ബിഎസ്എൻഎല്ലിനും വിഐക്കും അടപടലം നഷ്ടം; ജിയോ പൂണ്ട് വിളയാടി, എയർടെൽ പിടിച്ചുനിന്നു; മേയിലെ കണക്ക് എത്തി
ഇന്ത്യൻ ടെലിക്കോം വിപണി ജിയോ, എയർടെൽ എന്നീ രണ്ട് വമ്പന്മാരിലേക്ക് മാത്രമായി ഭാവിയിൽ ഒതുങ്ങുമോ എന്ന ആശങ്കകൾക്ക് ബലം വയ്ക്കും വിധത്തിൽ ട്രായിയുടെ 2025 മെയ് മാസത്തിലെ ടെലിക്കോം സബ്‌സ്‌ക്രിപ്‌ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുന്നു. ഇത് പ്രകാരം ഏപ്രിലിനെ അപേക്ഷിച്ച് ജിയോ, എയർടെൽ എന്നിവയ്ക്ക് മേയിൽ വരിക്കാർ കൂടിയിട്ടുണ്ട്. മറുഭാഗത്ത് ബിഎസ്എൻഎൽ, വിഐ എന്നിവയിൽ വരിക്കാരുടെ വൻ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. വയർലെസ് ഉപയോക്താക്കളുടെ എണ്ണം കൂടുന്നുണ്ട്, എന്നാൽ വിഐ, ബിഎസ്എൻഎൽ എന്നിവയുടെ വരിക്കാർ കുറയുന്നു, ഈ ഒരു സാഹചര്യം ജിയോ, എയർടെൽ എന്നിവയിലേക്കായി ഇന്ത്യൻ ടെലിക്കോം മേഖല ചുരുങ്ങുന്നു എന്ന പ്രതീതിയാണ് നൽകുന്നത്.
ജിയോ, എയർടെൽ എന്നിവയ്ക്ക് വരിക്കാർ കൂടുകയും മറ്റ് രണ്ട് കമ്പനികൾക്കും വരിക്കാർ കുറയുകയും ചെയ്യുന്നത് ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകളിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തവണത്തെ റിപ്പോർട്ടിൽ മറ്റൊരു കാര്യം കൂടി കാണാൻ കഴിയും. എയർടെലും ജിയോയും തമ്മിലുള്ള മത്സരം കടുക്കുന്നു എന്നതാണ് അത്.

2025 മേയിൽ ജിയോ 2,700,066 ( 2.70 ദശലക്ഷം) വരിക്കാരെ പുതിയതായി സ്വന്തമാക്കി. ഈ കാലയളവിൽ ഭാരതി എയർടെൽ 275,621 (0.27 ദശലക്ഷം) വയർലെസ് വരിക്കാരെയാണ് പുതിയതായി സ്വന്തമാക്കിയത്. ടെലിക്കോം രംഗത്ത് നിലവിൽ ഏറ്റവും കൂടുതൽ വരിക്കാരുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് റിലയൻസ് ജിയോ.
എയർടെലിനെപ്പോലും ബഹുദൂരം പിന്നിലാക്കിക്കൊണ്ട് മൃഗീയ ആധിപത്യമാണ് മേയിൽ ജിയോ ഇന്ത്യൻ ടെലിക്കോം മേഖലയിൽ നേടിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതായത് 27 ലക്ഷത്തിലധികം പേർ മേയിൽ മാത്രം ജിയോയിലേക്ക് പുതിയതായി എത്തി. എയർടെലിന് മൂന്ന് ലക്ഷത്തിൽ താഴെ വരിക്കാരെ മാത്രമാണ് സ്വന്തമാക്കാനായത്. അതായത് മേയിൽ ടെലിക്കോം വിപണിയിൽ ഒരു ജിയോ തരംഗം തന്നെ ഉണ്ടായി എന്ന് പറയേണ്ടിയിരിക്കുന്നു.

ഇനി വിഐ, ബിഎസ്എൻഎൽ എന്നിവയുടെ കാര്യത്തിലേക്ക് വന്നാൽ, ഏറ്റവുമധികം വരിക്കാരെ നഷ്ടമായിരിക്കുന്നത് പതിവ് പോലെ തന്നെ വിഐക്ക് ആണ്. മേയിൽ 274,103 വയർലെസ് വരിക്കാരെ വിഐക്ക് നഷ്ടപ്പെട്ടു. പൊതുമേഖലാ ടെലിക്കോം കമ്പനികളായ ബിഎസ്എൻഎല്ലിന് 135,654 വയർലെസ് വരിക്കാരെയും എംടിഎൻഎല്ലിന് 470,812 പേരെയും ഈ കാലയളവിൽ നഷ്ടപ്പെട്ടു.
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ നഷ്ടം കുറവാണ്. ഏപ്രിലിൽ ബിഎസ്എൻഎല്ലിന് 155,000 വയർലെസ് വരിക്കാരെയാണ് നഷ്ടമായത്. വിഐക്കും മുൻ മാസത്തെ അപേക്ഷിച്ച് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഏപ്രിലിൽ 647,620 വയർലെസ് വരിക്കാരെയാണ് വിഐക്ക് നഷ്ടമായത്.
2025 മേയിൽ ഇന്ത്യൻ ടെലിക്കോം രംഗത്തെ മൊത്തത്തിൽ വിലയിരുത്തിയാൽ വരിക്കാരുടെ ആകെ എണ്ണം, 2025 മെയ് അവസാനത്തോടെ 1,161.03 ദശലക്ഷമായി വർദ്ധിച്ചു. ഏപ്രിലിൽ 1,158.93 ദശലക്ഷമായിരുന്നു ഇന്ത്യയിലെ വയർലെസ് വരിക്കാരുടെ എണ്ണം. അതായത് ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ 0.18 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് 5G FWA വരിക്കാരെ കൂടാതെയുള്ള കണക്കാണ്.

വിപണി വിഹിതത്തിന്റെ കണക്ക് നോക്കിയാൽ, 2025 മെയ് 31 വരെ, ഇന്ത്യയിലെ വയർലെസ് വരിക്കാരുടെ 92.14 ശതമാനം വിപണി വിഹിതം സ്വകാര്യ കമ്പനികളുടെ പക്കലാണ്. അതിൽ 475.1 ദശലക്ഷം വയർലെസ് വരിക്കാരുമായി റിലയൻസ് ജിയോ 40.92 ശതമാനം വിപണി വിഹിതം കൈയടക്കിയിരിക്കുന്നു. 390.25 ദശലക്ഷം വയർലെസ് വരിക്കാരുമായി 33.61 ശതമാനം വിപണി വിഹിതം സ്വന്തമാക്കി എയർടെൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
204.44 ദശലക്ഷം വയർലെസ് വരിക്കാരുമായി 17.61 ശതമാനം വിപണി വിഹിതമുള്ള വോഡഫോൺ ഐഡിയ മൂന്നാം സ്ഥാനത്തുണ്ട്. 90.77 ദശലക്ഷം വയർലെസ് വരിക്കാരുള്ള ബിഎസ്എൻഎല്ലിന് 7.82 ശതമാനം വിപണി വിഹിതവും 0.45 ദശലക്ഷം വയർലെസ് വരിക്കാരുള്ള എംടിഎൻഎല്ലിന് 0.04 ശതമാനം വിപണി വിഹിതവുമാണ് ഉള്ളത്.


Click it and Unblock the Notifications








