മാർച്ചിലെ യഥാർഥ നായകൻ ബിഎസ്എൻഎൽ; ജിയോയ്ക്കും എയർടെലിനുമൊപ്പം നേട്ടം; ട്രായിയുടെ കണക്ക് എത്തി
തുടർച്ചയായി വിജയിക്കുന്നവരുടെ വിജയത്തെക്കാൾ, വർഷങ്ങളായി തോൽക്കുന്നവരുടെ ഒരു ചെറിയ വിജയത്തിന് മാറ്റ് കൂടുതലാണ്. ആ നിലയ്ക്ക് നോക്കിയാൽ 2025 മാർച്ചിൽ ടെലിക്കോം രംഗത്തെ യഥാർഥ വിജയി ബിഎസ്എൻഎൽ ആണ്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട മാർച്ചിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം, ജിയോ, എയർടെൽ എന്നീ വമ്പന്മാർക്ക് പുറമേ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും പുതിയ വരിക്കാരെ സ്വന്തമാക്കിയിരിക്കുന്നു. മറ്റ് രണ്ട് കമ്പനികളെക്കാൾ വളരെ കുറവാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയവരുടെ എണ്ണം. എങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി നഷ്ടക്കണക്കുകൾ മാത്രം ഉണ്ടായിരുന്ന ബിഎസ്എൻഎല്ലിന് ഇത് വലിയ ആശ്വാസമാണ്.
സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്ന് ഇന്ത്യയാകെ സ്വകാര്യ കമ്പനികൾക്ക് എതിരേ ഒരു രോഷം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ തുടർച്ചയായി മൂന്ന് മാസത്തോളം ബിഎസ്എൻഎൽ പുതിയ വരിക്കാരെ നേടുന്നതിൽ മുന്നിലുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ മുതൽ ബിഎസ്എൻഎല്ലിൽ നിന്ന് കൂടുതൽ ആളുകൾ കൊഴിഞ്ഞുപോകാൻ തുടങ്ങി.

അതോടെ ഒക്ടോബർ മുതലുള്ള ട്രായിയുടെ പ്രതിമാസ റിപ്പോർട്ടിൽ വരിക്കാരെ നഷ്ടപ്പെട്ട ടെലിക്കോം കമ്പനികളുടെ ലിസ്റ്റിലാണ് ബിഎസ്എൻഎല്ലിന്റെ പേര് കണ്ടിരുന്നത്. എന്നാലിപ്പോൾ അപ്രതീക്ഷിതമായി മാർച്ചിൽ ബിഎസ്എൻഎൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നു. 4ജി വ്യാപനത്തിൽ നേടിയ വലിയ പുരോഗതിയാകാം ഈ ചെറിയ മുന്നേറ്റത്തിന് ബിഎസ്എൻഎല്ലിന് സഹായകമായത്.
ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാൻ ലക്ഷ്യമിട്ട ബിഎസ്എൻഎൽ ആരംഭിച്ച പ്രവർത്തനങ്ങൾ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത മാസത്തോടുകൂടി ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബിഎസ്എൻഎല്ലിന്റെ വളർച്ചയ്ക്ക് ഏറെ കരുത്ത് പകരും എന്ന് മാർച്ചിലെ വരിക്കാരുടെ എണ്ണത്തിൽ ഉണ്ടായ മുന്നേറ്റം പ്രതീക്ഷ നൽകുന്നു.

ട്രായിയുടെ മാർച്ചിലെ കണക്ക് പ്രകാരം, റിലയൻസ് ജിയോ, ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നിവ പുതിയ വരിക്കാരെ നേടുന്നതിൽ വിജയിച്ചപ്പോൾ, വിഐ, സർക്കാർ ഉടമസ്ഥതയിലുള്ള എംടിഎൻഎൽ എന്നിവയ്ക്ക് വരിക്കാരെ നഷ്ടമാകുകയാണ് ചെയ്തിരിക്കുന്നത്. പുതിയ വരിക്കാരെ സ്വന്തമാക്കിയതിൽ ഏറ്റവും മുന്നിലുള്ളത് ജിയോയും പിന്നിലുള്ളത് ബിഎസ്എൻഎല്ലുമാണ്.
2025 മാർച്ചിൽ റിലയൻസ് ജിയോ 2,174,747 (2.17 ദശലക്ഷം) പുതിയ വരിക്കാരെ സ്വന്തമാക്കി. ഇതേ കാലയളവിൽ എയർടെൽ 1,250,758 (1.25 ദശലക്ഷം) വയർലെസ് വരിക്കാരെയാണ് സ്വന്തമാക്കിയത്. ഒക്ടോബർ മുതലിങ്ങോട്ട് എയർടെൽ സ്ഥിരതയോടെ വരിക്കാരെ നേടി വരുന്നുണ്ട്. നിരക്ക് വർധന ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്നുള്ള തിരിച്ചുവരവ് അൽപ്പം വൈകിയെങ്കിലും ഇപ്പോൾ ജിയോ പഴയ ഫോമിലേക്ക് ഉയർന്നിട്ടുണ്ട് എന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
2025 മാർച്ചിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ 49,177 വയർലെസ് വരിക്കാരെയാണ് പുതിയതായി കൂട്ടിച്ചേർത്തിരിക്കുന്നത്. ജിയോയുടെയും എയർടെലിന്റെയും ലക്ഷങ്ങളുടെ കണക്കിന് മുന്നിൽ ഇത് ഒന്നുമല്ലായിരിക്കാം. എന്നാൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടം തന്നെയാണ്. തിരിച്ചടികൾക്കിടയിലും പൊരുതാൻ പ്രതീക്ഷ നൽകുന്നതാണ് ഈ 'ചെറിയ' വലിയ ജനപിന്തുണ.

ഇനി നഷ്ടക്കണക്ക് നോക്കിയാൽ, വൊഡാഫോൺ ഐഡിയയ്ക്ക് മാർച്ചിൽ 5,41,377 വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടു. എംടിഎൻഎല്ലിന് 2,050 പേരെയും. 5ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വിഐക്ക് കഴിഞ്ഞ നിരവധി മാസങ്ങളായി തിരിച്ചടികൾ തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വിഐയെക്കാൾ പിന്നിലുണ്ടായിരുന്ന ബിഎസ്എൻഎൽ പോലും ഇപ്പോൾ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നു.
വിപണി വിഹിതത്തിന്റെ കാര്യമെടുത്താൽ ടെലിക്കോം മേഖലയിൽ 92.04 ശതമാനം വിപണി വിഹിതവും സ്വകാര്യ കമ്പനികളുടെ കൈവശമാണ്. ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും കൂടി ആകെ 7.96 ശതമാനം വിപണി വിഹിതമേയുള്ളൂ. സ്വകാര്യ കമ്പനികളിൽ ജിയോ 469.8 ദശലക്ഷം വയർലെസ് വരിക്കാരുമായി 40.60 ശതമാനം വിപണി വിഹിതം കൈവശം വച്ചിരിക്കുന്നു.
മാർച്ചിലെ ട്രായി റിപ്പോർട്ട് പ്രകാരം 389.8 ദശലക്ഷം വയർലെസ് വരിക്കാരുമായി ഭാരതി എയർടെൽ 33.69 ശതമാനം വിപണി വിഹിതവും 205.36 ദശലക്ഷം വയർലെസ് വരിക്കാരുമായി വോഡഫോൺ ഐഡിയ 17.75 ശതമാനം വിപണി വിഹിതവും കൈവശം വച്ചിരിക്കുന്നു. 91.06 ദശലക്ഷം വയർലെസ് വരിക്കാരാണ് ബിഎസ്എൻഎല്ലിന് ഉള്ളത്.എംടിഎൻഎല്ലിന് 0.99 ദശലക്ഷം വയർലെസ് വരിക്കാരും.


Click it and Unblock the Notifications








