നുണ നട്ടു, പക്ഷേ കുരുത്തില്ല! ഇൻകമിങ് കോൾ തകരാർ: പരാതിക്കാരന് ബിഎസ്എൻഎൽ നഷ്ടപരിഹാരം നൽകണം
രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). വരിക്കാരുടെ എണ്ണമെടുത്താൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്കു പിന്നിൽ നാലാം സ്ഥാനം മാത്രമാണ് ബിഎസ്എൻഎല്ലിനുള്ളത്. ജിയോയും എയർടെലും 5ജി വ്യാപനം അവസാനിപ്പിക്കാറായിട്ടും ബിഎസ്എൻഎൽ ഇപ്പോഴും 4ജി വ്യാപനം എങ്ങനെ പൂർത്തിയാക്കാമെന്ന് പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നതേയുള്ളൂ. മോശം നെറ്റ്വർക്ക് മൂലം ബിഎസ്എൻഎൽ വരിക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ലാൻഡ് ലൈനിന്റെ കാര്യത്തിലും മൊബൈൽ നെറ്റ്വർക്കിന്റെ കാര്യത്തിലും ബിഎസ്എൻഎല്ലിനെപ്പറ്റി പരാതികൾ ഏറെയുണ്ട്. പലരും മടുത്തുകഴിയുമ്പോൾ മറ്റ് കമ്പനികളിലേക്ക് പോർട്ട് ചെയ്ത് മാറുകയാണ് പതിവ്.
മോശം സേവനങ്ങൾ കാരണം ബിഎസ്എൻഎൽ ഉപേക്ഷിക്കുന്നതല്ലാതെ പരാതിയുമായി ആളുകൾ മുന്നോട്ട് പോകുന്നത് കുറവാണ്. അതിന്റെ പിന്നാലെ നടക്കേണ്ടിവരുന്ന മെനക്കേട് ഓർത്താണ് പലരും ആ വഴിക്ക് ചിന്തിക്കാത്തത്. എന്നാലിപ്പോൾ തനിക്ക് നേരിട്ട മോശം അനുഭവത്തിന് ബിഎസ്എൻഎല്ലിനെ കോടതി കയറ്റി നഷ്ടപരിഹാരം നേടിയെടുത്തിരിക്കുകയാണ് ഒരു ഉപയോക്താവ്.

തൃശൂർ പൊയ്യ പൂപ്പത്തി എളംതോളി വീട്ടിൽ മാർട്ടിൻ ആണ് ബിഎസ്എൻഎല്ലിനെ കോടതി കയറ്റി നഷ്ടപരിഹാരം മോശം സേവനത്തിന് പിഴ ഈടാക്കിയിരിക്കുന്നത്. മാർട്ടിന്റെ ഫോണിലേക്ക് ഇൻകമിങ് കോൾ ലഭിക്കുന്നില്ല എന്നതായിരുന്നു പ്രശ്നം. ഇത് സംബന്ധിച്ച് ബിഎസ്എൻഎല്ലിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
തുടർന്ന് മാർട്ടിൻ ഉപഭോക്തൃകോടതിയിൽ പരാതി നൽകി. ഈ പരാതിയിൽ ബിഎസ്എൻഎൽ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ് ഡിവിഷണൽ എൻജിനീയർക്കെതിരേയും തൃശൂർ ജനറൽ മാനേജർക്കെതിരേയും ആണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഇടിമിന്നൽ മൂലമാണ് ഫോണിന് തകരാർ സംഭവിച്ചത് എന്ന വാദമാണ് ബിഎസ്എൻഎൽ അധികൃതർ കോടതിയിൽ ഉയർത്തിയത്.

മിന്നൽ ഏറ്റാണ് തകരാർ സംഭവിച്ചത് എങ്കിൽ എങ്ങനെയാണ് ഔട്ട്ഗോയിങ് കോളുകൾ പോയത് എന്ന ചോദ്യമുയർത്തി ബിഎസ്എൻഎൽ അധികൃതരുടെ വാദത്തെ ഉപഭോക്തൃകോടതി തള്ളിക്കളഞ്ഞു. ബിഎസ്എൻഎൽ വാദങ്ങൾ യുക്തിസഹമല്ല എന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവ് ഇനത്തിൽ 1500 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു.
മോശം സേവനത്തിന്റെ പേരിൽ ബിഎസ്എൻഎല്ലിന് പിഴ ലഭിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ബിഎസ്എൻഎൽ കണക്ഷൻ തകരാറിലാണ് എന്ന് അറിയിച്ചിട്ടും അത് ശരിയായി പരിഹരിക്കാതെ ഉപയോക്താവിനെ ബുദ്ധിമുട്ടിച്ചതിന് ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട്ടും ബിഎസ്എൻഎല്ലിന് നഷ്ടപരിഹാരം നൽകേണ്ടിവന്നു. അന്ന് 25000 രൂപയാണ് പിഴയായി വിധിച്ചത്.
വിനീത ആർ. കോട്ടായി എന്ന ഉപയോക്താവിന്റെ പരാതിയിലാണ് അന്ന് ബിഎസ്എൻഎൽ നഷ്ടപരിഹാരം നൽകേണ്ടിവന്നത്. ഉപയോക്താവിന് മികച്ച രീതിയിൽ സേവനം സമയോചിതമായി ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ കണ്ടെത്തുകയും പിഴ വിധിക്കുകയും ചെയ്തു. ഇതിനെതിരേ ബിഎസ്എൻഎൽ സംസ്ഥാണ കമ്മിഷന് പരാതി നൽകിയെങ്കിലും പിഴ വിധിച്ചത് ശരിവയ്ക്കുകയായിരുന്നു.

ബ്രോഡ്ബാൻഡ് കണക്ഷനുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടെ സംഭവത്തിൽ ബിഎസ്എൻഎല്ലിന് പിഴയടയ്ക്കേണ്ടിവന്നത്. കണക്ഷൻ തകരാറിലായതിനെ തുടർന്ന് നിരവധി തവണ പരാതി നൽകിയെങ്കിലും പ്രശ്നം കൃത്യമായി പരിഹരിക്കാൻ ബിഎസ്എൻഎൽ അധികൃതർ നടപടി സ്വീകരിച്ചില്ല. ഉയർന്ന അധികൃതർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെ തുടർന്ന് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ അലംഭാവം ബോധ്യപ്പെട്ട ഉപഭോക്തൃ കോടതി പരാതിക്കാരിയുടെ വാദങ്ങൾക്കൊപ്പം നിന്നു. പരാതി പരിഗണിക്കുന്നതിൽ വ്യക്തമായ അവഗണന ഉണ്ടായതായും നിരീക്ഷിച്ചു. തുടർന്ന് ജില്ലാ ഉപയോക്തൃ കോടതിയുടെ വിധി ശരിവച്ചുകൊണ്ട് ബിഎസ്എൻഎല്ലിന് 25000 രൂപ പിഴ ശിക്ഷ വിധിച്ചു. ഉപയോക്താവ് എന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആളുകൾ ഇത്തരത്തിൽ മുന്നോട്ട് വരുന്നത് അധികൃതരുടെ തെറ്റുകൾ തിരുത്താനും അതുവഴി, മറ്റുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും സഹായിക്കും.


Click it and Unblock the Notifications








