ജിയോയുടെ പുതിയ കടുംകൈ; വെറുതേയിരുന്ന BSNL-ന് വീണ്ടും നേട്ടം! ഇപ്പോൾ ഇന്ത്യയിലെ നമ്പർ 1 പ്ലാൻ ഇത്
മൊബൈൽ താരിഫ് വർധനയോടെ ഇന്ത്യയിലെ ടെലിക്കോം രംഗം അടിമുടി മാറിയിരിക്കുകയാണ്. നായകന്മാർ ആയിരുന്നവർ വില്ലന്മാരായും വില്ലൻ ആയിരുന്നവർ നായകനായും മാറുന്ന നിലയിലേക്ക് നിരക്ക് വർധന കാര്യങ്ങൾ കൊണ്ടെത്തിച്ചു. റിലയൻസ് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളിൽ 22 ശതമാനം വരെ നിരക്ക് വർധന നടപ്പായപ്പോൾ ശരിക്കും വലഞ്ഞത് പ്രതിമാസ പ്ലാനുകളെ ആശ്രയിച്ചുപോരുന്ന സാധാരണക്കാരായ ടെലിക്കോം വരിക്കാർ ആയിരുന്നു. മുറിവിൽ മുളക് തേക്കുന്നപോലെ ജിയോ കഴിഞ്ഞ ദിവസം നടത്തിയ ഒരു നീക്കം അതിന്റെ വരിക്കാർക്ക് വീണ്ടും തിരിച്ചടിയാകുകയും ചെയ്തു.
സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ പ്ലാനുകളിൽ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. ബിഎസ്എൻഎൽ നിരക്കുകൾ സ്വകാര്യ കമ്പനികളുടേതിന് ആനുപാതികമായി വർധിക്കുമോ എന്നകാര്യം വ്യക്തമല്ല. നിരക്ക് വർധന സ്വകാര്യ കമ്പനികൾക്ക് വില്ലൻ പരിവേഷം നൽകിയപ്പോൾ ഒന്നും ചെയ്യാതിരുന്ന ബിഎസ്എൻഎല്ലിന് ലഭിച്ചത് നായക പരിവേഷമാണ്.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയ്ക്ക് പിന്നാലെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യൂ എന്ന ആഹ്വാനം സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളും അതേ ആനുകൂല്യങ്ങൾക്ക് ബിഎസ്എൻഎൽ ഈടാക്കുന്ന നിരക്കും ചൂണ്ടിക്കാട്ടിയാണ് ബിഎസ്എൻഎല്ലിന് അനുകൂലമായ ഒരു തരംഗം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജിയോയുടെ കഴിഞ്ഞ ദിവസത്തെ ഒരു നടപടി സാധാരണക്കാരായ അതിന്റെ വരിക്കാരെ കൂടുതൽ ബാധിക്കുന്ന വിധത്തിലുള്ളതായിരുന്നു.
നിരക്ക് വർധന നടപ്പാക്കിയപ്പോഴും ജിയോ തങ്ങളുടെ 149 രൂപയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ- അതായത് സിം വാലിഡിറ്റി നിലനിർത്താൻ ഉപയോഗിക്കാനാകുന്ന ഏറ്റവും കുറഞ്ഞ തുകയുടെ റീച്ചാർജ് പ്ലാൻ- അതേപടി നിലനിർത്തിയിരുന്നു. ഇതുകൂടാതെ 179 രൂപ നിരക്കിൽ ലഭ്യമായിരുന്ന മറ്റൊരു പ്ലാനും നിലനിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇത് രണ്ടും ജിയോ പിൻവലിച്ചു.

ഇതുവരെ ഉണ്ടായിരുന്ന എൻട്രിലെവൽ പ്ലാൻ ജിയോ പിൻവലിച്ചതോടെ ഇപ്പോൾ 189 രൂപയുടെ പ്ലാൻ ആണ് ജിയോയുടെ എൻട്രിലെവൽ പ്ലാനായി ഉപയോഗിക്കാനാകുക. അതായത് സിം വാലിഡിറ്റി നിലനിർത്തണമെങ്കിൽ കുറഞ്ഞത് 189 രൂപ ജിയോ വരിക്കാർ മുടക്കണം. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ്, പ്രതിദിന എസ്എംഎസ്, ആകെ 2ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലുള്ളത്.
ജിയോയുടെ ഈ നീക്കം ബിഎസ്എൻഎല്ലിനെ വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുന്നു. ബിഎസ്എൻഎൽ എൻട്രിലെവൽ പ്ലാൻ വെറും 107 രൂപ നിരക്കിൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇന്ന് ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച എൻട്രിലെവൽ പ്ലാൻ ബിഎസ്എൻഎല്ലിന്റെ ഈ 107 രൂപയുടെ പ്ലാൻ ആണ്. മാന്യമായ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.
107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 35 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിൽ 200 മിനിറ്റ് വോയ്‌സ് കോളിങ്, 3 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാൽ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. വാലിഡിറ്റി മാത്രം പരിഗണിച്ചാൽ തന്നെ ഈ ബിഎസ്എൻഎൽ പ്ലാൻ ലാഭകരമാണ്.

35 ദിവസത്തെ വാലിഡിറ്റിക്ക് സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് കുറഞ്ഞത് 250 രൂപയെങ്കിലും മുടക്കേണ്ടിവരും. എന്നാൽ ഇവിടെ ബിഎസ്എൻഎൽ വെറും 107 രൂപയ്ക്ക് അത് നൽകുന്നു. ജിയോ എൻട്രിലെവൽ പ്ലാൻ 149 രൂപ ആയിരുന്നപ്പോഴും ബിഎസ്എൻഎൽ തന്നെയായിരുന്നു മികച്ചത്. എന്നാൽ ഇപ്പോൾ ജിയോ 149 രൂപ പ്ലാൻ നിർത്തി 189 രൂപ പ്ലാൻ അടിസ്ഥാന പ്ലാൻ ആക്കിയപ്പോൾ ബിഎസ്എൻഎല്ലിന്റെ മേന്മ കൂടുതൽ വർധിച്ചു.
സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിന്റെ കാര്യത്തിൽ ബിഎസ്എൻഎല്ലിന് താഴെയേ വരൂ. സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎല്ലിനോളം മാന്യത പുലർത്തുന്ന വേറെ ടെലിക്കോം കമ്പനികൾ ഇല്ലേയില്ല. അതേസമയം 4ജി സേവനങ്ങളുടെ കുറവ് ബിഎസ്എൻഎല്ലിന്റെ പരിമിതിയാണ്. പലയിടത്തും ബിഎസ്എൻഎൽ 4ജി എത്തിയിട്ടില്ല.
എങ്കിലും സാധാരണക്കാരായ വരിക്കാർ കൂടുതൽ കോളിങ് ആവശ്യവും സിം വാലിഡിറ്റി നിലനിർത്താനും ആഗ്രഹിക്കുന്നവരാണ്. അവർക്ക് വേണ്ടതൊക്കെ നൽകാൻ ബിഎസ്എൻഎല്ലിന് ശേഷിയുണ്ട്. മാത്രമല്ല, ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യത്ത് പലയിടത്തും അതിവേഗം എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ഈ വർഷം 4ജി വ്യാപനം പൂർത്തിയാക്കാനാണ് ബിഎസ്എൻഎല്ലും അവരുടെ 4ജി വ്യാപന ചുമതല ഏറ്റെടുത്തിരിക്കുന്ന ടിസിഎസും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








