അങ്ങനെ ആകെ ലാഭമുണ്ടായിരുന്നതും അവതാളത്തിലായി; ബിഎസ്എൻഎൽ ഫൈബറും നഷ്ടക്കണക്കിൽ | BSNL
ഇന്ത്യൻ ബ്രോഡ്ബാൻഡ് വിപണിയിലെ ഒരേയൊരു രാജാവായിരുന്നു ഒരു കാലത്ത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ (BSNL). എന്നാൽ ഇന്ന് ജിയോയും എയർടെലും അടക്കമുള്ള സ്വകാര്യ കമ്പനികൾ അതിവേഗം വളർച്ച നേടുന്നതും പിന്നെ കൈയ്യിലിരിപ്പ് കൊള്ളാത്തതും ബിഎസ്എൻഎല്ലിനെ വലിയ രീതിയിൽ പിന്നോട്ടടിച്ചിട്ടുണ്ട്.
മതിയായ നിക്ഷേപങ്ങൾ ഇല്ലാത്തതും മോശം സേവന നിലവാരവും സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് കാരണമായ ഘടകങ്ങളാണ്. വിപണിയിലെ മത്സരം കൂടുന്നതിന് ഒപ്പം ബിഎസ്എൻഎല്ലിന്റെ മാർക്കറ്റ് ഷെയറിൽ വലിയ ഇടിവും ഉണ്ടാകുന്നുണ്ട്. ഫിക്സഡ് ഹോം ബ്രോഡ്‌ബാൻഡ് സെഗ്മെന്റിൽ ബിഎസ്‌എൻഎല്ലിന്റെ വിപണി വിഹിതം ക്രമാനുഗതമായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് എഫ്ടിടിഎച്ച് സെഗ്മെന്റിൽ ബിഎസ്എൻഎല്ലിന് 3.54 ദശലക്ഷം വരിക്കാരാണുള്ളത്.

അതേ സമയം ജിയോയ്ക്കും എയർടെലിനും യഥാക്രമം 8.02 മില്യൺ, 5.98 മില്യൺ എന്നിങ്ങനെയാണ് സബ്സ്ക്രൈബേഴ്സ് ഉള്ളത്. ഏറ്റവും ശ്രദ്ധേയമായ കാര്യം 2021 നവംബറിൽ ജിയോഫൈബർ വിപണിയിൽ എത്തി വെറും 2 വർഷത്തിനുള്ളിൽ തന്നെ ബിഎസ്എൻഎല്ലിന് വിപണിയിലെ ഒന്നാം സ്ഥാനം നഷ്ടമായെന്നതാണ്. ഒന്നാം സ്ഥാനത്ത് നിന്നും അതിവേഗമാണ് ബിഎസ്എൻഎൽ കാലിടറി വീണത്.
ലാൻഡ്‌ലൈൻ കണക്ഷനുകൾ വഴി ഇന്റർനെറ്റ് നൽകുന്ന വയർലൈൻ സെഗ്മെന്റിൽ (ഫെബ്രുവരിയിലെ കണക്കനുസരിച്ച്) ബിഎസ്എൻഎല്ലിന് 7.06 മില്യൺ സബ്സ്ക്രൈബേഴ്സുണ്ട്. ജിയോ (8.8 മില്യൺ) എയർടെൽ (7 മില്യൺ) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം. അധികം വൈകാതെ എയർടെൽ ബിഎസ്എൻഎല്ലിനെ മറികടന്ന് സെഗ്മെന്റിലെ രണ്ടാമത്തെ വലിയ കമ്പനിയാകുമെന്നും കരുതപ്പെടുന്നു. ബ്രോഡ്‌ബാൻഡ് സ്റ്റാൻഡ്‌ബൈ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ വിപണിയിൽ കൂടുതൽ സജീവമാകുകയാണെന്നതും ആലോചിക്കണം.

ബിഎസ്എൻഎല്ലും വെല്ലുവിളികളും : കണക്ഷൻ ഒഴിവാക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നതാണ് കമ്പനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ചില ടെലിക്കോം സർക്കിളുകളിൽ ഡിസ്കണക്ഷൻ റേറ്റ് 30 ശതമാനത്തിലും കൂടുതൽ ആകുന്നതിൽ ബിഎസ്എൻഎൽ നേതൃത്വത്തിന് തന്നെ വലിയ ആശങ്കയുണ്ടെന്നതാണ് യാഥാർഥ്യം. ഈ പ്രവണതയ്ക്ക് പിന്നിലെ കാരണങ്ങൾ തിരിച്ചറിയാൻ ബിഎസ്എൻഎൽ നേതൃത്വം തന്നെ ആവശ്യപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെല്ലുവിളികൾ ഒരുപാടുണ്ടെങ്കിലും ബിഎസ്എൻഎൽ തങ്ങളുടെ ഫൈബർ കവറേജ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ്. നാല് വർഷം കൊണ്ട് 40 മില്യൺ കുടുംബങ്ങളിലേക്ക് ബ്രോഡ്ബാൻഡ് കണക്ഷനെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നീ ഏഴ് സർക്കിളുകളിലാണ് ഫൈബർ കണക്ഷനുകളുടെ കാര്യത്തിൽ ബിഎസ്‌എൻഎൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. എന്നാൽ റവന്യൂ വരുമാനത്തിന്റെ കാര്യത്തിൽ പൊതുവേ മികച്ച പെർഫോമൻസ് നടത്തുന്ന കേരളത്തിൽ പോലും കമ്പനി പിന്നോട്ട് പോയെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി മാസം രാജ്യത്തെ മൊത്തം ഫിക്സഡ് ബ്രോഡ്‌ബാൻഡ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം (ജനുവരിയെ അപേക്ഷിച്ച് 0.29 മില്യന്റെ കുറവ്) 32.8 മില്യൺ ആയി മാറിയിട്ടുണ്ട്. ഈ കാലയളവിൽ ബിഎസ്എൻഎല്ലിന് 0.64 മില്യൺ സബ്സ്ക്രൈബേഴ്സിനെ നഷ്ടമായി. അതേസമയം ജിയോയും എയർടെലും സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുകയും ചെയ്തു. ബ്രോഡ്ബാൻഡ് വയർലൈൻ സെഗ്മെന്റുകളിൽ പിടിച്ചുനിൽക്കണമെങ്കിൽ ബിഎസ്എൻഎൽ കൂടുതൽ ക്വാളിറ്റിയുള്ള സർവീസുകൾ നൽകേണ്ടിയിരിക്കുന്നു.
ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിക്കുന്ന ഫൈബർ ടു ദ ഹോം (FTTH) സേവനമായ ഭാരത് ഫൈബർ വഴിയാണ് ബിഎസ്എൻഎൽ അതിവേഗ ബ്രോഡ്ബാൻഡ് സർവീസ് ഓഫർ ചെയ്യുന്നത്. ബിഎസ്എൻഎൽ പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ബിഎസ്എൽഎൽ ഓഫർ ചെയ്യുന്നു. മൊബൈൽ സർവീസ് രംഗത്തും ബ്രോഡ്ബാൻഡ് രംഗത്തും തങ്ങളുടെ അവസാന ലാപ്പ് ഓടിക്കൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. ഇനിയെങ്കിലും പഴയ രീതികൾ മാറ്റിയില്ലെങ്കിൽ സ്ഥാപനം എന്നേക്കുമായി അടച്ച് പൂട്ടേണ്ടിയും വന്നേക്കാം.


Click it and Unblock the Notifications








