അട്ടിമറി! സെപ്റ്റംബറിൽ ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കിയത് BSNL; ജിയോയെയും എയർടെലിനെയും പിന്നിലാക്കി
ഇന്ത്യൻ ടെലിക്കോം രംഗത്ത് ജിയോയ്ക്കും എയർടെലിനും ഭീഷണിയായി ബിഎസ്എൻഎൽ കുതിക്കുന്നുവോ! ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ 2025 സെപ്റ്റംബർ മാസത്തെ പ്രതിമാസ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. സെപ്റ്റംബറിൽ പുതിയ വയർലെസ് വരിക്കാരെ സ്വന്തമാക്കുന്നതിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു എന്ന് ഈ റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നു. സെപ്റ്റംബറിൽ ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയത് ബിഎസ്എൻഎൽ ആണ്. പുതിയ വയർലെസ് വരിക്കാരെ സ്വന്തമാക്കുന്നതിൽ രണ്ടാമത് എയർടെലും മൂന്നാമത് ജിയോയും ആണുള്ളത്.
നേരത്തെ ഓഗസ്റ്റിലെ ട്രായിയുടെ പ്രതിമാസ റിപ്പോർട്ട് വന്നപ്പോഴും ബിഎസ്എൻഎല്ലിന്റെ മുന്നേറ്റം പ്രകടമായിരുന്നു. അതിന് മുമ്പുള്ള മാസങ്ങളിൽ വരിക്കാരെ നഷ്ടമായ കമ്പനികളുടെ ലിസ്റ്റിലായിരുന്നു ബിഎസ്എൻഎൽ ഉണ്ടായിരുന്നത്. എന്നാൽ ഓഗസ്റ്റിൽ കൊണ്ടുവന്ന 1 രൂപയുടെ ആസാദി കാ പ്ലാൻ ഓഫറിന്റെ ബലത്തിൽ ബിഎസ്എൻഎൽ പുതിയ വരിക്കാരെ സ്വന്തമാക്കി.

അട്ടിമറി
ഓഗസ്റ്റിൽ ഏറ്റവുമധികം പുതിയ വരിക്കാർ എത്തിയത് ജിയോയിലേക്ക് ആയിരുന്നു. രണ്ടാം സ്ഥാനത്ത് ബിഎസ്എൻഎല്ലും, മൂന്നാം സ്ഥാനത്ത് എയർടെലും. എന്നാൽ സെപ്റ്റംബറിലേക്ക് എത്തിയപ്പോൾ പുതിയ വരിക്കാരെ സ്വന്തമാക്കിയ കണക്കിൽ ജിയോയെ മൂന്നാം സ്ഥാനത്തേക്കും എയർടെലിനെ രണ്ടാം സ്ഥാനത്തേക്കും പിന്തള്ളി ബിഎസ്എൻഎൽ ഒന്നാമത് നിൽക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
പുതിയ കണക്കുകൾ
ട്രായിയുടെ കണക്ക് പ്രകാരം സെപ്റ്റംബറിൽ ബിഎസ്‌എൻഎൽ 524,014 (0.52 ദശലക്ഷം) പുതിയ വരിക്കാരെ സ്വന്തമാക്കി. ഭാരതി എയർടെൽ 437,717 (0.43 ദശലക്ഷം) വയർലെസ് വരിക്കാരെയും റിലയൻസ് ജിയോ 3,249,223 (3.24 ദശലക്ഷം) വരിക്കാരെയും പുതിയതായി നേടി. മുൻ മാസത്തെ അപേക്ഷിച്ച് ജിയോയ്ക്ക് ക്ഷീണം സംഭവിച്ചപ്പോൾ, ബിഎസ്എൻഎൽ, എയർടെൽ എന്നിവ നില മെച്ചപ്പെടുത്തി.

അതേസമയം മറ്റൊരു സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയ്ക്ക് വരിക്കാരെ നഷ്ടമാകുന്നത് തുടരുകയാണ്. സെപ്റ്റംബറിൽ വോഡഫോൺ ഐഡിയയ്ക്ക് 744,222 (0.74 ദശലക്ഷം) വയർലെസ് വരിക്കാരെ നഷ്ടമായിട്ടുണ്ട്. വിഐക്ക് മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎല്ലിനും 56,928 വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിൽ ഓഫർ അവതരിപ്പിച്ച് നേടിയ ജനപ്രീതിയുടെ തുടർച്ചയാണ് ബിഎസ്എൻഎല്ലിന്റെ സെപ്റ്റംബറിലെ മുന്നേറ്റത്തിനും കാരണം എന്ന് വിലയിരുത്തപ്പെടുന്നു.
മൊത്തത്തിൽ നോക്കിയാൽ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇന്ത്യയിൽ വയർലെസ് വരിക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം 2025 ഓഗസ്റ്റ് അവസാനം വരെ 1167.03 ദശലക്ഷം ആയിരുന്നു. അത് 2025 സെപ്റ്റംബർ അവസാനത്തോടെ 1170.44 ദശലക്ഷമായി വർദ്ധിച്ചു. അതായത് 0.29 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക് ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ മൊത്തം വയർലെസ് (മൊബൈൽ) വരിക്കാരുടെ കാര്യമെടുത്താൽ 92.10 ശതമാനം വിപണി വിഹിതം ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ കമ്പനികളുടെ പക്കലാണ്. ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും കൂടി 7.90 ശതമാനം വിഹിതമേയുള്ളൂ. 482.70 ദശലക്ഷം വയർലെസ് വരിക്കാരുമായി (41.24 ശതമാനം വിപണി വിഹിതം) റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി തുടരുന്നു.

392.41 ദശലക്ഷം വയർലെസ് വരിക്കാരുമായി ഭാരതി എയർടെൽ (33.53 ശതമാനം വിപണി വിഹിതം) രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായി തുടരുന്നു. 202.80 ദശലക്ഷം വയർലെസ് വരിക്കാരുമായി വോഡഫോൺ ഐഡിയ (17.33 ശതമാനം വിപണി വിഹിതം) മൂന്നാം സ്ഥാനത്തും 92.27 ദശലക്ഷം വയർലെസ് വരിക്കാരുമായി ബിഎസ്‌എൻഎൽ (7.88 ശതമാനം വിപണി വിഹിതം) നാലാം സ്ഥാനത്തും തുടരുന്നു.


Click it and Unblock the Notifications








