നേരിടുന്നതിനാൽ ബിഎസ്എൻഎൽ 4ജി വ്യാപനം വീണ്ടും പ്രതിസന്ധിയിലാകുകയായിരുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പുറത്തുവന്ന ഈ വിവരങ്ങളെ സംബന്ധിച്ച് ബിഎസ്എൻഎൽ, ടിസിഎസ്, C-DoT, നോക്കിയ, ZTE എന്നിവയോട് പ്രതികരണങ്ങൾ തേടിയെങ്കിലും ലഭ്യമായില്ല എന്ന് ഇടി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നൂലാമാലകളാൽ 4ജി പോലും അവതരിപ്പിക്കാനാകാതെ വലയുമ്പോൾ സ്വകാര്യ കമ്പനികളായ ജിയോയും എയർടെലും 5ജി വ്യാപന തിരക്കിലാണ് എന്നത് വേറെകാര്യം.

ജിയോയും എയർടെലും ചേർന്ന് 400,000 ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ (ബിടിഎസ്) 5ജിക്കായി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 2023 ലെ ഇൻഡസ്ട്രി സ്റ്റാറ്റിസ്റ്റിക് പ്രകാരം ജിയോ 68.8%, എയർടെൽ 30.4% ഇടങ്ങളിൽ 5G ലഭ്യമാക്കിയിട്ടുണ്ട്. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ ആഗോള 5G റാങ്കിംഗിൽ 14-ാം സ്ഥാനത്തെത്തി.
ഇന്ത്യയിലെ 5G മീഡിയൻ ഡൗൺലോഡ് വേഗത 301.86 Mbps ആണ്. ഇതിന് നന്ദി പറയേണ്ടത് ജിയോയുടെയും എയർടെലിന്റെയും മത്സരിച്ചുള്ള 5ജി വ്യാപന നീക്കങ്ങൾക്കാണ്. ബിഎസ്എൻഎൽ 4ജി എന്ന് എത്തുമെന്നത് ഇപ്പോഴും പ്രവചിക്കാനാകാതെ തുടരുകയാണ്. എന്നാൽ ജിയോ 5ജി വ്യാപനം ഈ വർഷവും എയർടെൽ 5ജി വ്യാപനം 2025 തുടക്കത്തോടെയും പൂർത്തിയാകുമെന്ന് വ്യക്തമായി പറയാൻ സാധിക്കുന്നുണ്ട്.


Click it and Unblock the Notifications








