ചതിച്ചല്ലോ നാട്ടാരേ...! ബിഎസ്എൻഎൽ നിലവിളിക്കുന്നു, കഴിഞ്ഞവർഷം 1.80 കോടി വരിക്കാരെ നഷ്ടമായി
സർക്കാർ ഉടമസ്ഥതിയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) കഴിഞ്ഞ സാമ്പത്തിക വർഷം ഒരുകോടി എൺപത് ലക്ഷത്തിലേറെ വരിക്കാരെ നഷ്ടമായതായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) റിപ്പോർട്ട്. കണക്കനുസരിച്ച്, 2024 മാർച്ചിൽ മാത്രം ബിഎസ്എൻഎല്ലിന് 2.3 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു.
2023 ഏപ്രിൽ 1ന് തുടങ്ങി 2024 മാർച്ച് 31 വരെയുള്ള കാലയളവാണ് 2024 സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. ഈ കാലയളവിനുള്ളിൽ ബിഎസ്എൻഎല്ലിന് 18 മില്യൺ വരിക്കാരെ ആകെ നഷ്ടമായി എന്ന് ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ബിഎസ്എൻഎല്ലിന്റെ ഉപയോക്താക്കളുടെ എണ്ണം വളരയേറെ കുറയ്ക്കാൻ ഇടയാക്കി.

നിലവിൽ 88.06 മില്യൺ കസ്റ്റമർ ബേസ് ആണ് ബിഎസ്എൻഎല്ലിന് അവശേഷിക്കുന്നത്. 4ജി- 5ജി സേവനങ്ങളുടെ അഭാവം ബിഎസ്എൻഎല്ലിനെ വൻതോതിൽ ബാധിക്കുന്നുണ്ട് എന്ന് ആളുകളുടെ ഈ കൊഴിഞ്ഞുപോക്ക് വ്യക്തമാക്കുന്നു. എങ്കിലും ഒരു കാര്യത്തിൽ ബിഎസ്എൻഎല്ലിന് ആശ്വസിക്കാം. വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎല്ലിനെക്കാൾ മുന്നിലുള്ള കമ്പനിയാണ് വിഐ, അവർ നേരിടുന്നത്ര ഭീഷണി ബിഎസ്എൻഎൽ നേരിട്ടില്ല.
വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ വിഐയെക്കാൾ ഭേദമാണ് ബിഎസ്എൻഎൽ. 4ജി സേവനമെങ്കിലും മികച്ച രീതിയിൽ നൽകാൻ കഴിഞ്ഞിരുന്നുവെങ്കിൽ വരിക്കാരുടെ എണ്ണത്തിൽ വിഐയെക്കാൾ മുകളിലെത്താൻ ബിഎസ്എൻഎല്ലിന് കഴിയുമായിരുന്നു എന്നതും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ കഴിയാത്തതാണ് വിഐ നേരിടുന്ന വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണം.

ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകും എന്ന് പറയുന്നത് പോലെ ബിഎസ്എൻഎല്ലും വിഐയും തളരുന്നത് ജിയോയ്ക്കും എയർടെലിനും നേട്ടമാകുന്നു. 2024 മാർച്ചിൽ ബിഎസ്എൻഎല്ലിന് 2.3 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ വിഐക്ക് നഷ്ടമായത് 0.68 ദശലക്ഷം ഉപഭോക്താക്കളെയാണ്. അതേസമയം ഈ കാലയളവിൽ ജിയോ 2.14 ദശലക്ഷം വരിക്കാരെയും എയർടെൽ 1.76 ദശലക്ഷം വരിക്കാരെയും പുതിയതായി നേടി.
അതായത് പുതിയതായി സിം എടുക്കുന്നവരും, നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് ബദൽ ഓപ്ഷനുകൾ തേടിപ്പോകുന്നവരും ചെന്നെത്തുന്നത് കൂടുതലായും ജിയോയുടെയും എയർടെലിന്റെയും പക്കലേക്കാണ്. ഈ രണ്ട് കമ്പനികളും 5ജി സേവനങ്ങൾ നൽകുന്നുണ്ട്, അതും സൗജന്യമായി. ഇത് ആളുകളെ ആകർഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിഎസ്എൻഎല്ലിൻ്റെ വിപണി വിഹിതം 2024 മാർച്ചിൽ 7.57% ആയി കുറഞ്ഞു, ട്രായ് റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, റിലയൻസ് ജിയോയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാവ്. 40.30% വിപണിവിഹിതം ജിയോയുടെ പക്കലാണ്. രണ്ടാമത് എയർടെലാണുള്ളത്. 33.10% വിപണിവിഹിതമാണ് എയർടെലിനുള്ളത്. 18.86% വിപണി വിഹിതവുമായി വൊഡാഫോൺ ഐഡിയ മൂന്നാമതായി നിലകൊള്ളുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ബിഎസ്എൻഎല്ലിന് ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഏപ്രിലിൽ ആയിരുന്നു. ഏതാണ്ട് 2.99 ദശലക്ഷം വരിക്കാർ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപേക്ഷിച്ചു. 2023 മെയ് മാസത്തിൽ ബിഎസ്എൻഎൽ ഉപേക്ഷിച്ചത് 2.81 ദശലക്ഷം പേരാണ്. തുടർന്നുള്ള മാസങ്ങളിലും ഈ കൊഴിഞ്ഞുപോക്ക് ഏറിയും കുറഞ്ഞും തുടർന്നു.
രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താൻ ബിഎസ്എൻഎല്ലിന് കഴിയും. എന്നാൽ 4ജി അവതരിപ്പിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങൾ പലവിധ കാരണങ്ങളാൽ വൈകിക്കൊണ്ടിരിക്കുന്നു. ഇതിന്റെ നേട്ടം ലഭിക്കുന്നതാകട്ടെ ജിയോയ്ക്കും എയർടെലിനുമാണ്. 4ജി അവതരിപ്പിച്ചാൽ ഒരു സോഫ്ട്വെയർ അപ്ഡേഷനിലൂടെ അതിവേഗം 5ജിയിലേക്ക് മാറാൻ ബിഎസ്എൻഎല്ലിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ അതിനാദ്യം 4ജി വ്യാപനം പൂർത്തിയാകണം!


Click it and Unblock the Notifications








