ബിഎസ്എൻഎൽ കേറിയങ്ങ് കലക്കുവാണല്ലോ! 50,708 4G ടവറുകൾ ഇസ്റ്റാൾ ചെയ്തു, എല്ലാം 5G അപ്ഗ്രേഡബിൾ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ 4ജി ( BSNL 4G) വ്യാപനം അതിവേഗം പുരോഗമിക്കുന്നുണ്ട് എന്ന് വാർത്തകൾ വരുന്നുണ്ട് എങ്കിലും ഇതുവരെ എത്രയെണ്ണം പൂർത്തിയായി എന്ന് അറിയാൻ പൗരന്മാർക്ക് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ഇപ്പോൾ പാർലമെന്റിൽ ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയിരിക്കുന്നു. ഈ വർഷം ഒക്ടോബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 50,708 4G സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തയായും 41,957 സൈറ്റുകൾ ഓൺ-എയറിലാണെന്നും കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ രേഖാമൂലം നൽകിയ മറുപടിയിൽ പാർലമെന്റിനെ അറിയിച്ചു.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻ്റെ 4 ജി റോളൗട്ടിനായുള്ള ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞ വർഷം അതായത് 2023 സെപ്റ്റംബറിൽ ആരംഭിച്ചതായും ഇപ്പോൾ ബിഎസ്എൻഎൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന 4ജി ടവറുകളിലെ ഡിവൈസുകൾ 5G അപ്ഗ്രേഡബിൾ ആണെന്നും പെമ്മസാനി ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബിഎസ്എൻഎല്ലിൻ്റെ 4ജി, 5ജി റോളൗട്ടിനായി പ്രത്യേക സമയക്രമം ഉണ്ടോയെന്നത് സംബന്ധിച്ച ചോദ്യത്തിന്, ആത്മനിർഭർ ഭാരത് പ്രോജക്ടിന് കീഴിൽ, ഇന്ത്യയിൽ എല്ലായിടത്തും തദ്ദേശീയമായി വികസിപ്പിച്ച 4ജി എത്തിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതുകൂടാതെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രാലയം 31.03.2024 വരെ രാജ്യത്ത് എത്ര ബിഎസ്എൻഎൽ ടവറുകൾ ഉണ്ട് എന്നും അവയിൽ എത്രയെണ്ണം മറ്റ് കമ്പനികൾക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട് എന്നും ഈ ടവറുകളിൽ നിന്ന് എന്ത് വരുമാനം ലഭ്യമായിട്ടുണ്ട് എന്നും വ്യക്തമാക്കുന്ന കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. (ബിഎസ്എൻഎൽ 4ജി വ്യാപനം മാർച്ചിന് ശേഷം കാര്യമായി പുരോഗമിച്ചെങ്കിലും മാർച്ച് വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടതിൽ ഉൾപ്പെടുന്നത്).

കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, 2024 മാർച്ച് 31 വരെ കേരളത്തിൽ ആകെ 4,360 ബിഎസ്എൻഎൽ ടവറുകളാണ് ഉള്ളത്. ഇതിൽ 1,211എണ്ണം പാട്ടത്തിന് നൽകിയിട്ടുണ്ട്. ഈ ടവറുകളിൽ നിന്ന് 116.43 കോടി രൂപ വരുമാനം ലഭിച്ചതായും കണക്കുകൾ വെളിപ്പെടുത്തുന്നു. ടവറുകളിൽ നിന്നുള്ള വരുമാനത്തിൽ രാജ്യത്ത് ബിഎസ്എൻഎൽ കേരള സർക്കിൾ രണ്ടാം സ്ഥാനത്താണ്.
ആന്ധ്രപ്രദേശ് & തെലങ്കാന ആണ് ടവറുകളിൽ നിന്നുള്ള വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ബിഎസ്എൻഎല്ലിന് ഈ സർക്കിളിൽ ആകെ് 5,763 ടവറുകൾ ഉണ്ട്. അതിൽ 1,480 എണ്ണം പാട്ടത്തിന് നൽകിയിട്ടുണ്ട്. 130.48 കോടിയാണ് ഇതിൽ നിന്നുള്ള വരുമാനം. രാജ്യത്തെ ആകെ ബിഎസ്എൻഎൽ ടവറുകളുടെ കണക്കെടുത്താൽ 67,340 എണ്ണം വരും. ഇതിൽ 12,502 പാട്ടത്തിന് നൽകിയിട്ടുണ്ട്, ഇതിൽ നിന്നുള്ള മൊത്ത വരുമാനം 1,056.51 കോടിയാണ്.
ടവറുകളിൽ നിന്നുള്ള വരുമാനത്തിൽ മൂന്നാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. ആകെ 98.18 കോടി രൂപയാണ് ടവർ പാട്ടത്തിന് നൽകിയ വകയിൽ ഇവിടെനിന്ന് വരുമാനമായി ലഭിച്ചിട്ടുള്ളത്. ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പിൽ കേരളം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് കമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പുമായി (ബിസിജി) ബിഎസ്എൻഎൽ അടുത്തിടെ സഹകരണത്തിൽ ഏർപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ബിസിജി ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ തന്ത്രങ്ങൾ ശുപാർശ ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും പാർലമെന്റിൽ ഉയർന്നു.
ഇതിന് മറുപടിയായി, 4G റോൾഔട്ട് വേഗത്തിലാക്കുക, സേവന നിലവാരം ഉയർത്തുക, യൂസർ പിന്തുണയ്‌ക്കായി ജനറേറ്റീവ് AI ചാറ്റ്ബോട്ട് അവതരിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ ബിസിജി ബിഎസ്എൻഎല്ലിന് സമർപ്പിച്ചതായി മറുപടിയിൽ പറയുന്നു.


Click it and Unblock the Notifications








