വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
മാർച്ച് 31ന് അകം 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന വരിക്കാർക്ക് 4ജിബി ഡാറ്റ ബിഎസ്എൻഎൽ സൗജന്യമായി നൽകുമെന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വാർത്തയോട് വളരെ രൂക്ഷമായ പ്രതികരണമാണ് ആളുകളുടെ ഭാഗത്തുനിന്ന് ഉയർന്നത്. ബിഎസ്എൻഎൽ സേവനങ്ങളുടെ പോരായ്മതന്നെയായിരുന്നു വിമർശനങ്ങളുടെ കേന്ദ്ര ബിന്ദു.
ആദ്യം മര്യാദയ്ക്ക് ഡാറ്റ സേവനങ്ങൾ നൽകാൻ ശ്രമിക്ക്, എന്നിട്ടാകാം സൗജന്യ ഡാറ്റ നൽകുന്നത് എന്നാണ് ചില ടെലിക്കോം വരിക്കാർ ഈ വാർത്തയോട് എഫ്ബി കമന്റായി പ്രതികരിച്ചത്. കൂടുതൽ പേരും ആളെ വട്ടം കറക്കുന്ന ബിഎസ്എൻഎൽ ഡാറ്റ വേണ്ടേ വേണ്ട എന്ന നിലപാടാണ് പങ്കുവച്ചത്.

ടവറിന്റെ മുകളിൽ കയറി നിന്നാൽ പോലും റേഞ്ച് കിട്ടാത്ത നെറ്റ്വർക്ക് ആണ് ബിഎസ്എൻഎല്ലിന്റേത് എന്നാണ് മറ്റ് ചിലർ പറയുന്നത്. ചിലരാകട്ടെ മുടക്കിയ വാർഷിക പ്ലാനിന്റെ കാശ് തിരിച്ചുകിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നു. ഇങ്ങനെ പൊതുജനം പൊതുവിൽ ബിഎസ്എൻഎല്ലിന്റെ സേവനത്തിന് എതിരേ കടുത്ത വിമർശനങ്ങളാണ് അഴിച്ചുവിടുന്നത്.
സ്വന്തം അനുഭവങ്ങൾ ആകാം ഇത്തരം രൂക്ഷ പ്രതികരണങ്ങൾക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ബിഎസ്എൻഎൽ നല്ലരീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയവരും കുറവല്ല. ഈ വാർത്തയുമായി ബന്ധപ്പെട്ട കമന്റുകളിൽ ബാലൻ ടി (Balan T) എന്ന ബിഎസ്എൻഎൽ ഉപയോക്താവ് പങ്കുവച്ച കമന്റ് ഏറെ പ്രസക്തമായി തോന്നി.
''ഈ മാസം കഴിഞ്ഞാൽ, ഫൈബർ ആക്കിയില്ലെങ്കിൽ ഞാനും മാറ്റും. ഒരുപാട് കാലമായി സഹിക്കുന്നു'' എന്നാണ് ബാലൻ ടി എന്ന ഫെയ്സ്ബുക്ക് ഉപയോക്താവ് കമന്റിലൂടെ വ്യക്തമാക്കിയത്. നിരവധി പേർ ഇതേ മനോഭാവത്തിൽ ഇതിനകം ബിഎസ്എൻഎൽ ഉപേക്ഷിച്ചുകഴിഞ്ഞു. നിരവധി പേർ അദ്ദേഹത്തെപ്പോലെ ബിഎസ്എൻഎൽ ഉപേക്ഷിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുന്നുമുണ്ട്.
എന്നെങ്കിലും ബിഎസ്എൻഎൽ നന്നാകുമെന്നും ഈ പൊതുമേഖലാ സ്ഥാപനം നില നിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ് എന്നും തിരിച്ചറിയുന്ന നിരവധി പേരുണ്ട്. അവർ തങ്ങളുടെ ബുദ്ധിമുട്ടുകൾ സഹിച്ചും ബിഎസ്എൻഎല്ലുമായി മുന്നോട്ട് പോകുന്നു. ഇങ്ങനെ ബിഎസ്എൻഎൽ ഉപേക്ഷിക്കാൻ നിൽക്കുന്നവരും കഷ്ടപ്പെട്ട് ഉപയോഗിക്കുന്നവരുമായ വരിക്കാർക്ക് പ്രതീക്ഷ പകരുന്ന ഒരു വാർത്ത ഇപ്പോൾ എത്തിയിട്ടുണ്ട്.
ബിഎസ്എൻഎൽ ലാൻഡ്ഫോണുകൾ ഈ ഡിസംബറോടെ തങ്ങളുടെ പരമ്പരാഗത കോപ്പർ അധിഷ്ഠിത ടെക്നോളജിയിൽ നിന്ന് പൂർണമായും പുതുതലമുറ ഒപ്റ്റിക്കൽ ഫൈബറിലേക്കു മാറും എന്നാണ് ഇപ്പോൾ എത്തിയിരിക്കുന്ന വാർത്ത. ഇത് ബിഎസ്എൻഎൽ ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയരാൻ ഇടയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലാൻഡ്ഫോണുകൾ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സംവിധാനത്തിലേക്ക് മാറുന്നതോടെ ഫോൺ വിളികൾക്ക് അപ്പുറം അതിവേഗ ഇന്റർനെറ്റ് സാധ്യമാകും.

ജൂണോടെ കേരളത്തിലെ ബിഎസ്എൻഎല്ലിന്റെ വിവിധ ബിസിനസ് ഏരിയകളിൽ മാറ്റം അവസാന ഘട്ടത്തിലേക്ക് കടക്കുമെന്നും ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് ബിഎസ്എൻഎൽ ലാൻഡ് കണക്ഷനുകൾ മാറുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്. കോപ്പർ അധിഷ്ഠിത ടെക്നോളജി ഇല്ലാതാകുന്നതോടെ പരമ്പരാഗത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനവും അവസാനിക്കും. അതിവേഗ ഇന്റർനെറ്റ് സേവനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഫൈബർ കണക്ഷൻ സഹായിക്കും.
ബിഎസ്എൻഎൽ ലാൻഡ്ഫോൺ കണക്ഷനുകൾ ഫൈബർ ടെക്നോളജിയിലേക്ക് പൂർണ്ണമായും മാറുന്നതോടെ വീടുകളിലെ ഇന്റർനെറ്റ് ലഭ്യതയും വേഗതയും വർധിക്കും. വൈഫൈ മോഡം വഴി വീടിനുള്ളിലെ വിവിധ ഗാഡ്ജറ്റുകൾ ഇന്റർനെറ്റുമായി കണക്ട് ചെയ്യാൻ സാധിക്കും എന്നതിനാൽ, കോളിങ് ആവശ്യങ്ങൾക്കൊപ്പം തന്നെ വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങളും നിറവേറ്റാം.
ഫൈബർ കണക്ഷനിലേക്ക് മാറുന്നതോടെ കോളുകളുടെ നിലവാരവും വർധിക്കും. ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ബിഎസ്എൻഎല്ലിന് ഏറ്റവുമധികം ലാൻഡ്ഫോൺ കണക്‌ഷൻ ഉള്ളത് കേരളത്തിലാണ്, ഏതാണ്ട് 9.79 ലക്ഷം പേർ ഇപ്പോഴും കേരളത്തിൽ ബിഎസ്എൻഎൽ ലാൻഡ്ഫോൺ ഉപയോഗിക്കുന്നു. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്, ഏതാണ്ട് 9 ലക്ഷം ലാൻഡ്ഫോൺ കണക്‌ഷനുകളാണ് തമിഴ്നാട്ടിൽ ബിഎസ്എൻഎല്ലിനുള്ളത്.

നിലവിൽ കേരളത്തിലെ ലാൻഡ്ഫോൺ കണക്ഷനുകളിൽ 6 ലക്ഷം കണക്ഷനുകൾ ഫൈബർ കണക്ഷനുകളാണ്. ഇനി ആകെ 3.79 ലക്ഷം കോപ്പർ കണക്ഷനുകൾ കൂടിയാണ് ഫൈബർ കണക്ഷനിലേക്ക് മാറാനുള്ളത്. ഡിസംബറോടെ ഈ മാറ്റം പൂർത്തിയാകുന്നതോടെ കേരളത്തിൽ ബിഎസ്എൻഎൽ ഇൻർനെറ്റ് വേഗം പറപറക്കും. അതേസമയം ബിഎസ്എൻഎൽ മൊബൈൽ ഉപയോക്താക്കളുടെ കാര്യമെടുത്താൽ, 2024ൽ 4ജി വ്യാപനം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
മൊത്തത്തിൽ നോക്കിയാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾ അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ ഈ വർഷം കൊണ്ട് അവസാനിക്കും എന്നാണ് അധികൃതരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എന്നാലിത് എത്രത്തോളം വിശ്വസിക്കാൻ സാധിക്കും എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. കാരണം 4ജി വ്യാപനം പൂർത്തിയാക്കുമെന്ന് പറഞ്ഞ നിരവധി സമയപരിധികൾ ഇതിനകം പിന്നിട്ടുകഴിഞ്ഞു. വേകുവോളം കാത്ത വരിക്കാരിൽ എത്രപേർ ഇനി ആറുവോളം കാക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








