BSNL ജിയോയ്ക്ക് ബിൽ നൽകിയില്ല, സർക്കാരിന് 1,757.56 കോടി രൂപയുടെ നഷ്ടമെന്ന് CAG
ബിഎസ്എൻഎൽ അധികൃതരുടെ അനാസ്ഥയും പിടിപ്പുകേടും മൂലം കേന്ദ്ര സർക്കാരിന് 1,757 കോടിയിലധികം രൂപ നഷ്ടമായെന്ന് വ്യക്തമാക്കുന്ന സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് പുറത്ത്. ബിഎസ്എൻഎല്ലിന്റെ നിഷ്ക്രിയ ഇൻഫ്രാസ്ട്രക്ചർ വിവിധ ടെലിക്കോം കമ്പനികൾക്ക് കരാർ അടിസ്ഥാനത്തിൽ വിട്ടുനൽകാറുണ്ട്. ഇത്തരത്തിൽ ബിഎസ്എൻഎൽ സൗകര്യങ്ങൾ ഉപയോഗിച്ചതിന് ജിയോ നൽകേണ്ട തുകയ്ക്കായി കരാർ പ്രകാരമുള്ള ബിൽ നൽകുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടെന്നും ഇത് രാജ്യത്തിന് 1,757.56 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നതായി ഇടി ടെലിക്കോം അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാസീവ് ഇൻഫ്രാസ്ട്രക്ചർ ഷെയറിങ് കരാർ പ്രകാരം 2014 മെയ് മുതൽ 10 വർഷത്തേക്ക് അധിക സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ ബിൽ ജിയോയ്ക്ക് നൽകുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടു എന്നാണ് സിഎജിയുടെ കണ്ടെത്തൽ. ബിഎസ്എൻഎല്ലിന്റെ ഈ വീഴ്ചമൂലം സർക്കാരിന് 1,757.56 കോടി രൂപയുടെ നഷ്ടമുണ്ടായതായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചു.

സിഎജിയുടെ ഈ റിപ്പോർട്ടിൽ ബിഎസ്എൻഎല്ലിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം ഇനി വരാനുണ്ട്. എങ്കിലും രാജ്യത്തിന്റെ ഖജനാവിന് വൻ നഷ്ടമാണ് ബിഎസ്എൻഎല്ലിന്റെ വീഴ്ചമൂലം ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തം. രാജ്യത്തിന് ഇത് വലിയ നഷ്ടം വരുത്തിവച്ചപ്പോൾ മറുഭാഗത്ത് ജിയോയ്ക്ക് ഇതുമൂലം കോടികൾ ലാഭമായി എന്നും വ്യക്തം.
ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്ന് പറയാറുണ്ടെങ്കിലും ഇവിടെ ബിഎസ്എൻഎൽ സ്വയം ചീഞ്ഞ് ജിയോയ്ക്ക് വളം വച്ചുകൊടുത്തിരിക്കുന്നു എന്നാണ് ഈ റിപ്പോർട്ട് കാണുന്ന ഏതൊരു സാധാരണക്കാരനും ചിന്തിക്കുക. ബിൽ കൊടുക്കാതിരുന്നതുകൊണ്ട് ഉണ്ടായ നഷ്ടത്തിന് പുറമേ ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്‌സിന് (ടിഐപി) നൽകിയ വരുമാന വിഹിതത്തിൽ നിന്ന് ലൈസൻസ് ഫീസിന്റെ വിഹിതം കുറയ്ക്കുന്നതിൽ ബിഎസ്‌എൻഎൽ പരാജയപ്പെട്ടതിനാൽ 38.36 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ടായിട്ടുണ്ട് എന്നാണ് സിഎജി പറയുന്നത്.

മാസ്റ്റർ സർവീസ് കരാർ നടപ്പിലാക്കാനും റിലയൻസ് ജിയോയുമായുള്ള എസ്കലേഷൻ ക്ലോസുകൾ പ്രയോഗിക്കാനും ബിഎസ്എൻഎല്ലിന് കഴിയാഞ്ഞതിനാൽ ജിഎസ്ടി ഉൾപ്പെടെയുള്ള പാസീവ് ഇൻഫ്രാസ്ട്രക്ചർ ഷെയറിംഗ് ചാർജുകൾക്കായി ബിഎസ്എൻഎല്ലിന് 29 കോടി രൂപയുടെ വരുമാനം നഷ്ടമായതായും സിഎജി ഓഡിറ്റ് വെളിപ്പെടുത്തുന്നു. ബിഎസ്എൻഎൽ അധികൃതരെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സിഎജി റിപ്പോർട്ട് എന്ന് വ്യക്തം.
ബിഎസ്എൻഎൽ മാനേജ്മെന്റിന്റെ കാര്യക്ഷമതയെ സംബന്ധിച്ച ആശങ്കകൾ കൂടിയാണ് ഈ സിഎജി റിപ്പോർട്ട് നൽകുന്നത്. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ 5ജി അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനെല്ലാമായി വൻ തുക ബിഎസ്എൻഎല്ലിന് ചെലവുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വന്തുക്കൾ വിറ്റ് ഫണ്ട് കണ്ടെത്തിക്കൊണ്ടാണ് ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്.
ഇത് കൂടാതെ കേന്ദ്ര സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങളും ബിഎസ്എൻഎൽ തുടർച്ചയായി സ്വീകരിക്കുന്നുണ്ട്. എന്നാൽ എതിരാളിയിൽ നിന്ന് കിട്ടാനുള്ള കോടികൾ നഷ്ടപ്പെടുത്തിയിട്ടാണ് ബിഎസ്എൻഎൽ നാട്ടിലുള്ള സ്വത്തുവകകൾ വിറ്റുതുലച്ചത് എന്ന് ഈ സിഎജി റിപ്പോർട്ട് കാണുന്ന ബിഎസ്എൻഎല്ലിന്റെ അഭ്യുദയകാംക്ഷികൾ തലയിൽ കൈവച്ചുകൊണ്ട് ഓർത്തുപോകും.

2024 മാർച്ച് 31 വരെ ബിഎസ്എൻഎല്ലിന് ഇന്ത്യയിലുടനീളം 67,340 മൊബൈൽ ടവറുകൾ ഉണ്ടെന്ന് വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്ര ശേഖർ കുറച്ചുനാൾ മുൻപ് പാർലമെന്റിൽ നൽകിയ രേഖയിൽ പറയുന്നുണ്ട്. ഇതിൽ, 12,502 ടവറുകൾ സ്വകാര്യ ടെലിക്കോം കമ്പനികൾക്കും, സ്റ്റേറ്റ് പോലീസ്, MTNL എന്നിവയ്ക്കായും പാട്ടത്തിന് നൽകിയിട്ടുണ്ട്.
ബിഎസ്എൻഎല്ലിന്റെ ഏറ്റവുമധികം ടവറുകൾ പാട്ടത്തിന് എടുത്തിരിക്കുന്നത് റിലയൻസ് ജിയോയാണ്. 12,502 ടവറുകൾ ബിഎസ്എൻഎൽ പാട്ടത്തിന് നൽകിയിരിക്കുന്നതിൽ 8,408 ടവറുകൾ ജിയോ ഏറ്റെടുത്തിരിക്കുന്നു. ഈ ബിഎസ്എൻഎൽ ടവറുകൾ പാട്ടത്തിന് എടുക്കുന്നതിലൂടെ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വേഗത്തിൽ എത്തിക്കാൻ കഴിയുന്നു.


Click it and Unblock the Notifications








