ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ! ബിഎസ്എൻഎൽ നിർണായക വഴിത്തിരിവിൽ: ജ്യോതിരാദിത്യ സിന്ധ്യ
ഇന്ത്യൻ ടെലിക്കോം രംഗത്ത് 4ജി ടെക്നോളജിയുടെ കാര്യത്തിൽ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ് സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ (BSNL). മറ്റ് ടെലിക്കോം കമ്പനികളെല്ലാം വിദേശ കമ്പനികളുടെയും ടെക്നോളജികളുടെയും പിൻബലത്തിൽ ആണ് 4ജി സേവനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ബിഎസ്എൻഎൽ ആകട്ടെ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏക ടെലിക്കോം കമ്പനിയാണ്. ബിഎസ്എൻഎൽ 4ജി വ്യാപനം അവസാന ഘട്ടത്തിലേക്ക് കടക്കവേ ഇപ്പോൾ ബിഎസ്എൻഎല്ലിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ടെലിക്കോം മന്ത്രികൂടിയായ ജ്യോതിരാദിത്യ സിന്ധ്യ.
സ്വകാര്യ ടെലിക്കോം കമ്പനികളെക്കാൾ വളരെ പിന്നിലാണ് ബിഎസ്എൻഎൽ എന്ന് പൊതുസമൂഹത്തിന് നന്നായി അറിയാം. ആ നിലയ്ക്കാണ് പൊതുസമൂഹം ബിഎസ്എൻഎല്ലിനെ നോക്കിക്കാണുന്നത്. നെറ്റ്‌വർക്ക് കവറേജ്, നെറ്റ്‌വർക്ക് സാങ്കേതികവിദ്യ, കസ്റ്റമർ കെയർ സേവനങ്ങൾ തുടങ്ങിയ പല കാര്യങ്ങളിലും ബിഎസ്എൻഎൽ പിന്നിലാണ് എന്നാണ് ഉപയോക്താക്കളുടെ പക്ഷം.

എന്നാൽ പോരായ്മകൾ ഏറെ നേരിട്ടിരുന്നു എങ്കിലും ബിഎസ്എൻഎൽ ഇതിനകം തന്നെ വളർച്ചയുടെ പാതയിൽ ഏറെ മുന്നിലാണ് എന്ന് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. സ്ഥാപനം ലാഭകരമാകുന്നതിനും കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും ബിഎസ്എൻഎൽ വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
ടൈംസ് നൗ ഉച്ചകോടി 2025-ൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. "ബിഎസ്എൻഎൽ ഇതിനകം തന്നെ മുൻനിരയിലാണ്. ഞങ്ങൾ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) സാറ്റലൈറ്റ് മെസേജിംഗ് സേവനങ്ങൾ ആരംഭിച്ചു. ഏറ്റവും പ്രധാനപ്പെട്ട് ഒരു കാര്യം, 18 വർഷത്തിനുശേഷം, ബിഎസ്എൻഎൽ ഒടുവിൽ ലാഭം കണ്ടു''.

''കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിലെ 1,262 കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ- ഡിസംബർ പാദത്തിൽ, ബിഎസ്എൻഎൽ 262 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. അതേസമയം, ഞങ്ങൾ ചെലവ് 18% കുറച്ചു, ഇത് ഇബിഐടിഡിഎയിൽ 3 മടങ്ങ് വളർച്ചയിലേക്ക് നയിച്ചു, 450 കോടി രൂപയിൽ നിന്ന് 1,500 കോടി രൂപയായി''.
കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന നാല് ടെലിക്കോം കമ്പനികളുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആഗോള വിപണികൾ ടെലിക്കോം ഏകീകരണം കാണുമ്പോൾ, ഇന്ത്യ ദ്രുതഗതിയിലുള്ള ടെലികോം വികാസം അനുഭവിക്കുന്നു." എന്ന് പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു ലൈവ് നെറ്റ്‌വർക്കിൽ സ്വന്തമായി ടെലിക്കോം സ്റ്റാക്ക് സാങ്കേതികവിദ്യ വിന്യസിച്ചിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും സിന്ധ്യ എടുത്തുപറഞ്ഞു.
ചൈന, സ്വീഡൻ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ എന്നിവയാണ് 4G ടെലിക്കോം സ്റ്റാക്ക് ലഭ്യമായ നാല് രാജ്യങ്ങൾ. ഇവയ്ക്ക് പുറമേ അഞ്ചാം സ്ഥാനത്ത് ഇപ്പോൾ ഇന്ത്യയും ഇടംപിടിച്ചുകഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നുവരികയാണ്. ഒരുലക്ഷം സൈറ്റുകളിൽ 4ജി അവതരിപ്പിക്കാൻ ലക്ഷ്യമിട്ടത് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.

ഒരുലക്ഷം 4ജി സൈറ്റുകൾ എന്ന ലക്ഷ്യം മൂന്ന്- നാല് മാസത്തിനകം പൂർത്തിയാകും. അത് കഴിഞ്ഞാൽ, ആ സൈറ്റുകളെല്ലാം 5G യിലേക്ക് മാറുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. ഇത് കൂടാതെ, 6G യുടെ വികസനത്തിനായി ഇന്ത്യ ഇതിനകം തന്നെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. 5ജി കൂടി എത്തുന്നതോടെ മറ്റ് ടെലിക്കോം കമ്പനികൾക്കൊപ്പം ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ബിഎസ്എൻഎല്ലിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications







