ആ പൂതി മനസിൽ വച്ചാൽ മതി! കൂട്ടപ്പിരിച്ചുവിടൽ നീക്കത്തിനെതിരേ ബിഎസ്എൻഎൽ ജീവനക്കാർ രംഗത്ത്
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎല്ലിൽ (BSNL) കൂട്ടപ്പിരിച്ചുവിടൽ നടത്താനുള്ള അധികൃതരുടെ നീക്കത്തിനെതിരേ ജീവനക്കാർ രംഗത്ത്. കമ്പനിയിൽ VRS (വോളണ്ടറി റിട്ടയർമെൻ്റ് സ്കീം) 2.0 നടപ്പിലാക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നതായും ഇതിനായുള്ള ഫണ്ട് കൈവശം ഇല്ലാത്തതിനാൽ സർക്കാരിനോട് 15000 കോടി രൂപ ആവശ്യപ്പെട്ടതായും കഴിഞ്ഞ ആഴ്ച വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അധികൃതരുടെ നീക്കത്തിന് എതിരേ ബിഎസ്എൻഎൽ ജീവനക്കാരുടെ പ്രതിനിധി യൂണിയനായ ബിഎസ്എൻഎൽഇയു രംഗത്തെത്തിയിരിക്കുന്നത്. വിആർഎസ് 2.0ന് തങ്ങൾ എതിരാണെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ രവിക്ക് അയച്ച കത്തിൽ ജീവനക്കാരുടെ യൂണിയൻ വ്യക്തമാക്കി.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ നല്ലൊരു ഭാഗവും പോകുന്നത് ജീവനക്കാരുടെ ചെലവിലേക്കാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും വിആർഎസ് പ്രോജക്ട് നടപ്പാക്കാം എന്ന ആശയം ബോർഡ് കൊണ്ടുവന്നത്. വിആർഎസ് 2.0 നടപ്പാക്കുന്നത് സംബന്ധിച്ച ബിഎസ്എൻഎൽ ബോർഡിന്റെ നിർദേശങ്ങൾ അവർ ടെലിക്കോം വകുപ്പിന് സമർപ്പിച്ചിരുന്നു. അവർ അത് ഉടൻ തന്നെ ക്യാബിനറ്റിന് അയയ്ക്കും. അതിനിടയിലാണ് പ്രതിഷേധവുമായി ജീവനക്കാർ എത്തിയിരിക്കുന്നത്.

വിആർഎസ് 2.0 നടപ്പാക്കാൻ ബിഎസ്എൻഎൽ ബോർഡിനെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ: ബിഎസ്എൻഎൽ വരുമാനത്തിൻ്റെ 38% അല്ലെങ്കിൽ ഏകദേശം 7,500 കോടി രൂപ ജീവനക്കാർക്കായിട്ടാണ് ചെലവഴിക്കുന്നത്. VRS 2.0 പ്രോജക്ട് നടപ്പാക്കിയാൽ ഈ ചെലവ് കാര്യമായി കുറയ്ക്കാനാകുമെന്ന് ബോർഡ് കരുതുന്നു. വിആർഎസ് 2.0 പ്രോജക്ടിലൂടെ ഏകദേശം 18,000- 19,000 ജീവനക്കാരെ കുറയ്ക്കാനാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത് എന്ന് ഇടി റിപ്പോർട്ട് പറയുന്നു.
വിആർഎസ് 2.0 നടപ്പിലായാൽ ജീവനക്കാർക്കായി 7,500 കോടി രൂപ ചെലവഴിക്കുന്നത്, ഒരു വർഷം 5,000 കോടി രൂപയായി കുറയ്ക്കാൻ സാധിക്കും. 2019-ൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ദുരിതാശ്വാസ പാക്കേജിൻ്റെ ബലത്തിൽ ബിഎസ്എൻഎൽ വിആർഎസ് നടപ്പാക്കിയിരുന്നു. അത് വിജയമായിരുന്നു എന്ന വിലയിരുത്തലും വിആർഎസ് 2.0 പ്രോജക്ടിലേക്ക് വഴിതുറന്നു.

എന്തുകൊണ്ട് VRS 2.0 നടപ്പിലാക്കരുത് എന്നതിന് ജീവനക്കാരുടെ സംഘടന പറയുന്ന കാരണങ്ങൾ: അഞ്ച് വർഷത്തിനിടെ മൂന്ന് ദുരിതാശ്വാസ പാക്കേജുകൾ നൽകിയിട്ടും വരുമാനം വർധിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ കമ്പനികൾ 5ജിക്കായി നിക്ഷേപം നടത്തുകയും സേവനങ്ങൾ ആരംഭിക്കുകയും ചെയ്തു. പക്ഷേ ബിഎസ്എൻഎൽ ഇപ്പോഴും 2G, 3G എന്നിവയെ ആശ്രയിക്കുന്നു.
ബിഎസ്എൻഎല്ലിന് രാജ്യത്തെ ഏറ്റവും വലിയ ഫൈബർ ഇൻഫ്രാസ്ട്രക്ചർ ഉണ്ടെങ്കിലും, അതിൻ്റെ FTTH (ഫൈബർ-ടു-ദി-ഹോം) സേവനങ്ങൾ ജിയോയുടെയും എയർടെല്ലിന്റെയും പിന്നിൽ മൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത് എന്ന് BSNLEU പറയുന്നു. 4G ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷനിലെയും കമ്മീഷനിങ്ങിലെയും കാലതാമസവും ഉപയോക്താക്കൾക്ക് നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനു വെല്ലുവിളിയാണ്. തദ്ദേശീയ ടെക്നോളജി ഉപയോഗിച്ചുമാത്രം ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ചാൽ മതി എന്ന സർക്കാർ നയം തെറ്റാണെന്നും ജീവനക്കാർ പറഞ്ഞു.
ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച്, ലാൻഡ്‌ലൈൻ കണക്ഷനുകളുടെ മെയിൻ്റനൻസ് ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളുടെ ഗുണനിലവാരം കമ്പനിയുടെ പ്രതിച്ഛായ മോശമാക്കുന്നതിന് കാരണമായെന്നും യൂണിയൻ പരാമർശിച്ചു.
എഫ്‌ടിടിഎച്ച് കണക്ഷനുകളുടെയും ലാൻഡ്‌ലൈനിൻ്റെയും അറ്റകുറ്റപ്പണികൾ ബിഎസ്എൻഎല്ലിലേക്ക് തിരികെ കൊണ്ടുവരണം, അതുവഴി ഉയർന്ന നിലവാരം നിലനിർത്താൻ കഴിയുമെന്ന് ജീവനക്കാരുടെ യൂണിയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബിഎസ്എൻഎല്ലിനെ ഭാവിയിൽ ലാഭത്തിലാക്കണമെങ്കിൽ ചെലവുചുരുക്കൽ പോലുള്ള നടപടികൾ അത്യാവശ്യമാണ്. അതിനാൽ വിആർഎസ് 2.0യ്ക്കായി ഫണ്ട് അനുവദിക്കണമെന്ന ബിഎസ്എൻഎല്ലിൻ്റെ ആവശ്യത്തിന് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർക്കാർ ഈ വിഷയത്തിൽ ഇനി എന്ത് നടപടിയാകും സ്വീകരിക്കുക എന്ന് കണ്ടറിയണം.


Click it and Unblock the Notifications







