പുതിയ കണക്ക് വന്നു: ജിയോയ്ക്ക് കഷ്ടകാലം തുടരുന്നു; ബിഎസ്എൻഎല്ലിനും എയർടെലിനും നേട്ടം
ഇന്ത്യയിലെ ടെലിക്കോം രംഗത്ത് 2024 ഒക്ടോബറിൽ സംഭവിച്ച വളർച്ചയും തളർച്ചയും വ്യക്തമാക്കിക്കൊണ്ട് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒക്ടോബറിലെ പ്രതിമാസ റിപ്പോർട്ട് എത്തി. ജൂലൈയിൽ നിരക്ക് വർധനവിന് ശേഷം ആരംഭിച്ച ജിയോയുടെ കഷ്ടകാലം ഒക്ടോബറിലും തുടരുന്നു എന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ബിഎസ്എൻഎൽ തുടർച്ചയായ നാലാം മാസവും പുതിയ വരിക്കാരെ സ്വന്തമാക്കുന്നത് തുടരുന്നുണ്ട്. ഇത്തവണത്തെ പ്രധാന മാറ്റം എയർടെൽ പുതിയ വരിക്കാരെ സ്വന്തമാക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ജൂലൈയിൽ നിരക്ക് വർധന നടപ്പിലായ ശേഷം ഇതാദ്യമായാണ് ഒരു സ്വകാര്യ ടെലിക്കോം കമ്പനി പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ മുന്നിലെത്തുന്നത്.
റിലയൻസ് ജിയോയ്ക്ക് മാത്രമല്ല, വൊഡാഫോൺ ഐഡിയയ്ക്കും (VI) ഒക്ടോബറിൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. റീച്ചാർജ് ചെലവുകൾ വർധിച്ചതിനാൽ നിരവധി ഉപയോക്താക്കൾ തങ്ങളുടെ സെക്കൻഡറി സിം ഉപേക്ഷിക്കുന്ന പ്രവണതയും ഉണ്ട് എന്നും ട്രായിയുടെ ഒക്ടോബറിലെ വയർലെസ് ടെലിക്കോം ഉപയോക്താക്കളുടെ കണക്ക് വ്യക്തമാക്കുന്നുണ്ട്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച ഒക്ടോബറിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോയ്ക്ക് 3.76 മില്യൺ വരിക്കാരെ നഷ്ടമായി, അതായത് 3760863 പേർ ഒക്ടോബറിൽ ജിയോ സിം ഉപേക്ഷിച്ചു. ജിയോ കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരെ നഷ്ടമായത് വിഐക്ക് ആണ്. 1.97 മില്യൺ ഉപയോക്താക്കൾ (1977162 പേർ) ഈ കാലഘട്ടത്തിൽ വിഐ സിം ഉപേക്ഷിച്ചു.
ഒക്ടോബറിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചത് എയർടെൽ ആണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മൂന്ന് മാസങ്ങളിലും മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളെപ്പോലെ എയർടെലിനും വരിക്കാരെ നഷ്ടമായിക്കൊണ്ടിരുന്നു. എന്നാൽ ഒക്ടോബറിൽ എയർടെൽ മികച്ച തിരിച്ചുവരവ് നടത്തി. പുതിയതായി 1.92 മില്യൺ പേർ (കൃത്യമായി പറഞ്ഞാൽ 1928263 പേർ) എയർടെലിലേക്ക് എത്തി.

അതേസമയം മുൻ മാസങ്ങളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് പുതിയതായി ആളുകൾ എത്തുന്നത് ഒക്ടോബറിൽ കുറഞ്ഞു. എങ്കിലും തുടർച്ചയായ നാലാം മാസവും ബിഎസ്എൻഎൽ മുന്നേറ്റം കാണാനാകും. പുതിയതായി 0.50 മില്യൺ പേർ, കൃത്യമായി പറഞ്ഞാൽ 501224 പേർ ഒക്ടോബറിൽ ബിഎസ്എൻഎല്ലിലേക്ക് എത്തി. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമാണ്.
2024 ഒക്ടോബറിൽ സിം ഉപേക്ഷിച്ചവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആകെ 3.30 ദശലക്ഷം വരിക്കാർ ഈ മാസത്തിൽ സിം ഉപേക്ഷിച്ചു എന്നാണ് ട്രായിയുടെ കണക്ക്. അതേസമയം, മൊത്തത്തിലുള്ള ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ജിയോയുടെ സജീവ ഉപയോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. മുൻ മാസത്തെ 444.49 ദശലക്ഷം ഉപയോക്താക്കളിൽ നിന്ന്, ജിയോയുടെ VLR അല്ലെങ്കിൽ സജീവ ഉപയോക്തൃ അടിത്തറ 2024 ഒക്ടോബറിൽ 448.33 ദശലക്ഷത്തിലെത്തി.
എയർടെല്ലിൻ്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 380.68 ദശലക്ഷത്തിൽ നിന്ന് 383.40 ദശലക്ഷമായി. വിഐയുടെ കാര്യമെടുത്താൽ മുൻ മാസത്തിൽ സജീവ ഉപയോക്താക്കളുടെ എണ്ണം 179.52 ദശലക്ഷം ആയിരുന്നത് 2024 ഒക്ടോബറിൽ 178.80 ദശലക്ഷമായി കുറഞ്ഞു. സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും ബിഎസ്എൻഎൽ പിടിച്ചുനിന്നു. മുൻ മാസം 54.77 ദശലക്ഷം ഉപയോക്താക്കളാണ് ഉണ്ടായിരുന്നത് എങ്കിൽ ഒക്ടോബറിൽ അത് 55.72 ദശലക്ഷമായി വർധിച്ചിട്ടുണ്ട്.

2024 ഒക്ടോബറിലെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയ്ക്ക് ആകെ 460019230 വരിക്കാരാണ് ഉള്ളത്. എയർടെലിന് മൊത്തം 385410746 വരിക്കാരും വിഐക്ക് 210477361 വരിക്കാരും ബിഎസ്എൻഎല്ലിന് 92396282 വരിക്കാരും ഉണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ള കമ്പനി എന്ന സ്ഥാനം ഇപ്പോഴും ജിയോയുടെ പക്കൽ തന്നെയാണ്.


Click it and Unblock the Notifications







