ബിഎസ്എൻഎല്ലിന്റെ തിരിച്ചുവരവ് സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം കൊണ്ടുവരും: കേന്ദ്ര മന്ത്രി
നാശത്തിന്റെ വക്കിൽ നിന്നും വളർച്ചയിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ തിരിച്ചുവരവ് വെറുമൊരു കേസ് സ്റ്റഡി മാത്രമല്ല, അത് പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിലുള്ള വിശ്വാസം തിരികെ കൊണ്ടുവരുമെന്ന് കമ്യൂണിക്കേഷൻ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി. ട്വിറ്ററിലൂടെയാണ് പെമ്മസാനി ഇക്കാര്യം പറഞ്ഞത്. "ബിഎസ്എൻഎല്ലിൽ മാറ്റം വരുത്തുക എന്നത് ഒരു കമ്പനിയുടെ കഥ മാത്രമല്ല -അത് സർക്കാർ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം പുനർനിർമ്മിക്കുന്നതിനെക്കുറിച്ചാണ്- യഥാർത്ഥ പരിവർത്തനം ആരംഭിക്കുന്നത് നേതൃത്വം, അഭിനിവേശം, നമ്മുടെ ടീമുകൾക്കുള്ളിൽ നാം കെട്ടിപ്പടുക്കുന്ന സംസ്കാരം എന്നിവയിൽ നിന്നാണ്. എല്ലാ തലങ്ങളിലും ഉത്തരവാദിത്തവും പ്രചോദനവും വളർത്തിയെടുക്കാം. വരുമാനത്തിന്റെ ഓരോ രൂപയും ശക്തി കൂട്ടുന്നു.
കൂടുതൽ ടവറുകൾ, മികച്ച സേവനം, കൂടുതൽ പൊതുജനവിശ്വാസം. കൂട്ടായ ദൃഢനിശ്ചയവും ലക്ഷ്യബോധമുള്ള നേതൃത്വവും ഉപയോഗിച്ച്, ബിഎസ്എൻഎല്ലിന് പൊതുമേഖലാ മുന്നേറ്റത്തിന്റെ ഒരു ബെഞ്ച്മാർക്കാകാൻ കഴിയും'' എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് തവണത്തെയും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പ്രതിമാസ റിപ്പോർട്ടുകൾ ബിഎസ്എൻഎല്ലിന് വളരെ പ്രതീക്ഷ നൽകുന്നുണ്ട്.

ഏറ്റവുമൊടുവിൽ ട്രായി പുറത്തുവിട്ടത് സെപ്റ്റംബറിലെ പ്രതിമാസ റിപ്പോർട്ട് ആയിരുന്നു. സെപ്റ്റംബറിലെയും അതിന് മുൻപ് വന്ന ഓഗസ്റ്റിലെയും പ്രതിമാസ റിപ്പോർട്ടുകളിൽ ബിഎസ്എൻഎല്ലിന് ഈ രണ്ട് മാസങ്ങളിലും പുതിയ വരിക്കാർ കൂടി എന്ന് കണക്കുകൾ പറയുന്നു. അതായത് ഓഗസ്റ്റിൽ 1385233 (1.38 ദശലക്ഷം) പേർ പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തി.
അടുത്തിടെ സെപ്റ്റംബറിലെ പ്രതിമാസ റിപ്പോർട്ടും ട്രായി പുറത്തുവിട്ടു. ഇതിൽ പറയുന്നത്, സെപ്റ്റംബറിൽ ബിഎസ്‌എൻഎൽ 524,014 (0.52 ദശലക്ഷം) പുതിയ വരിക്കാരെ സ്വന്തമാക്കി എന്നാണ്. പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോയും എയർടെലുമാണ് സാധാരണയായി മുന്നിലുണ്ടാകാറുള്ളത്. എന്നാൽ സെപ്റ്റംബറിൽ ഏറ്റവുമധികം പുതിയ വരിക്കാർ എത്തിയത് ബിഎസ്എൻഎല്ലിലേക്ക് ആയിരുന്നു.

പുതിയ 4ജി ടവറുകൾ സ്ഥാപിച്ചതും ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ സംവിധാനമൊരുക്കിയും പുതിയ സേവനങ്ങൾ ആരംഭിച്ചും വരിക്കാരുടെ വിശ്വാസം നേടിയെടുക്കാൻ ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നു. എന്നാൽ ഈ പറഞ്ഞ രണ്ട് മാസങ്ങളിലും ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം കുതിച്ചുകയറാൻ യഥാർഥത്തിൽ സഹായിച്ചത് ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ആസാദി കാ പ്ലാൻ ഓഫറാണ്.
പുതിയ വരിക്കാർക്ക് വെറും 1 രൂപ മുടക്കിയാൽ ഫ്രീ സിം സഹിതം ഒരു മാസത്തെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഒരു ഓഫറായിരുന്നു ആസാദി കാ പ്ലാൻ. പ്രത്യേക ഓഫർ ആയിരുന്നതിനാൽ തന്നെ നിശ്ചിത കാലാവധി കഴിഞ്ഞപ്പോൾ അത് പിൻവലിക്കേണ്ടിവന്നു. എന്നാൽ ഓഗസ്റ്റിലെ ഓഫർ വൻ വിജയമായതിന്റെ പശ്ചാത്തലത്തിലാകാം ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച് ബിഎസ്എൻഎൽ ഈ ഓഫർ വീണ്ടും അവതരിപ്പിച്ചു.
ദീപാവലിയോട് അനുബന്ധിച്ച് ഫെസ്റ്റിവൽ ഓഫറായി ബിഎസ്എൻഎൽ വീണ്ടും അവതരിപ്പിച്ച ഒരു രൂപ ഓഫർ നവംബർ 15 വരെയാണ് ലഭ്യമാകുക. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി,എഫ്രീ സിം എന്നിവയാണ് ഈ ഒരു രൂപ ഓഫറിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ.

പുതിയതായി വരിക്കാരെ ആകർഷിക്കുന്നതിൽ ബിഎസ്എൻഎൽ പ്രഖ്യാപിച്ച ദീപാവലി ഓഫറുകൾ ഏറെ ഫലപ്രദമായിരുന്നു. അതിനാൽത്തന്നെ സെപ്റ്റംബറിലേതുപോലെ ഒക്ടോബറിലും നിരവധി പുതിയ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിയുമെന്ന് കരുതപ്പെടുന്നു. പുതിയ വരിക്കാർ എത്തുന്നത് വരുമാന വർധനവിനും ബിഎസ്എൻഎല്ലിനെ സഹായിക്കും. അധികം വൈകാതെ തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ ബിഎസ്എൻഎൽ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
വരുമാനം നേടുന്ന കാര്യത്തിലും ബിഎസ്എൻഎൽ പുരോഗതി കൈവരിക്കുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ബിഎസ്എൻഎൽ മൊത്തം വരുമാനം 11,134 കോടി രൂപ റിപ്പോർട്ട് ചെയ്തു. ഒന്നാം പാദത്തിൽ വരുമാനം 5,787 കോടി രൂപയും ഒന്നാം പാദത്തിൽ ഇത് 5,347 കോടി രൂപയുമായിരുന്നു. ബിഎസ്എൻഎല്ലിന്റെ ARPU രണ്ടാം പാദത്തിൽ ഒരു ഉപയോക്താവിന് പ്രതിമാസം 91 രൂപയായി ഉയർന്നു എന്നതും ശുഭസൂചനയാണ്.


Click it and Unblock the Notifications








