ഒരറ്റം നന്നായി പണിയുമ്പോൾ മറ്റേ അറ്റം പൊളിയുവാണല്ലോ! ബിഎസ്എൻഎല്ലിന് പുതിയ ഗതികേട്
കഷ്ടകാലമെല്ലാം ഒരു നാൾ തീരും എന്ന ശുഭ പ്രതീക്ഷയിൽ മുന്നോട്ട് പോകുകയാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). മൊബൈൽ വരിക്കാരുടെ കാര്യത്തിൽ സ്വകാര്യ കമ്പനികളെ കടത്തിവെട്ടുന്ന കുതിപ്പ് ഇപ്പോൾ ബിഎസ്എൻഎൽ പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽത്തന്നെ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ അടുത്ത വർഷം 5ജി കൂടി അവതരിപ്പിക്കുമ്പോൾ നല്ലൊരു നിലയിൽ എത്താൻ ബിഎസ്എൻഎല്ലിന് കഴിയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാലിപ്പോൾ വന്നിരിക്കുന്ന പുതിയൊരു റിപ്പോർട്ട് ബിഎസ്എൻഎല്ലിന്റെ മറ്റൊരു ബലഹീനത പുറത്തുകൊണ്ടുവന്നിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവന രംഗത്ത് പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രശ്നം.
നെറ്റ്വർക്ക് പ്രശ്നങ്ങൾ മൂലം മൊബൈൽ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിനെ കൈവിട്ടത് സ്വാഭാവികമായ കാര്യമായിരുന്നു. എന്നാൽ 4ജി വ്യാപനം തുടങ്ങിയതോടെ വേഗത സംബന്ധിച്ച പ്രശ്നങ്ങൾ ഒരു വിധം പരിഹരിച്ച്, മികച്ച റീച്ചാർജ് പ്ലാനുകളുടെ ബലത്തിൽ കൂടുതൽ മൊബൈൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎൽ തുടങ്ങിയിരിക്കുകയാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മൂന്ന് മാസവും തുടർച്ചയായി ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു.

എന്നാൽ, പൊളിഞ്ഞുകിടന്നിരുന്ന മൊബൈൽ സേവനങ്ങൾ ഒരുവിധം മെച്ചപ്പെട്ടുവരുമ്പോഴാണ് ഇപ്പോൾ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ബിഎസ്എൻഎൽ ചെറിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഒരുകാലത്ത് ബ്രോഡ്ബാൻഡ് മേഖലയിലെ രാജാവായിരുന്നു ബിഎസ്എൻഎൽ എന്ന് ഓർക്കണം. മൊബൈൽ വരിക്കാർ നേരിടുന്നതുപോലുള്ള വേഗത സംബന്ധിച്ച പ്രശ്നങ്ങൾ ഒന്നും തന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനത്തിന് ഇല്ല.
മികച്ച വേഗതയും കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്തുകൊണ്ട് മികച്ച സേവനം തന്നെയാണ് ഭാരത് ഫൈബർ കണക്ഷനുകൾ നൽകിവരുന്നത്. എന്നിട്ടും ജിയോ, എയർടെൽ എന്നിവയുടെ പിന്നിലേക്ക് ബിഎസ്എൻഎൽ പോയി. 2024 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിൻ്റെ മൊത്തം Wi-Fi ഉപയോക്താക്കൾ 4,06,600 ആണ്.

നവംബർ 27-ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്ര ശേഖർ ആണ് ബിഎസ്എൻഎല്ലിന്റെ വയർഡ് ബ്രോഡ്‌ബാൻഡ് കണക്ഷൻ സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയത്. 2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 10,92,650 വരിക്കാർ ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നു. അവിടെനിന്നാണ് നാല് വർഷത്തിനുള്ളിൽ വെറും 4,06,600 വരിക്കാർ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്.
അതായത്, ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയൊരു വിഭാഗം വരിക്കാരെ ബിഎസ്എൻഎല്ലിന് നഷ്ടമായി. എന്നാൽ സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന കണക്കുകളും ടെലിക്കേം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ പുറത്തുവിട്ട കണക്കുകളും തമ്മിൽ ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ട്രായിയുടെ കണക്ക് പ്രകാരം 2024 സെപ്റ്റംബർ 30-ന് ബിഎസ്എൻഎല്ലിൻ്റെ മൊത്തം വയർഡ് ബ്രോഡ്‌ബാൻഡ് യൂസേഴ്സിന്റെ എണ്ണം 4.23 ദശലക്ഷമാണ്.
2023 സെപ്റ്റംബർ 30-ന് ബിഎസ്എൻഎല്ലിന് 3.71 ദശലക്ഷം വയർഡ് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ ഉണ്ടായിരുന്നു. സർക്കാർ നൽകിയ കണക്കും ട്രായിയുടെ ഈ കണക്കും തമ്മിൽ ചില പൊരുത്തക്കേടുകൾ നിലനിൽക്കുന്നു. സ്വകാര്യ കമ്പനികൾ വീടുകൾ തോറും കയറിയിറങ്ങി ഫൈബർ കണക്ഷനുകൾ വ്യാപിപ്പിച്ചതിനാലാകാം ബിഎസ്എൻഎല്ലിന് തിരിച്ചടി നേരിട്ടത്.

2016 മുതൽ (ജിയോ വിപണിയിൽ എത്തിയ വർഷം) 2020 വരെ ബ്രോഡ്ബാൻഡ് മേഖലയിൽ ബിഎസ്എൻഎൽ കാര്യമായ സ്വാധീനം നേടുകയും നിരവധി വരിക്കാരെ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ 2020ന് ശേഷം വരിക്കാരെ നഷ്ടപ്പെടാൻ തുടങ്ങി. എതിരാളികൾ കൂടുതൽ മത്സരം പുറത്തെടുത്തപ്പോൾ അതിനോട് പിടിച്ചുനിൽക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞില്ല എന്ന് കരുതപ്പെടുന്നു.
എന്നാൽ ബ്രോഡ്ബാൻഡ് കണക്ഷനിൽ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാൻ കഴിയുന്ന വിധത്തിൽ ഒരു പദ്ധതി ബിഎസ്എൻഎൽ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ച് ഇന്ത്യയിൽ എവിടെപ്പോയാലും ഇന്റർനെറ്റ് ലഭ്യമാകും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇതിന്റെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തുന്നതോടെ ബ്രോഡ്ബാൻഡ് കണക്ഷനിലും കുതിച്ചുചാട്ടം നടത്താൻ ബിഎസ്എൻഎല്ലിന് കഴിയും എന്ന് വിശ്വസിക്കപ്പെടുന്നു.


Click it and Unblock the Notifications








