പിന്നേം ചങ്കരൻ തെങ്ങ്മ്മ തന്നെ! ജനുവരിയിൽ ഒന്നരലക്ഷം പേർ BSNL വിട്ടു; പുതിയ കണക്കിൽ നേട്ടം എയർടെലിന്
ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ച ട്രായിയുടെ പുതിയ പ്രതിമാസ റിപ്പോർട്ട് വന്നു. 2025 ജനുവരി മാസത്തെ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം ജനുവരിയിൽ ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം വയർലെസ് വരിക്കാരെ സ്വന്തമാക്കിയ കമ്പനി ഭാരതി എയർടെൽ ആണ്. രണ്ടാം സ്ഥാനത്ത് അംബാനിയുടെ റിലയൻസ് ജിയോയും. അതേസമയം പതിവ് പോലെ വൊഡാഫോൺ ഐഡിയയ്ക്കും പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനും വരിക്കാരുടെ എണ്ണത്തിൽ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബിഎസ്എൻഎൽ വീണ്ടും മോശം അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണ് ഈ ഇടിവ്.
ഇന്ത്യയിൽ പൊതുവിൽ വയർലെസ് വരിക്കാരുടെ എണ്ണം വർധിച്ചു എന്നാണ് ട്രായിയുടെ 2025 ജനുവരിയിലെ റിപ്പോർട്ട് കാണിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മുൻപ് 5ജി FWA (ഫിക്സഡ് വയർലെസ് ആക്സസ്) കണക്ഷനുകൾ വയർലൈൻ കണക്ഷനുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ജനുവരി മുതൽ ഇതും വയർലെസ് കണക്ഷനുകളുടെ കണക്കിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

5ജി FWA കണക്ഷനും വയർലെസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ ഫലമായി, പ്രതിമാസ വളർച്ചാ നിരക്ക് വർദ്ധിച്ചുവെന്ന് ട്രായ് 2025 ഏപ്രിൽ 21 തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് 2024 ഡിസംബർ അവസാനത്തോടെ 1,150.66 ദശലക്ഷം മൊബൈൽ വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. 2025 ജനുവരി അവസാനത്തോടെ ഇത് 1,1157 ദശലക്ഷമായി (മൊബൈൽ + 5G FWA) വർദ്ധിച്ചു, ഇത് പ്രതിമാസം 0.55 ശതമാനം വളർച്ചാ നിരക്കിനെ അടയാളപ്പെടുത്തുന്നു.
ആര് നേടി, ആര് വീണു!
2025 ജനുവരിയിൽ ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കാനായത് ഭാരതി എയർടെലിനാണ്. ട്രായിയുടെ കണക്ക് പ്രകാരം 1,653,303 (1.65 ദശലക്ഷം) വയർലെസ് വരിക്കാർ ജനുവരിയിൽ എയർടെലിലേക്ക് എത്തി. റിലയൻസ് ജിയോയ്ക്ക് 686,143 (0.68 ദശലക്ഷം) വരിക്കാരെയാണ് ചേർക്കാനായത്. അതേസമയം, അവശേഷിക്കുന്ന മറ്റ് രണ്ട് ടെലിക്കോം കമ്പനികൾക്കും വരിക്കാരെ നഷ്ടപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

2025 ജനുവരിയിൽ വിഐക്ക് 1,338,301 (1.33 ദശലക്ഷം) വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടു. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎല്ലിന് ഇക്കാലയളവിൽ 152,181 വരിക്കാരെ നഷ്ടമായി. എംടിഎൻഎല്ലിനും നഷ്ടമുണ്ട്. 2,617 വയർലെസ് വരിക്കാർ എംടിഎൻഎൽ ഉപേക്ഷിച്ചു. വയർലെസ് വരിക്കാരുടെ 91.96 ശതമാനം വിപണി വിഹിതവും സ്വകാര്യ ടെലിക്കോം കമ്പനികളുടെ കൈവശമാണ്.
ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും കൂടി ആകെ 8.04 ശതമാനം വിപണി വിഹിതം മാത്രമേ കൈവശം ഉള്ളൂ. 465.8 ദശലക്ഷം വയർലെസ് വരിക്കാരുമായി വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈവശം വച്ചിരിക്കുന്നത് റിലയൻസ് ജിയോയണ്. 40.46 ശതമാനം വിപണി വിഹിതമാണ് ജിയോയ്ക്ക് ഉള്ളത്. 386.96 ദശലക്ഷം വയർലെസ് വരിക്കാരാണ് ഇക്കാലയളവിൽ എയർടെലിനുള്ളത്. 33.61 ശതമാനം വിപണി വിഹിതം എയർടെലിന്റെ പക്കലാണ്.
205.92 ദശലക്ഷം വയർലെസ് വരിക്കാരുമായി വിഐ 17.89 ശതമാനം വിപണി വിഹിതവും 91.58 ദശലക്ഷം വയർലെസ് വരിക്കാരുമായി, ബിഎസ്‌എൻഎൽ 7.95 ശതമാനം വിപണി വിഹിതവും കൈവശം വച്ചിരിക്കുന്നു. അതേസമയം മൊത്തത്തിൽ തിരിച്ചടിയാണെങ്കിലും ഗ്രാമീണ മേഖലയിൽ ബിഎസ്എൻഎല്ലിന് ചെറിയ നേട്ടമുണ്ട്. കാരണം
2024 ഡിസംബറിൽ ബിഎസ്‌എൻഎൽ ഗ്രാമീണ വരിക്കാരുടെ എണ്ണം 29,300,726 ൽ നിന്ന് 29,946,250 ആയി ഉയർത്തിയിരുന്നു.

2025 ജനുവരിയിലെ പീക്ക് VLR (വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ) തീയതിയിൽ മൊത്തം 1151.29 ദശലക്ഷം വയർലെസ് സബ്‌സ്‌ക്രൈബർമാരിൽ 1,065.01 ദശലക്ഷം പേർ സജീവമായിരുന്നുവെന്ന് ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ശ്രദ്ധേയമായ മറ്റൊരു കാര്യം വയർലൈൻ വരിക്കാരുടെ എണ്ണം 2024 ഡിസംബർ അവസാനത്തിൽ 39.27 ദശലക്ഷത്തിൽ നിന്ന് 2025 ജനുവരി അവസാനത്തോടെ 35.03 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട് എന്നതാണ്.


Click it and Unblock the Notifications








