സ്വകാര്യ കമ്പനികളുടെ താരിഫ് വർധന ബിഎസ്എൻഎല്ലിന് അനുഗ്രമായി, നേട്ടം കൊയ്ത് കമ്പനി
രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി നഷ്ടക്കണക്കുകളും മോശം സർവീസ് എന്ന ദുഷ്പേരും മാത്രമാണ് ബിസ്എൻഎല്ലിനെപ്പറ്റി കേൾക്കാറുണ്ടായിരുന്നത്. എന്നാൽ കാര്യങ്ങളാകെ മാറി വരുന്നതിന്റെ സൂചനയാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ നൽകുന്നത്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് റിലയൻസ് ജിയോയടക്കം തിരിച്ചടി നേരിട്ട ഡിസംബറിൽ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. 11 ലക്ഷം യൂസേഴ്സാണ് ഡിസംബറിൽ പുതിയതായി ബിഎസ്എൻഎൽ കണക്ഷൻ എടുത്തത്.

നവബറിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയിരുന്നു. പിന്നാലെയാണ് സ്വകാര്യ കമ്പനികളിൽ നിന്നും യൂസേഴ്സ് കൊഴിഞ്ഞ് പോകാൻ തുടങ്ങിയത്. സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഭാരതി എയർടെൽ മാത്രമാണ് ഈ മാസത്തിൽ പുതിയ വരിക്കാരെ നേടിയത്. അതേ സമയം ജിയോയ്ക്കും വോഡഫോൺ ഐഡിയയ്ക്കും വരിക്കാരെ നഷ്ടപ്പെട്ടു. ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ 12.9 ദശലക്ഷം ഉപയോക്താക്കളുടെ കുറവുണ്ടായി.

റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരുടെ പ്രീപെയ്ഡ് താരിഫ് വർധനവിൽ നിന്ന് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നേട്ടമുണ്ടാക്കി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യുന്ന യൂസേഴ്സിനെ സ്വകാര്യ കമ്പനികൾ ഒഴിവാക്കിയതോടെയാണ് ബിഎസ്എൻഎല്ലിലേക്ക് യൂസേഴ് ഒഴുകിയത്. മത്സരാധിഷ്ഠിതമായ ബിസിനസ് ലോകത്ത് ഇതൊരു സാധാരണ കാര്യമല്ലേ എന്ന് യൂസേഴ്സിന് തോന്നാം.

ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഇതൊരു സാധാരണ കാര്യം അല്ലെന്നതാണ് യാഥാർഥ്യം. പണ്ടൊക്കെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടിയാൽ പോലും യൂസേഴ്സിനെ ആകർഷിക്കുക എന്നൊരു സമീപനം ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നില്ല. കണക്ഷൻ എടുക്കാൻ ഉള്ള നൂലാമാലകളും ജീവനക്കാരുടെ മോശം പെരുമാറ്റവും അതിലും മോശമായ സർവീസും തുടങ്ങി, കാശ് കൊടുത്ത് കണക്ഷൻ എടുക്കുന്നവർക്ക് അംഗീകരിക്കാൻ പറ്റാത്ത രീതികളായിരുന്നു ബിഎസ്എൻഎൽ സ്വീകരിച്ച് വന്നിരുന്നത്.

പ്രീപെയ്ഡ് താരിഫ് നിരക്ക് വർധനവും ബിഎസ്എൻഎല്ലും
പിടിച്ച് നിൽക്കാൻ കഷ്ടപ്പെട്ട് കൊണ്ടിരുന്ന ബിഎസ്എൻഎല്ലിന് വീണ് കിട്ടിയ ആയുധമാണ് പ്രീപെയ്ഡ് നിരക്ക് വർധനവ്. സ്വകാര്യ കമ്പനികൾ നിരക്ക് വർധനവ് പ്രഖ്യാപിച്ചപ്പോഴും ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തിയില്ല. നിരക്ക് വർധനവിൽ അസംതൃപ്തരായ സ്വകാര്യ കമ്പനികളുടെ യൂസേഴ്സിനെ ആകർഷിക്കാൻ കുറഞ്ഞ നിരക്കിൽ പ്ലാനുകളും അവതരിപ്പിച്ചു. 197 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി, 60 ദിവസത്തേക്ക് 100 ജിബി, 110 ദിവസത്തെ വാലിഡിറ്റിയിൽ 220 ജിബി ഡാറ്റ തുടങ്ങി നിരവധി പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഇക്കാലത്ത് അവതരിപ്പിച്ചത്. നിലവിൽ ടെലിക്കോം രംഗത്തെ ഏറ്റവും ലാഭകരമായ പ്ലാനുകൾ അവതരിപ്പിക്കുന്നതും ബിഎസ്എൻഎൽ തന്നെ.

അന്നും ഇന്നും സാധാരണക്കാരന് ആശ്രയം
നിലവിൽ ഡാറ്റ സൌകര്യം ഉപയോഗിക്കാത്തവർക്കും സാധാരണക്കാർക്കും തിരഞ്ഞെടുക്കാവുന്ന പ്ലാനുകൾ കൂടുതലായി അവതരിപ്പിക്കുന്നതും ബിഎസ്എൻഎൽ മാത്രമാണ്. ഈ ഗണത്തിൽ പെടുന്ന വലിയൊരു ശതമാനം യൂസേഴ്സിനും നിലവിൽ സ്വകാര്യ കമ്പനികൾ അത്ര പരിഗണന നൽകുന്നില്ല. ഡാറ്റ പ്ലാൻ ആവശ്യമില്ലാത്തവരെക്കൊണ്ട് പോലും അത്തരം പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യിക്കുക എന്നതാണ് സ്വകാര്യ കമ്പനികളുടെ രീതി. ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന്റെ ഡാറ്റ രഹിത പ്ലാനുകൾ പ്രസക്തമാകുന്നത്. വലിയ തുക ചിലവഴിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹമില്ലാത്ത യൂസേഴ്സിന് നിലവിൽ ആശ്രയം ബിഎസ്എൻഎൽ തന്നെയാണ്.

എആർപിയുവിൽ ലാഭം കൊയ്ത് സ്വകാര്യ കമ്പനികൾ
ട്രായ് കണക്ക് അനുസരിച്ച് സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനവിന് പിന്നാലെ ഡിസംബറിൽ മാത്രം 11 ലക്ഷം യൂസേഴ്സ് പുതിയതായി ബിഎസ്എൻഎൽ തിരഞ്ഞെടുത്തു. പുതിയ കണക്കുകൾ പുറത്ത് വരുമ്പോൾ ഇത് ഇനിയും വർധിക്കുക തന്നെ ചെയ്യും. ചെറിയ റീചാർജുകൾ ചെയ്യുന്ന യൂസേഴ്സിനെ ഒഴിവാക്കി ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ( എആർപിയു ) കൂട്ടാൻ വേണ്ടിയാണ് സ്വകാര്യ കമ്പനികൾ നിരക്ക് വർധനവ് കൊണ്ട് വന്നത്. യൂസേഴ്സിന്റെ എണ്ണം ഇടിഞ്ഞെങ്കിലും എആർപിയു വരുമാനത്തിൽ സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു എന്നതും കാണേണ്ട വസ്തുതയാണ്.

4ജി സ്വപ്നം
നിരക്ക് വർധനവ് ആണ് കാരണമെങ്കിലും ഡിസംബർ മാസത്തിൽ പ്രതീക്ഷിച്ചതിലും അധികം യൂസേഴ്സ് ബിഎസ്എൻഎല്ലിലേക്ക് ഒഴുകിയത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തും. രാജ്യം 5ജിയേപ്പറ്റിയും 6ജിയെപ്പറ്റിയും സംസാരിക്കുന്ന കാലത്ത് 4ജി സേവനങ്ങൾ എല്ലായിത്തും ലഭ്യമാക്കാൻ കഴിയാത്ത ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ. 4ജി ട്രയലുകൾ ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് - സെപ്റ്റംബർ കാലയളവോടെ ബിഎസ്എൻഎ 4ജി അവതരിപ്പിക്കുമെന്നാണ് ഔദ്യോഗിക നിലപാട്. ബിഎസ്എൻഎൽ 4ജി സേവനങ്ങൾ കൂടി ലഭ്യമാക്കിക്കഴിഞ്ഞാൽ യൂസേഴ്സിന്റെ എണ്ണം ഇനിയും വർധിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

വോഡഫോൺ ഐഡിയ
വോഡഫോൺ ഐഡിയ വീണ്ടും പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ്. ഡിസംബറിൽ 1.6 മില്യൺ യൂസേഴ്സിനെ കൂടി വിഐയ്ക്ക് നഷ്ടമായിരുന്നു. വിഐയുടെ ആകെയുള്ള യൂസർ ബേസ് 265.51 മില്യൺ ആയും ഇടിഞ്ഞിരുന്നു. വോഡഫോൺ ഐഡിയയ്ക്ക് 0.97 ഗ്രാമീണ യൂസേഴ്സിനെയും നഷ്ടമായി. വോഡഫോൺ ഐഡിയ്ക്ക് ആകെ 134.32 മില്യൺ യൂസേഴ്സും റൂറൽ മേഖലകളിൽ ഉണ്ട്. വോഡഫോൺ ഐഡിയ മത്സരത്തിന്റെ മറ്റൊരു മേഖലയിലും റിലയൻസ് ജിയോയോടും ഭാരതി എയർടെലിനോടും പരാജയപ്പെട്ടിരിക്കുകയാണ്. ഇത് വരെ വിഎൽആർ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ വിഐ രണ്ടാം സ്ഥാനത്തായിരുന്നു. വിഎൽആർ ഡാറ്റയിൽ ഡിസംബറിൽ ജിയോ വിഐയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഭാരതി എയർടെൽ ആണ് വിഎൽആർ ഡാറ്റയിൽ ഒന്നാം സ്ഥാനത്ത്.


Click it and Unblock the Notifications