'ഐഡിയ ഫ്രം കാക്കക്കൂട്ടിൽ മുട്ടയിട്ട കുയിലമ്മ'! വിഐ 4G ടവറിൽ കണ്ണുവച്ച് വീണ്ടും BSNL ജീവനക്കാർ രംഗത്ത്
ബിഎസ്എൻഎൽ വരിക്കാർക്ക് 4G സേവനങ്ങൾ നൽകാനായി സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയുടെ (VI) 4G ടവറുകൾ ഉപയോഗിക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടന വീണ്ടും രംഗത്ത്. 4ജി ഇല്ലാത്തതിനാൽ നിരവധി വരിക്കാർ ബിഎസ്എൻഎൽ ഉപേക്ഷിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രായിയുടെ റിപ്പോർട്ടിൽ ബിഎസ്എൻഎല്ലിന് കഴിഞ്ഞ സാമ്പത്തിക വർഷം 18 മില്യൺ വരിക്കാരെ നഷ്ടമായതായി വെളിപ്പെടുത്തിയിരുന്നു. 2024 മാർച്ചിൽ മാത്രം ബിഎസ്എൻഎല്ലിന് 2.3 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. വരും മാസങ്ങളിലും ഈ കൊഴിഞ്ഞുപോക്ക് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കും.

ഈ സാഹചര്യത്തിലാണ് വിഐയുടെ ടവർ ഉപയോഗിച്ച് വരിക്കാർക്ക് 4ജി സേവനങ്ങൾ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ വരിക്കാർ കത്തയച്ചിരിക്കുന്നത്. 4G/5G സേവനങ്ങളുടെ അഭാവത്തിലാണ് ബിഎസ്എൻഎൽ വരിക്കാർ ജിയോയിലേക്കും എയർടെല്ലിലേക്കും വൻതോതിൽ കുടിയേറുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ഈ കുടിയേറ്റം തടയാൻ ഇത് മാത്രമാണ് ഇപ്പോൾ മുന്നിലുള്ള പോംവഴിയെന്നാണ് ജീവനക്കാരുടെ പക്ഷം.
വരിക്കാർക്ക് 4ജി നൽകാൻ വിഐ 4ജി ടവറുകൾ ഉപയോഗിക്കാൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ ജീവനക്കാർ നൽകിയ കത്തിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2024 മെയ് 4 ന് ആണ് ജീവനക്കാർ കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.
''ഒറ്റ മാസത്തിനുള്ളിൽ ബിഎസ്എൻഎല്ലിന് 2.3 മില്യൺ ഉപഭോക്താക്കളെ നഷ്ടപ്പെട്ട സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വൻതോതിലുള്ള പലായനം തടയാൻ ബിഎസ്എൻഎല്ലിനെ സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഞങ്ങൾ ഒരിക്കൽ കൂടി സർക്കാരിനോട് ആവശ്യപ്പെടുന്നു," എന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ (BSNLEU) ആക്ടിംഗ് ജനറൽ സെക്രട്ടറി ജോൺ വർഗീസ് കത്തിൽ പറയുന്നുണ്ട് എന്ന് ഇടി റിപ്പോർട്ട് ചെയ്യുന്നു.
ടെലിക്കോം മന്ത്രിയെക്കൂടാതെ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സെക്രട്ടറി നീരജ് മിത്തൽ, ബിഎസ്എൻഎൽ സിഎംഡി പികെ പുർവാർ എന്നിവർക്കും ബിഎസ്എൻഎൽ ജീവനക്കാർ ഈ കത്തയച്ചിട്ടുണ്ടെന്ന് ET റിപ്പോർട്ട് ചെയ്യുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഈ വർഷം ഫെബ്രുവരിയിലും ജീവനക്കാർ ടെലിക്കോം മന്ത്രിക്ക് കത്തയച്ചിരുന്നു.
ബിഎസ്എൻഎൽ 4ജി നവീകരണം ടിസിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഘട്ടമായതിനാലാകാം അന്ന് ആ കത്തിനോട് സർക്കാർ പ്രതികരിച്ചതായുള്ള റിപ്പോർട്ടുകളൊന്നും കണ്ടില്ല. എന്നാലിപ്പോൾ, കാൽക്കീഴിലെ മണ്ണ് വലിയതോതിൽ ഒലിച്ചുപോകാൻ തുടങ്ങിയത് കണ്ട് വെപ്രാളപ്പെടുന്നതിന് സമാനമായി, ആളുകളുടെ കൊഴിഞ്ഞുപോക്ക് കണ്ട് ഞെട്ടിയ ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടന വീണ്ടും അതേ ആവശ്യവുമായി ശക്തമായി രംഗത്ത് വന്നിരിക്കുന്നു.

നിലവിൽ വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഷെയർഹോൾഡർ കേന്ദ്ര സർക്കാർ ആണ്. ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് (മുതലെടുക്കാനാണ് എന്ന് വേണമെങ്കിലും പറയാം) ബിഎസ്എൻഎൽ ജീവനക്കാർ കേന്ദ്ര സർക്കാരിനോട് ബിഎസ്എൻഎൽ ജീവനക്കാർ ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ ഈ ആവശ്യം സർക്കാർ അംഗീകരിക്കുമോയെന്നത് വ്യക്തമല്ല. ഇത് മൂലം വിഐക്ക് ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തികപരമായ നേട്ടം ഉണ്ടാകുമോ എന്നകാര്യവും വ്യക്തമല്ല.
ഇന്ത്യൻ ടെലിക്കോം വിപണിയിൽ പ്രധാനമായും നാല് കമ്പനികൾ ആണ് ഉള്ളത്. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ. ഇതിൽ ബിഎസ്എൻഎല്ലും വിഐയും ആണ് വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൊണ്ട് ബുദ്ധിമുട്ടുന്നത്. അത്ര ശക്തനല്ലെങ്കിലും വിഐയുടെ മൂന്ന് എതിരാളികളിൽ ഒരാൾ തന്നെയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎൽ മെച്ചപ്പെടുന്നത് വിഐക്കും ക്ഷീണം ഉണ്ടാക്കും.
വിഐ വിവിധയിനങ്ങളിലായി സർക്കാരിന് നൽകാനുള്ള തുക ഷെയർ ആക്കി മാറ്റിയതോടെയാണ് വിഐയുടെ ഏറ്റവും വലിയ ഷെയർഹോൾഡറായി കേന്ദ്ര സർക്കാർ മാറിയത്. സർക്കാരിനോട് ആ നിലയ്ക്ക് വിഐക്ക് കടപ്പാടുണ്ട്. എങ്കിലും ബിഎസ്എൻഎൽ നന്നാകുന്നത് വിഐക്ക് തിരിച്ചടി തന്നെയാണ്. ആ സാഹചര്യത്തിൽ തങ്ങളുടെ സൗകര്യം ഉപയോഗപ്പെടുത്തി ബിഎസ്എൻഎല്ലിനെ പച്ചപിടിപ്പിക്കാൻ വിഐ തയാറാകുമോ എന്ന സംശയം നിലനിൽക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് വിഐക്ക് 5ജി അവതരിപ്പിക്കാനാകാത്തത്. അതിനോടൊപ്പം വരിക്കാരുടെ കൊഴിഞ്ഞുപോക്കും തലവേദനയാകുന്നു. വിവിധ മാർഗങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കാൻ വിഐ ആഞ്ഞ് ശ്രമിക്കുന്നുണ്ട്. സ്വന്തം ടവർ വഴി ബിഎസ്എൻഎൽ വരിക്കാർക്ക് 4ജി ലഭ്യമാക്കുന്നതിലൂടെ നല്ലൊരു വരുമാനം കണ്ടെത്താൻ കഴിയുമെന്ന നില വന്നാൽ ഒരുപക്ഷേ ഈ നീക്കത്തിന് വിഐ സമ്മതം മൂളിയേക്കും.
ടിസിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനം അടുത്തകാലത്തെങ്ങും പൂർത്തിയാകാൻ പോകുന്നില്ല എന്ന് ബിഎസ്എൻഎൽ ജീവനക്കാർക്കുതന്നെ ബോധ്യമുണ്ട് എന്നതും ഈ കത്തിൽ നിന്ന് വായിച്ചെടുക്കാം. ബിഎസ്എൻഎൽ വരിക്കാർക്ക് 4ജി കിട്ടുന്നത് നല്ലകാര്യമാണ്. എന്നാൽ അതിനായി വിഐയെ ചൂഷണം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇക്കാര്യത്തിൽ വിഐയുടെ പ്രതികരണവും അറിയേണ്ടതുണ്ട്.
പക്ഷികളിലെ പ്രമുഖ 'പാട്ടുകാരി'യായ കുയിലമ്മ സ്വന്തം കൂട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്താറില്ല, പകരം കാക്കക്കൂട്ടിൽ മുട്ടയിടുകയാണ് ചെയ്യുക എന്ന് നാം കേട്ടിട്ടുണ്ട്. വിഐ ടവർ വഴി ബിഎസ്എൻഎൽ 4ജി നൽകി വരിക്കാരെ നിലനിർത്താമെന്ന ബിഎസ്എൻഎൽ ജീവനക്കാരുടെ ഐഡിയയ്ക്ക് കുയിലിന്റെ മുട്ടയിടൽ രീതിയുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ട് എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് കേട്ടോ!


Click it and Unblock the Notifications








