ആണവ നിലയമെങ്കിൽ ആണവ നിലയം! നൂക്ലിയർ റിയാക്ടർ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് BSNL
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആണവ നിലയം (Nuclear Reactor) സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) പുറപ്പെടുവിച്ച റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിൽ (RFP) ബിഎസ്എൻഎൽ താൽപര്യം പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും ആണവ നിലയവും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ, ടെലിക്കോം വരിക്കാരുമായി ബന്ധപ്പെട്ട് ബന്ധമൊന്നുമില്ല, പക്ഷേ ബിഎസ്എൻഎല്ലിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ആണവ റിയാക്ടർ സഹായിച്ചേക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
220 മെഗാവാട്ട് ശേഷിയുള്ള രണ്ട് ഭാരത് സ്മോൾ റിയാക്ടറുകൾ ( ബിഎസ്ആർ ) ക്യാപ്റ്റീവ് യൂണിറ്റുകളായി സ്ഥാപിക്കുന്നതിനാണ് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ആർഎഫ്പി ക്ഷണിച്ചിരിക്കുന്നത്. ഇങ്ങനെ ചെറിയ ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ ചെറിയ അന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ട്.

ചെറിയ റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് എങ്ങനെയുള്ള ഭൂമിയാണ് ആവശ്യം (ഭൂമിയുടെ തരം), കാർബൺ ക്രെഡിറ്റുകൾ, നഗര പ്രദേശങ്ങൾ, കൂടുതൽ ഡീറ്റെയിൽസ് എന്നിവയെല്ലാം മനസ്സിലാക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു. ബിഎസ്‌എൻഎൽ മാത്രമല്ല, റിലയൻസ്, അദാനി, ഭെൽ, ഗോദ്‌റെജ് തുടങ്ങിയ മറ്റ് പ്രമുഖ കമ്പനികളും മറ്റ് കോർപ്പറേഷനുകളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ടെലിക്കോം രംഗത്ത് പ്രതാപകാലത്തേക്കുള്ള ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ പ്രവർത്തിച്ചുവരുന്നത്. അതിന്റെ ഭാഗമായി 4ജി ടവറുകൾ സ്ഥാപിക്കുന്നതിനും 5ജി ആരംഭിക്കുന്നതിനുമൊക്കെയുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. ഈ മാസത്തോടുകൂടി ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ പൂർത്തിയാക്കും. ഇതിനകം 94000ൽ അധികം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞതിനാൽ ഇനി വളരെ കുറച്ച് ടവറുകൾ കൂടിയേ അവശേഷിക്കുന്നുള്ളൂ.

പുതിയ ആണവ റിയാക്ടർ സ്ഥാപിക്കുക എന്നതിന് കൂടുതൽ വരിക്കാരെ സ്വന്തമാക്കുക എന്ന ബിഎസ്എൻഎൽ ലക്ഷ്യവുമായി ബന്ധമില്ലായിരിക്കാം, പക്ഷേ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുന്ന ബിഎസ്എൻഎല്ലിന് ഒരു ഊർജ ആശ്രയകേന്ദ്രമായി തണലേകാൻ ആണവ റിയാക്ടറിന് കഴിഞ്ഞേക്കാം. ഇതിന്റെ സാധ്യതകൾ പഠിച്ച് വിലയിരുത്തിയ ശേഷമാകും ബിഎസ്എൻഎൽ അന്തിമ തീരുമാനമെടുക്കുക എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാനാകുന്നത്.
ചെലവ് ചുരുക്കലിലൂടെ അടുത്തിടെ ബിഎസ്എൻഎൽ ഒരു നിർണായക നേട്ടം സ്വന്തമാക്കിയതും ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്. 18 വർഷത്തിനിടെ ആദ്യമായി ബിഎസ്എൻഎൽ തുടർച്ചയായി ത്രൈമാസ ലാഭം നേടി എന്നതാണ് അത്. സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ മൂന്നാം പാദത്തിൽ ബിഎസ്‌എൻഎൽ 262 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. അതിന്റെ പിന്നാലെ 2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 280 കോടി രൂപയുടെ അറ്റാദായം ആണ് ബിഎസ്എൻഎൽ റിപ്പോർട്ട് ചെയ്തത്.
ഈ വരുമാന നേട്ടത്തിൽ ചെലവ് ചുരുക്കൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ബിഎസ്എൻഎൽ സിഎംഡി തന്നെ സമ്മതിച്ചിട്ടുണ്ട്. പ്രൊഫഷണൽ മാനേജ്‌മെന്റ്, സർക്കാർ പിന്തുണ, ഉയർന്ന തലത്തിലും താഴെത്തട്ടിലുമുള്ള നിരന്തരമായ ശ്രദ്ധ എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ ഈ മികച്ച പ്രകടനത്തിന് കാരണമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി പ്രതികരിച്ചിരുന്നു.

ഇപ്പോൾ ലഭിച്ച ഈ മുന്നേറ്റം നിലനിർത്താൻ ചെലവിൽ അച്ചടക്കം പാലിക്കാനും 4G, 5G വ്യാപനം വേഗത്തിലാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സിഎംഡി പറഞ്ഞു. ബിഎസ്എൻഎല്ലിന്റെ പ്രവർത്തന വരുമാനം വർഷം തോറും 7.8% ഉയർന്ന് ഇപ്പോൾ 20,841 കോടി രൂപയായി, കഴിഞ്ഞ വർഷം ഇത് 19,330 കോടി രൂപ ആയിരുന്നു. ചെലവ് കുറച്ചതാണ് ബിഎസ്എൻഎൽ ലാഭം റിപ്പോർട്ട് ചെയ്യുന്ന നിലയിലേക്ക് വളരാനുള്ള മുഖ്യ കാരണം എന്ന് വിലയിരുത്തപ്പെടുന്നു.


Click it and Unblock the Notifications








