3 മാസം കൊണ്ട് 36 ലക്ഷം വരിക്കാരെ നേടി ബിഎസ്എൻഎൽ; അധികനാൾ ഇത് ഉണ്ടാകില്ലെന്ന് വിഐ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുതിയ വരിക്കാരെ സ്വന്തമാക്കുന്നത് തുടരുന്നു. 2024 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 3.6 ദശലക്ഷം മൊബൈൽ ഉപയോക്താക്കളെ ബിഎസ്എൻഎൽ പുതിയതായി സ്വന്തമാക്കി എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പുതിയതായി വരിക്കാരെ സ്വന്തമാക്കാൻ കഴിയുന്നുണ്ട് എങ്കിലും ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവ് ഉണ്ടായിട്ടുണ്ട് എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കാരണം ജൂലൈ മുതൽ ഇങ്ങോട്ടുള്ള കണക്കുകൾ പരിശോധിച്ചാൽ ബിഎസ്എൻഎല്ലിലേക്ക് ആളുകൾ എത്തുന്നത് വളരെ കുറഞ്ഞിട്ടുണ്ട്.
2024 ജൂലൈയിൽ മാത്രം 2931971 വരിക്കാരെ പുതിയതായി ബിഎസ്എൻഎൽ സ്വന്തമാക്കി. ഓഗ്സറ്റിൽ 2532854 പേരും സെപ്റ്റംബറിൽ 849206 പേരും ആണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസം കൊണ്ട് 3.6 മില്യൺ വരിക്കാർ മാത്രമാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. അതായത് ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിരിക്കുന്നു.

അവസാന മൂന്ന് മാസത്തെ കണക്ക് നോക്കിയാൽ ഓഗസ്റ്റിലാണ് ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ പേർ എത്തിയത്. ഓഗസ്റ്റിൽ ബിഎസ്എൻഎൽ 2.52 ദശലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കി. ബിഎസ്എൻഎൽ പ്രീപെയ്ഡ് കണക്ഷനുകളിൽ ആണ് കാര്യമായ മുന്നേറ്റം ഉണ്ടായത്, പോസ്റ്റ്പെയ്ഡ് കണക്ഷനുകളിൽ വലിയ മാറ്റങ്ങളൊന്നുമില്ല. 2024 ജൂലൈയിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് കണക്ഷനുകൾ 88.41 ദശലക്ഷം ആയിരുന്നു. ഒക്ടോബർ എത്തിയപ്പോഴേക്ക് ഇത് 92.04 ദശലക്ഷമായി ഉയർന്നു.
അതേസമയം ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ ചെറിയ മാറ്റമാണ് ഉണ്ടായത്. മുൻപ് 4.42 ദശലക്ഷം വരിക്കാരുണ്ടായിരുന്നിടത്തു നിന്ന് ഇപ്പോഴത് 4.48 ദശലക്ഷമായി ഉയർന്നു. ജൂലൈയിൽ സ്വകാര്യ കമ്പനികൾ നടത്തിയ താരിഫ് വർദ്ധനയ്ക്ക് ശേഷമാണ് ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിൻ്റെ നെറ്റ്‌വർക്കുകളിലേക്ക് പോർട്ട് ചെയ്യുന്ന പ്രവണത ശക്തമായത്.

സ്വകാര്യ ടെലികോം കമ്പനികളുടെ ഉപഭോക്താക്കൾ കൂടുതൽ താങ്ങാനാവുന്ന റീച്ചാർജ് പ്ലാനുകൾക്കായി ബിഎസ്എൻഎല്ലിലേക്ക് മാറി. എന്നാൽ ഈ പ്രവണത അധികനാൾ ഉണ്ടാകില്ല എന്നും അത് ഏതാണ്ട് അവസാനിച്ചുവെന്നും വൊഡാഫോൺ ഐഡിയ സിഇഒ അക്ഷയ മൂന്ദ്ര വിലയിരുത്തുന്നു. ബിഎസ്എൻഎല്ലിലേക്ക് പോയവർ അവിടുത്തെ മോശം നെറ്റ്വർക്ക് സേവനങ്ങൾ മടുത്ത് തിരിച്ചുവരാൻ തുടങ്ങിയിട്ടുണ്ട് എന്നും അക്ഷയ് മൂന്ദ്ര പറയുന്നു.
ബിഎസ്എൻഎല്ലിന് ഇനിയും പലസ്ഥലങ്ങളിലും 4ജി എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സ്വകാര്യ കമ്പനികളുടെ ആശ്വാസം. കാരണം വിലയെക്കാൾ ഉപരി ആളുകൾ ഇപ്പോൾ വേഗതയ്ക്ക് പ്രാധാന്യം നൽകുന്നു. നിരക്ക് അൽപ്പം കൂടിയാലും മെച്ചപ്പെട്ട വേഗതയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത് എന്ന് സ്വകാര്യ കമ്പനികൾ വിശ്വസിക്കുന്നു.
ബിഎസ്എൻഎല്ലിന് ഇനിയും എല്ലായിടത്തും 4ജി എത്തിക്കാൻപോലും കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ പോർട്ട് ചെയ്ത് പോയവർ തങ്ങളിലേക്ക് മടങ്ങിവരുമെന്ന് ജിയോയും എയർടെലും വിഐയും വിശ്വസിക്കുന്നു. വിഐക്ക് നേരത്ത 5ജി സേവനങ്ങളുടെ അഭാവം ഉണ്ടായിരുന്നു. എന്നാലിപ്പോൾ വിഐയും 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 17 ലൈസൻസ്ഡ് ഏരിയകളിലാണ് വിഐ 5ജി സേവനം ലഭ്യമാക്കിയത്.

മറുവശത്ത് ബിഎസ്എൻഎൽ 5ജി ആരംഭിക്കാൻ അൽപ്പം കൂടി സമയമെടുക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 4ജി വ്യാപനം അടുത്ത വർഷം ഏപ്രിൽ- മേയ് മാസത്തോടു കൂടിയേ പൂർത്തിയാകൂ എന്നാണ് വിലയിരുത്തൽ. അതിന് ശേഷം ജൂൺ- ജൂലൈ ആകുമ്പോഴേക്ക് ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് ടെലിക്കോം മന്ത്രി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്.


Click it and Unblock the Notifications








