വൻ തിരിച്ചുവരവ്! ഓഗസ്റ്റിൽ ബിഎസ്എൻഎല്ലിന് 13 ലക്ഷം വരിക്കാർ കൂടിയെന്ന് ട്രായിയുടെ കണക്ക്; വിഐക്ക് നഷ്ടം
ബിഎസ്എൻഎല്ലിന്റെ വൻ മുന്നേറ്റം വെളിപ്പെടുത്തുന്ന കണക്കുകളുമായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ 2025 ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. സാധാരണയായി ജിയോ, എയർടെൽ എന്നിവ കൂടുതൽ വരിക്കാരെ സ്വന്തമാക്കുകയും ബിഎസ്എൻഎൽ, വിഐ എന്നിവയ്ക്ക് വരിക്കാരെ നഷ്ടമാകുകയും ചെയ്യുന്നു എന്നതായിരുന്നു ട്രായി റിപ്പോർട്ടുകളിൽ കാണാറുണ്ടായിരുന്നത്. എന്നാൽ ഓഗസ്റ്റിലെ റിപ്പോർട്ടിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആരെയും അസൂയപ്പെടുത്തുന്ന വിധത്തിലുള്ള മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്. 13 ലക്ഷം പുതിയ വരിക്കാർ ഓഗസ്റ്റിൽ ബിഎസ്എൻഎല്ലിലേക്ക് എത്തി എന്ന് കണക്കുകൾ പറയുന്നു. ബിഎസ്എൻഎൽ ആരംഭിച്ച ഒരു രൂപ സിം ഓഫർ വരിക്കാർ വർധിക്കാൻ സഹായിച്ചു എന്നുവേണം കരുതാൻ.
2025 ജൂലൈ ബിഎസ്എൻഎല്ലിന് തിരിച്ചടിയുടെ മാസമായിരുന്നു. ജൂലൈയിൽ 100,707 വയർലെസ് വരിക്കാർ ബിഎസ്‌എൻഎൽ കണക്ഷൻ ഉപേക്ഷിച്ചു. ജൂലൈ 31 വരെ 90,363,537 വയർലെസ് വരിക്കാർ ആണ് ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നത്. എന്നാൽ ഓഗസ്റ്റ് 31 വരെയുള്ള പുതിയ കണക്ക് പ്രകാരം ബിഎസ്എൻഎല്ലിന് 91,748,770 വരിക്കാർ ഉണ്ട്. അതായത് ഓഗസ്റ്റിൽ 1385233 (1.38 ദശലക്ഷം) പേർ പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തി.

ആസാദി കാ പ്ലാൻ ഹിറ്റ്
ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച ആസാദി കാ പ്ലാൻ ആണ് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിനെ സഹായിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. വെറും ഒരു രൂപയ്ക്ക് ഒരു മാസത്തേക്ക് (കൃത്യമായി പറഞ്ഞാൽ 30 ദിവസത്തേക്ക്) സകല ടെലിക്കോം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഓഫർ ആണ് ആസാദി കാ പ്ലാൻ എന്ന പേരിൽ ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്.
ആസാദി കാ പ്ലാൻ ഓഫർ പ്രകാരം വെറും ഒരു രൂപ മുടക്കിയാൽ ആളുകൾക്ക് ബിഎസ്എൻഎൽ പുതിയ ഫ്രീ സിം ലഭ്യമാകും. അതിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 30 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. ഈ ഓഫർ 13 ലക്ഷത്തിന് മുകളിൽ പുതിയ വരിക്കാരെ നേടാൻ ബിഎസ്എൻഎല്ലിനെ സഹായിച്ചു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ബിഎസ്എൻഎല്ലിന് മാത്രമല്ല, ജിയോ, എയർടെൽ എന്നീ കമ്പനികൾക്കും ഓഗസ്റ്റിൽ വരിക്കാർ കൂടിയിട്ടുണ്ട്. ജിയോയിലേക്ക് പുതിയതായി 1,949,163 (1.94 ദശലക്ഷം) വയർലെസ് വരിക്കാരും എയർടെലിലേക്ക് പുതിയതായി 496,087 (0.49 ദശലക്ഷം) വയർലെസ് വരിക്കാരും എത്തി. അതേസമയം വൊഡാഫോൺ ഐഡിയയ്ക്ക് പതിവ് പോലെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.
ഓഗസ്റ്റിൽ 308984 വയർലെസ് വരിക്കാരെ വിഐക്ക് നഷ്ടമായി. ജൂലൈയിൽ വിഐക്ക് 203,859,995 വരിക്കാരുണ്ടായിരുന്നു. ഓഗസ്റ്റിൽ ഇത് 203,551,011 ആയി കുറയുകയാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിലെ മൊത്തത്തിലുള്ള കണക്ക് നോക്കിയാൽ വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം 2025 ജൂലൈ അവസാനത്തെ 1163.51 ദശലക്ഷത്തിൽ നിന്ന് 2025 ഓഗസ്റ്റ് അവസാനത്തോടെ 1167.03 ദശലക്ഷമായി വർദ്ധിച്ചു.
പ്രതിമാസ വളർച്ചാ നിരക്ക് ഓഗസ്റ്റിൽ 0.30 ശതമാനം ആണ്. അതുപോലെ, മൊത്തം വയർലെസ് (മൊബൈൽ + ഫിക്സഡ് വയർലെസ് ആക്‌സസ്) വരിക്കാരുടെ എണ്ണം 2025 ജൂലൈ അവസാനത്തെ 1171.91 ദശലക്ഷത്തിൽ നിന്ന് 2025 ഓഗസ്റ്റ് അവസാനത്തോടെ 1178.03 ദശലക്ഷമായി വർദ്ധിച്ചു (0.52 ശതമാനം വളർച്ചാ നിരക്ക്).

ഇന്ത്യയിലെ വയർലെസ് വരിക്കാരുടെ 92.11 ശതമാനം വിപണി വിഹിതം കൈവശം വച്ചിരിക്കുന്നത് ജിയോ, എയർടെൽ, വിഐ എന്നിവ അടങ്ങുന്ന സ്വകാര്യ ടെലിക്കോം കമ്പനികളാണ്. പൊതുമേഖലാ കമ്പനികളായ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനുമായി 7.89 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. വരിക്കാരുടെ എണ്ണത്തിൽ ജിയോ ആണ് ഒന്നാം സ്ഥാനത്ത്. 479.5 ദശലക്ഷം വയർലെസ് വരിക്കാരുമായി റിലയൻസ് ജിയോ 41.08 ശതമാനം വിപണി വിഹിതം കൈവശം വച്ചിരിക്കുന്നു.
വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എയർടെൽ ആണ്. 33.59 ശതമാനം വിപണി വിഹിതവും 392 ദശലക്ഷം വയർലെസ് വരിക്കാരുമാണ് എയർടെലിനുള്ളത്. മൂന്നാം സ്ഥാനം വിഐക്ക് ആണ്. 17.44 ശതമാനം വിപണി വിഹിതവും 203.55 ദശലക്ഷം വയർലെസ് വരിക്കാരും വിഐക്ക് ഉണ്ട്. 7.86 ശതമാനം വിപണി വിഹിതവും 91.75 ദശലക്ഷം വയർലെസ് വരിക്കാരുമായി ബിഎസ്എൻഎൽ നാലാം സ്ഥാനത്ത് തുടരുന്നു.


Click it and Unblock the Notifications








