ബിഎസ്എൻഎൽ 4G എറണാകുളത്ത് 2024 അവസാന ക്വാർട്ടറിൽ എത്തും! ഇമേജ് മെച്ചപ്പെടുത്താൻ വേറെയും പദ്ധതികൾ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎല്ലിന് ഏറെ സ്വാധീനമുള്ള ഏറ്റവും പ്രധാന ടെലിക്കോം സർക്കിളാണ് കേരളം. ഇവിടെയും ബിഎസ്എൻഎൽ 4ജി വ്യാപന നീക്കങ്ങൾ അതിവേഗം നടക്കുന്നുണ്ട്. 2024 അവസാന ക്വാർട്ടറിൽ എറണാകുളത്ത് ബിഎസ്എൻഎൽ 4ജി എത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ എറണാകുളത്തെ നെറ്റ്വർക്ക് പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണെന്നും 4ജിക്ക് ഉപയോഗിക്കുന്ന അതേ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ ബിഎസ്എൻഎൽ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുമെന്നും ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ഒട്ടാകെ 1 ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ബിഎസ്എൻഎൽ നടത്തിവരുന്നത്. 2023 ശക്തമായ ഈ പ്രക്രിയ 2025ൽ പൂർത്തിയാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചും പ്രധാന നഗരങ്ങളിലും മറ്റും ഇപ്പോൾ തന്നെ ബിഎസ്എൻഎൽ 4ജി ഭാഗികമായി ലഭ്യമാകുന്നുണ്ട്.
നിലവിൽ നാല് പ്രധാന ടെലിക്കോം കമ്പനികളാണ് ഇന്ത്യയിലുള്ളത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ. ഈ നാല് കമ്പനികളിൽ ജിയോയും എയർടെലും ഇപ്പോൾ 5ജി വ്യാപനത്തിന്റെ തിരക്കിലാണ്. കേരളത്തിലെ പല പ്രദേശങ്ങളിലും ഈ രണ്ട് കമ്പനികളുടെയും 5ജി ഇപ്പോൾ ലഭ്യമാണ്.
2024ൽ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും 5ജി എത്തിക്കാൻ ലക്ഷ്യമിട്ട് അതിവേഗമാണ് ഈ രണ്ട് കമ്പനികളുടെയും 5ജി വ്യാപനം നടന്നുവരുന്നത്. ജിയോ 2023ൽ തന്നെ പാതിയിലേറെ ദൂരം പിന്നിട്ടുകഴിഞ്ഞു. 5ജി അവതരിപ്പിക്കാനായില്ലെങ്കിലും ഉള്ള 4ജി വച്ച് വിഐയും കേരളത്തിൽ മികച്ച സേവനമാണ് നടത്തുന്നത്. വിഐയ്ക്ക് ഡാറ്റ വേഗതയില്ല എന്ന തരത്തിലുള്ള പരാതികൾ പൊതുവെ കുറവാണ്.
ഒപ്പമുള്ള മറ്റ് മൂന്ന് കമ്പനികളിൽ രണ്ട് കമ്പനികൾ 5ജിയും മൂന്നാമത്തെ കമ്പനി 4ജിയും മികച്ച രീതിയിൽ വർഷങ്ങളായി നൽകിവരുന്നു. എന്നാൽ ഇപ്പോഴും 4ജി പോലും അവതരിപ്പിക്കാൻ കഴിയാത്തത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായി തുടരുകയാണ്. 2025ൽ 5ജി അവതരിപ്പിച്ചുകൊണ്ട് ഈ നാണക്കേട് തീർക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും എന്നാണ് അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
പക്ഷേ 5ജി ആരംഭിക്കണമെങ്കിൽ അതിന് മുൻപ് 4ജി വ്യാപനം തീർക്കേണ്ടതുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം നടക്കുന്നത്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ചെറിയൊരു അപ്ഡേഷനിലൂടെ അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധത്തിലാണ് ബിഎസ്എൻഎൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ വിശദീകരിക്കുന്നു.

മൊബൈൽ ടെലിക്കോം രംഗത്ത് മാത്രമല്ല, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്തും വളരാൻ ബിഎസ്എൻഎൽ കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഡാറ്റ വേഗത സംബന്ധിച്ച പരാതികളളൊന്നും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കില്ല, കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നതിനാൽ തന്നെ വരിക്കാർക്ക് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ഉള്ളത്.
അതേസമയം, കോപ്പർ കേബിൾ ബ്രോഡ്‌ബാൻഡ് കണക്ഷനിൽ നിന്ന് ഒപ്റ്റിക്കൽ ഫൈബർ കണക്ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ബിഎസ്എൻഎൽ ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നു. FTTH ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയമായ വേഗതയും ഉപഭോഗത്തിനായി ഉയർന്ന അളവിലുള്ള ഡാറ്റയും ലഭിക്കും. ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനായി 249 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്.

അതേപോലെ, നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഓപ്ഷനായി 299 രൂപ മുതൽ മുകളിലോട്ടുള്ള പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഉപഭോക്താക്കളെ വിളിച്ച് ബിഎസ്എൻഎൽ ഓഫറിനെക്കുറിച്ച് അറിയിക്കുന്നുണ്ട്. 60% ഉപഭോക്താക്കളും FTTH സേവനങ്ങളിലേക്കുള്ള മൈഗ്രേഷനു സമ്മതം നൽകിയിട്ടുണ്ടെന്ന് എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ പറയുന്നു.
പുതിയ നിരവധി വരിക്കാരെ സ്വന്തമാക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും പുതിയ നീക്കങ്ങൾ ബിഎസ്എൻഎല്ലിനെ സഹായിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഏറെ പ്രതീക്ഷയാണ് കേരളത്തിനുമേലുള്ളത്. 2024 മാർച്ച് അവസാനത്തോടെ എറണാകുളത്ത് മാത്രം 1 ലക്ഷം FTTH വരിക്കാരെ സ്വന്തമാക്കാനാകുമെന്ന് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നു.


Click it and Unblock the Notifications








