മാർച്ചിൽ വന്നതിന്റെ മൂന്നിരട്ടി ആളുകൾ ഏപ്രിലിൽ BSNL വിട്ടു! ജിയോയ്ക്കും എയർടെലിനും ചാകര; ട്രായി കണക്ക് എത്തി
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ 2025 ഏപ്രിലിലെ പ്രതിമാസ റിപ്പോർട്ട് എത്തിയിരിക്കുന്നു. പതിവ് പോലെ ജിയോയും എയർടെലും പുതിയ വരിക്കാരെ നിലനിർത്തുകയും വൊഡാഫോൺ ഐഡിയയ്ക്ക് (VI) വരിക്കാരെ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ കാര്യത്തിൽ മാത്രമാണ് മാറ്റമുള്ളത്. മാർച്ചിലെ റിപ്പോർട്ടിൽ പുതിയ വരിക്കാരെ സ്വന്തമാക്കിയ കമ്പനികളുടെ കൂട്ടത്തിലാണ് ബിഎസ്എൻഎൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ കണക്ക് പ്രകാരം ബിഎസ്എൻഎല്ലിന് ഏപ്രിലിൽ വരിക്കാരെ നഷ്ടമാകുകയാണ് ചെയ്തിരിക്കുന്നത്. അതും മാർച്ചിൽ ലഭിച്ച വരിക്കാരുടെ മൂന്നിരട്ടി നഷ്ടമാണ് ഏപ്രിലിൽ ബിഎസ്എൻഎല്ലിന് ഉണ്ടായിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെയും 4ജി വ്യാപന പുരോഗതിയുടെയും കരുത്തിൽ ബിഎസ്എൻഎൽ ഒരു തിരിച്ചുവരവ് നടത്താൻ തുടങ്ങിയിരിക്കുന്നു എന്ന പ്രതീക്ഷ മാർച്ചിലെ ട്രായി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഏപ്രിലിലെ റിപ്പോർട്ട് ആ പ്രതീക്ഷകൾക്ക് മേൽ ആഘാതം ഏൽപ്പിക്കുന്നതായിരിക്കുന്നു. മാർച്ചിൽ 49,177 വയർലെസ് വരിക്കാരെയാണ് പുതിയതായി ബിഎസ്എൻഎൽ സ്വന്തമാക്കിയത്.

എന്നാൽ ഏപ്രിലിലെ ട്രായിയുടെ കണക്ക് പ്രകാരം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് 155,000 വയർലെസ് വരിക്കാരെ നഷ്ടമാകുകയാണ് ചെയ്തിരിക്കുന്നത്. അതായത് ഒരു മാസം കൊണ്ട് തൊട്ടു മുൻപത്തെ മാസത്തിൽ എത്തിയതിനെക്കാൾ മൂന്നിരട്ടി ആളുകൾ ബിഎസ്എൻഎൽ കണക്ഷൻ ഉപേക്ഷിച്ചിരിക്കുന്നു. പൊതുമേഖലാ ടെലിക്കോം കമ്പനിയായ എംടിഎൻഎല്ലിന് ഏപ്രിലിൽ 67,668 വരിക്കാരെ നഷ്ടപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
പതിവുപോലെ ജിയോ, എയർടെൽ എന്നീ വമ്പന്മാർക്ക് മാത്രമാണ് പുതിയ വരിക്കാരെ കൂടുതലായി സ്വന്തമാക്കാൻ സാധിച്ചിരിക്കുന്നത്. 2025 മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ വയർലെസ് വരിക്കാരുടെ എണ്ണം വർദ്ധിച്ചു, ഇതിന്റെ നേട്ടം കൊയ്തത് ഈ രണ്ട് കമ്പനികളും ആയിരുന്നു. 2025 മാർച്ച് അവസാനം വരെയുള്ള കണക്ക് പ്രകാരം 1,156.99 ദശലക്ഷം വയർലെസ് വരിക്കാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഏപ്രിൽ അവസാനിച്ചപ്പോഴേക്കും ഇത് 1,158.93 ദശലക്ഷമായി വർധിച്ചു.

ഏപ്രിലിൽ ഏറ്റവുമധികം വയർലെസ് വരിക്കാരെ സ്വന്തമാക്കിയത് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ആണ്. 2,644,838 (2.64 ദശലക്ഷം) വരിക്കാരാണ് ഏപ്രിലിൽ പുതിയതായി ജിയോയിലേക്ക് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള എയർടെൽ ഏപ്രിലിൽ 170,658 (0.17 ദശലക്ഷം) വയർലെസ് വരിക്കാരെ പുതിയതായി നേടി.
അതേസമയം വിഐ പതിവ് പോലെ വരിക്കാരെ നഷ്ടപ്പെടുന്ന അവസ്ഥയിൽ തുടരുകയാണ്. ഏപ്രിലിൽ 647,620 വയർലെസ് വരിക്കാരെയാണ് വിഐക്ക് നഷ്ടമായത്. ഇത് ബിഎസ്എൻഎല്ലിനെക്കാൾ മോശമാണ് വിഐയുടെ അവസ്ഥ എന്ന് വ്യക്തമാക്കുന്നു. ബിഎസ്എൻഎല്ലിന് നഷ്ടമായതിന്റെ പല മടങ്ങ് വരിക്കാരെയാണ് വിഐക്ക് നഷ്ടമായിരിക്കുന്നത്. മാർച്ചിൽ 5,41,377 വയർലെസ് വരിക്കാരെ വിഐക്ക് നഷ്ടമായി. അതായത് വിഐ വിടുന്നവരുടെ എണ്ണം വളരെ വലുതാണ്.
ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ വിപണി വിഹിതം: ഇന്ത്യൻ ടെലിക്കോം മേഖലയുടെ 92.08 ശതമാനം വിപണി വിഹിതം കൈവശം വച്ചിരിക്കുന്നത് സ്വകാര്യ ടെലിക്കോം കമ്പനികളാണ്. പൊതുമേഖലാ ടെലിക്കോം കമ്പനികളായ ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും കൂടി 7.92 ശതമാനം വിപണി വിഹിതം മാത്രമാണ് ഉള്ളത്.

472.4 ദശലക്ഷം വയർലെസ് വരിക്കാരുമായി (40.76% വിപണി വിഹിതം) റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയായി തുടരുത്തു. 390 ദശലക്ഷം വയർലെസ് വരിക്കാരുമായി (33.65% വിപണി വിഹിതം) ഭാരതി എയർടെൽ രണ്ടാം സ്ഥാനത്തുണ്ട്. 204.7 ദശലക്ഷം വയർലെസ് വരിക്കാരുമായി (17.66% വിപണി വിഹിതം) വോഡഫോൺ ഐഡിയ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 90.9 ദശലക്ഷം വയർലെസ് വരിക്കാരുള്ള (0.08% വിപണി വിഹിതം) ബിഎസ്എൻഎൽ നാലാം സ്ഥാനത്തുതന്നെ.


Click it and Unblock the Notifications








