ഇത് ഇന്ത്യയുടെ ആവശ്യം! ബിഎസ്എൻഎൽ 4G ഉടൻ അവതരിപ്പിച്ചേ മതിയാകൂ; എന്തുകൊണ്ടെന്നോ...
ഇന്ത്യയുടെ ടെലിക്കോം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ടെലിക്കോം കമ്പനിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട മാർച്ചിലെ പ്രതിമാസ റിപ്പോർട്ടിൽ ബിഎസ്എൻഎൽ നേരിയ മുന്നേറ്റം കാഴ്ച വച്ചതോടെ കമ്പനിയിലുള്ള പ്രതീക്ഷകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് ഇന്ത്യൻ ടെലിക്കോം കമ്പനിയുടെ ആകെ ആവശ്യമാണ് എന്ന നിലയ്ക്കുള്ള ചർച്ചയും ഇതോടൊപ്പം ടെലിക്കോം രംഗത്ത് ഉയരുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ നിലനിൽക്കണമെങ്കിൽ ആദ്യം ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4G അവതരിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാൽ ബിഎസ്എൻഎൽ 4ജി വ്യാപനം ഇന്ത്യയുടെ ടെലിക്കോം രംഗത്തിന്റെ ഭാവിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
ബിഎസ്എൻഎൽ 4ജി എന്തുകൊണ്ട് അനിവാര്യമാകുന്നു: ബിഎസ്എൻഎൽ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്ന് കടുത്ത മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമായും ജിയോ, എയർടെൽ എന്നിവയിൽ നിന്ന്. ഈ രണ്ട് കമ്പനികളും 5ജി സേവനം സൗജന്യമായി ഇപ്പോൾ അവരുടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ ആളുകൾക്ക് ഈ കമ്പനികളിലേക്ക് ഒരു ചായ്വുണ്ട്.

അനുകൂലമായ നിരവധി ഘടകങ്ങൾ (സർക്കാർ സഹായം, സ്പെക്ട്രം, പൊതുമേഖലാ സ്ഥാപനം എന്ന നിലയിലുള്ള ജനപിന്തുണ) ഉണ്ടായിട്ടും ബിഎസ്എൻഎൽ രക്ഷപ്പെടുന്നില്ല എന്നത് ആശ്ചര്യകരമായി തോന്നും. എങ്കിലും ഈ അവസ്ഥയിൽ നിന്നുള്ള ഒരു മോചനം അടുത്തുതന്നെ ബിഎസ്എൻഎൽ നേടും എന്ന് കരുതപ്പെടുന്നു. കാരണം, ഒരു ലക്ഷം സൈറ്റുകളിൽ ബിഎസ്‌എൻഎല്ലിന്റെ 4G വ്യാപനം ഈ പാദത്തിൽ (2025 ജൂണിൽ) പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
4ജി അവതരിപ്പിച്ചാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന് പിടിച്ചുനിൽക്കാൻ കഴിയൂ. കുറഞ്ഞ വിലയിൽ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അവ പ്രയോജനപ്പെടുത്താൻ ആവശ്യമായ നെറ്റ്വർക്ക് ശേഷി വാഗ്ദാനം ചെയ്യാൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല. ഒരു ലക്ഷം 4ജി സൈറ്റുകൾ സജീവമാകുന്നതോടെ നില അൽപ്പം മെച്ചപ്പെടുത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞേക്കും.

ഒരു ലക്ഷം സൈറ്റുകളിൽ 4G എത്തിക്കാനാവശ്യമായ ഡിവൈസുകൾ എത്തിച്ചതായി ബിഎസ്എൻഎൽ 4ജി വ്യാപനത്തിനുള്ള കൺസോർഷ്യത്തിൽ ഉൾപ്പെട്ട തേജസ് നെറ്റ്‌വർക്കസ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇനി സമയബന്ധിതമായി ഒരു ലക്ഷം സൈറ്റുകൾ സജീവമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന ടിസിഎസിന്റെയും (ടാറ്റ കൺസൾട്ടൻസി സർവീസസ്) ബിഎസ്‌എൻഎല്ലിന്റെയും ഉത്തരവാദിത്തമാണ്.
ബിഎസ്എൻഎല്ലിൽ ജനങ്ങൾക്ക് വിശ്വാസം വരണമെങ്കിൽ സ്ഥിരതയുള്ള ഒരു നെറ്റ്വർക്ക് ശേഷി അതിനുണ്ട് എന്ന് ആളുകൾക്ക് ബോധ്യമാകണം. അതിന് 4ജി കൂടിയേ തീരൂ. ബിഎസ്എൻഎൽ 4ജി ലഭ്യമാക്കിയാൽ സാധാരണക്കാർ ബിഎസ്എൻഎല്ലിനോട് കൂടുതൽ അടുക്കും. കാരണം സ്വകാര്യ ടെലിക്കോം കമ്പനികളെക്കാൾ ബിഎസ്എൻഎൽ പ്ലാനുകൾക്ക് നിരക്ക് വളരെ കുറവാണ്.
ബിഎസ്എൻഎൽ ഇന്ത്യൻ ടെലിക്കോം മേഖലയിൽ സജീവമായി നിലനിൽക്കണം എന്ന് പറയപ്പെടുന്നതും ഈ നിരക്ക് കുറവ് പോലുള്ള കാര്യങ്ങൾ കൊണ്ടാണ്. ബിഎസ്എൻഎൽ, വിഐ എന്നിവ തകർന്നാൽ ഇന്ത്യൻ ടെലിക്കോം രംഗം റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ രണ്ട് വമ്പൻ കമ്പനികളുടെ കൈപ്പിടിയിലാകും. ഇത് നിരക്ക് വർധനവ് ഉൾപ്പെടെയുള്ള ഏകാധിപത്യ പരമായ പ്രവണതകൾക്ക് കാരണമാകും.

കഴിഞ്ഞ വർഷം ജൂലൈയിൽ നിരക്ക് വർധന ഉണ്ടായപ്പോൾ ആളുകൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് എത്തിയ ഒരു മുൻ അനുഭവം നമുക്കുമുമ്പിലുണ്ട്. ബദൽ ഓപ്ഷൻ ആളുകൾക്ക് ലഭ്യമാണ് എങ്കിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ വരിക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് വമ്പൻ ടെലിക്കോം കമ്പനികൾക്ക് പിന്തിരിയേണ്ടിവരും. ആ നിലയ്ക്ക് നോക്കിയാൽ ആരോഗ്യകരമായ മത്സരം കാഴ്ചവച്ച് വിഐയും ബിഎസ്എൻഎല്ലും ഇവിടെ നിലനിൽക്കേണ്ടതുണ്ട്.


Click it and Unblock the Notifications








