4G സിം തൂത്ത് തുടച്ച് വയ്ക്ക്, കിട്ടാത്തവർക്ക് ബിഎസ്എൻഎൽ 4G ഒക്ടോബറിൽ കിട്ടും! ട്രയൽ ഫലം തൃപ്തികരം
കേരളം അടക്കം രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലെയും ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾ കേൾക്കാൻ കൊതിക്കുന്ന ഒരു വാർത്ത എത്തിയിരിക്കുന്നു. ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഈ വർഷം ഒക്ടോബറിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കും. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ 4ജി അവതരണത്തിന്റെ ഭാഗമായുള്ള ടെസ്റ്റുകൾ നടന്നതായും ഫലങ്ങൾ പൂർണ്ണമായും തൃപ്തികരമാണ് എന്നും ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. റിസൾട്ട് അനുകൂലമായതിനാൽ വരിക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 4ജി സേവനങ്ങൾ ഒക്ടോബറിൽ അവതരിപ്പിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ ആദ്യം വന്ന ഒരു റിപ്പോർട്ടിൽ രാജ്യമെമ്പാടുമായി 15000 മൊബൈൽ ടവറുകളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കിയതായി ബിഎസ്എൻഎൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വന്ന പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം 25,000 ടവറുകളിൽ ബിഎസ്എൻഎൽ 4ജി എത്തിച്ചിരിക്കുന്നു. അതായത് ബിഎസ്എൻഎൽ 4ജി വ്യാപനം മുൻപത്തെക്കാൾ ഏറെ വേഗത്തിൽ ഇപ്പോൾ മുന്നേറുന്നുണ്ട് എന്നർഥം.

"ഞങ്ങൾ എല്ലാ സർക്കിളുകളിലും പ്രധാന നഗരങ്ങളിലും ഞങ്ങളുടെ 4G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ചു, ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഞങ്ങളുടെ വാണിജ്യ 4G സേവനങ്ങൾ ആരംഭിക്കാനുള്ള സമയമാണിത്.
4ജി സേവനങ്ങൾ ഔപചാരികമായി ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ കുറച്ച് പരീക്ഷണങ്ങൾ കൂടി നടത്തും,"- എന്നാണ് മുതിർന്ന ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ബിഎസ്എൻഎൽ 4ജി വ്യാപനത്തെപ്പറ്റി ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്.
സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടയപ്പോൾ നിരക്ക് കൂട്ടാതെ പഴയ നിരക്കിൽ സേവനങ്ങൾ നൽകുന്നത് തുടർന്ന ബിഎസ്എൻഎൽ ഏറെ പൊതുജനസമ്മതി നേടിയിരുന്നു. എന്നാലും ''സ്വകാര്യ കമ്പനികൾ 5ജി വ്യാപനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് ബിഎസ്എൻഎൽ 4ജി വ്യാപിപ്പിക്കാൻ അനങ്ങിത്തുടങ്ങിയിരിക്കുന്നത്''. ''ഒരുപാട് കൊല്ലം പുറകിലാണ് ബിഎസ്എൻഎൽ'' എന്നിങ്ങനെ വിവിധ ആക്ഷേപങ്ങൾ ബിഎസ്എൻഎൽ ഇപ്പോഴും കേൾക്കുന്നുണ്ട്.

എങ്കിലും ഒക്ടോബറോടെ വിമർശനങ്ങളെല്ലാം ബിഎസ്എൻഎൽ പഴങ്കഥയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് വേണം ബിഎസ്എൻഎൽ 4ജി വ്യാപനം നടപ്പാക്കാനെന്ന് നേരത്തെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്നത് വൈകാൻ ഇത് ഒരു കാരണമായി. കാരണം തദ്ദേശീയമായി അത്തരമൊരു ടെക്നോളജി ലഭ്യമായിരുന്നില്ല.
പിന്നീട് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) വികസിപ്പിച്ച 4ജി ടെക്നോളജിയാണ് ഇപ്പോൾ ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ സഹായത്തോടെ രാജ്യമെങ്ങും വിന്യസിച്ചുകൊണ്ടിരിക്കുന്നത്. സി-ഡോട്ടിന്റെ നേതൃത്വത്തിൽ തദ്ദേശീയ 5ജി ടെക്നോളജിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഈ 5ജി ഉപയോഗിച്ച് മന്ത്രി ജ്യോതിരാദിത്യസിന്ധ്യ വീഡിയോകോൾ ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ലക്ഷ്യമിട്ട 1ലക്ഷം സൈറ്റുകളിൽ 4ജി വ്യാപനം പൂർത്തിയാക്കാൻ 2025 മാർച്ച് വരെ സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 4ജി വ്യാപന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പ്രത്യേക മോണിറ്ററിങ് സമിതി അടക്കം രൂപീകരിച്ച് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരും വളരെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയ്ക്ക് കേന്ദ്ര സർക്കാർ ഏറെ പഴി കേട്ടിരുന്നു.

നിരക്ക് കൊള്ളയ്ക്ക് കേന്ദ്രം കൂട്ടുനിന്നു എന്നത് മാത്രമല്ല, സ്വകാര്യ കമ്പനികളെ സഹായിക്കാൻ ബിഎസ്എൻഎല്ലിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും കേന്ദ്രത്തിന് നേരേ ഉയർന്നു. എന്നാൽ ബജറ്റിൽ ബിഎസ്എൻഎല്ലിനായി ഫണ്ട് വകയിരുത്തിയും ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് വേഗത വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന പ്രതീതി ജനിപ്പിച്ചും ഇതിനെ കേന്ദ്ര സർക്കാർ നേരിട്ടു.
ഇപ്പോൾ ബിഎസ്എൻഎല്ലിന് ജനങ്ങൾക്കിടയിൽ അൽപ്പം നല്ല പ്രതിച്ഛായയാണ് ഉള്ളത്. അതിന് നന്ദി പറയേണ്ടത് സ്വകാര്യ ടെലിക്കോം കമ്പനികളോടാണ്. മുൻപ് എല്ലാമാസവും ബിഎസ്എൻഎൽ വരിക്കാർ മറ്റ് കമ്പനികളിലേക്ക് കൊഴിഞ്ഞുപോയതിന്റെ കണക്കാണ് വന്നിരുന്നത്. എന്നാൽ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം ജിയോ, എയർടെൽ, വിഐ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്താൻ തുടങ്ങി.
4ജി സേവനങ്ങളുടെ അപര്യാപ്തതകൾ അറിഞ്ഞുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആൾക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തിയത് ഏവെരയും ഞെട്ടിച്ചിരുന്നു. കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് തുണയായത്. 4ജി സേവനങ്ങളും അതിന് പിന്നാലെ 5ജിയും അവതരിപ്പിക്കാനായാൽ ബിഎസ്എൻഎൽ രാജ്യത്തെ നമ്പർ 1 ടെലിക്കോം കമ്പനിയാകും എന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications







