BSNL | അപമാനിക്കുന്നവർ അറിഞ്ഞിരിക്കുക; ആർക്കും വേണ്ടാത്തവർക്ക് ആശ്രയമാകുന്ന ബിഎസ്എൻഎല്ലിനെക്കുറിച്ച്
ബിഎസ്എൻഎല്ലിന്റെ അതിജീവനം ശരാശരി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് എല്ലായ്പ്പോഴും എല്ലാവരോടുമായി ഞങ്ങൾ പറയാറുണ്ട്. ചിലർ അത് ബിഎസ്എൻഎല്ലിനെ പരിഹസിക്കാനും കുറ്റം പറയാനുമുള്ള വേദിയായി ഉപയോഗപ്പെടുത്തുന്നു. രാജ്യത്തെ ഏക പൊതുമേഖല ടെലിക്കോം സ്ഥാപനത്തിന് പോരായ്മകൾ ഇല്ലെന്ന് സ്ഥാപിക്കുകയല്ല. കാലാകാലങ്ങളിലെ കെടുകാര്യസ്ഥതകളെ വെള്ള പൂശുന്നുമില്ല. എന്നാൽ തന്നെയും BSNL എന്നന്നേക്കുമായി പണിമുടക്കിയാൽ ഇന്റർനെറ്റ്, ടെലിക്കോം സേവനങ്ങൾ ലഭ്യമാകാതെ പോകാൻ സാധ്യതയുള്ള ഒട്ടനവധി നാളുകൾ നമ്മുടെ നാട്ടിലുണ്ട്.

രാജ്യത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കാര്യത്തിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ വലിയ മടി കാട്ടാറുണ്ട്. ഓരോ യൂസറിൽ നിന്നും പരമാവധി വരുമാനം നേടുകയെന്നത് ( എആർപിയു വരുമാന വർധനവ് ) മാത്രം ലക്ഷ്യമായി കാണുന്ന സ്വകാര്യ ടെലിക്കോം കമ്പനികൾ നമ്മുടെ നാട്ടിലെ അതിസാധാരണക്കാരെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഡാറ്റ കണക്ഷൻ ഇല്ലാതെ കോളുകൾക്ക് മാത്രമായി പ്ലാനുകൾ ഒന്നും തന്നെ ഈ കമ്പനികൾ അവതരിപ്പിക്കുന്നില്ലെന്നും ഓർക്കണം.

ഇവിടെയാണ് പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ സാന്നിധ്യം നിർണായകമാകുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ കണ്ടില്ലെന്ന് നടിക്കുന്നവർക്ക് മൊബൈൽ, ഡാറ്റ സേവനങ്ങൾ എത്തിക്കുന്നതിന് ബിഎസ്എൻഎൽ മാത്രമാണ് ഉള്ളത്. രാജ്യത്തിന്റെ പല ഭാഗത്തും ബിഎസ്എൻഎൽ സേവനങ്ങൾ മാത്രം ലഭിക്കുന്ന മേഖലകൾ പോലുമുണ്ട്. അതും മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത കുറഞ്ഞ നിരക്കുകളിൽ. ഇപ്പോഴിതാ ബിഎസ്എൻഎല്ലിന്റെ പ്രാധാന്യവും ഗ്രാമപ്രദേശങ്ങളിലെ വളർച്ചയും വ്യക്തമാക്കുന്ന ഒരു കണക്ക് കൂടി പുറത്ത് വന്നിരിക്കുകയാണ്.

പ്രതിമാസം 1 ലക്ഷം കണക്ഷനുകൾ
ബിഎസ്എൻഎൽ ഗ്രാമപ്രദേശങ്ങളിൽ പ്രതിമാസം ഒരു ലക്ഷം പുതിയ കണക്ഷനുകൾ നൽകുന്നുവെന്നാണ് കണക്കുകൾ. കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്. പ്രതിമാസം 120 ജിബി വരെ ഈ കണക്ഷനുകളിലൂടെ ഉപയോഗിക്കപ്പെടുന്നതായും മന്ത്രി പാർലമെന്റിനെ അറിയിച്ചു. മികച്ച ബാൻഡ് വിഡ്ത്, മികച്ച കണക്റ്റിവിറ്റി എന്നിവയെല്ലാം ഈ ബിഎസ്എൻഎൽ കണക്ഷനുകളിലൂടെ ഓഫർ ചെയ്യപ്പെടുന്നതായും അശ്വനി വൈഷ്ണവ് പറയുന്നു.

പ്രാദേശിക സംരംഭകരെ ഉൾപ്പെടുത്തി ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഈ രീതിയിൽ ലഭ്യമാകുന്ന അടിസ്ഥാന സൌകര്യങ്ങൾ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഡാറ്റ കണക്റ്റിവിറ്റി അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങൾ വിപുലമായി ലഭ്യമാകുന്നതോടെ പദ്ധതികൾ അതിവേഗം ഫലം കാണുമെന്നും മന്ത്രി പാർലമെന്റിനെ അറിയിച്ചു.

2023 തുടക്കത്തിൽ തന്നെ 4ജി ലോഞ്ചിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ പൂർത്തിയാക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ബിഎസ്എൻഎൽ 4ജി ലോഞ്ചിന് ഒരുങ്ങുന്നത്. ടിസിഎസിന്റെ ( ടാറ്റ കൺസൽട്ടൻസി സർവീസസ് ) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്കുകൾ സജ്ജമാക്കുന്നത്.

രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് എത്തിക്കാൻ ബിഎസ്എൻഎല്ലിന് 18 മുതൽ 24 മാസം വരെയെങ്കിലും സമയം ആവശ്യമായി വരുമെന്നാണ് നിലവിലുള്ള വിലയിരുത്തലുകൾ. 4ജിയിൽ മാത്രമല്ല 2023ൽ തന്നെ 5ജി സേവനങ്ങളും അവതരിപ്പിക്കാനാണ് കമ്പനിയും സർക്കാരും ലക്ഷ്യമിടുന്നത്. 4ജിയിലും 5ജിയിലും തദ്ദേശീയ സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കുമെന്നാണ് അശ്വനി വൈഷ്ണവ് പറയുന്നത്.

4ജി ലോഞ്ചിന് ശേഷം 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് ആറ് മുതൽ ഏഴ് മാസം വരെ സമയം വേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ. ഇതിന് സമാനമായ പരാമർശം തന്നെ കേന്ദ്ര മന്ത്രി പാർലമെന്റിലും നടത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ ഇപ്പോൾ പ്രവർത്തിക്കുന്ന രീതിയിൽ ( 4ജി ലോഞ്ചിനായി നടത്തുന്ന പരിശ്രമങ്ങളെയാണ് പരാമർശിച്ചത് ) മുന്നോട്ട് പോയാൽ രാജ്യത്തെ സാധാരണക്കാർക്ക് ഭാവിയിലും ഏറെ ഗുണകരമാകുന്നതിൽ തർക്കമില്ല.


Click it and Unblock the Notifications








