ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്കും; ലോഞ്ച് അടുത്ത വർഷമെന്ന് റിപ്പോർട്ട്
പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ അടുത്ത വർഷത്തോടെ 5ജി സേവനങ്ങൾ അവതരിപ്പിച്ചേക്കും. കേൾക്കുമ്പോൾ നെറ്റി ചുളിയുന്നവർ ഉണ്ടാകും. 4ജി സേവനങ്ങൾ പോലും ലോഞ്ച് ചെയ്യാൻ കഴിയാത്തവർ എങ്ങനെ 5ജി സർവീസുകൾ നൽകുമെന്നും ചിന്തിച്ചേക്കാം എന്നാൽ കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നതെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

രാജ്യത്തെ എല്ലാ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർക്കും ഈ വർഷം തന്നെ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്ന്. സ്‌പെക്‌ട്രം ലേലം നടക്കുന്നതിന് വേണ്ടി മാത്രമാണ് രാജ്യം മുഴുവൻ കാത്തിരിക്കുന്നത്. ലേലത്തിനുള്ള ഒരു നിശ്ചിത തീയതി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ലേല തീയതി തീരുമാനിക്കുന്നത് അടക്കമുള്ള അന്തിമ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

സ്വകാര്യ ടെലിക്കോം കമ്പനികൾ ഈ വർഷം 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമ്പോൾ പൊതുമേഖല ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) 2023ൽ 5ജി അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. പ്രമുഖ വാർത്താ എജൻസിയായ പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഈ വർഷം, 4ജി നെറ്റ്‌വർക്കുകൾ അവതരിപ്പിക്കുന്നതിലായിരിക്കും ബിഎസ്എൻഎൽ ശ്രദ്ധ കൊടുക്കുന്നത്.

4ജി സർവീസുകൾ ലോഞ്ച് ചെയ്യാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് ബിഎസ്എൻഎൽ നടത്തുന്നത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. തദ്ദേശീയമായി രൂപപ്പെടുത്തിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കുകൾ തയ്യാറാക്കുന്നത്. ഇതിനകം തന്നെ ഒരു ഹോംഗ്രൗൺ 4ജി കോർ ബിഎസ്എൻഎൽ വികസിപ്പിച്ചെടുത്ത് കഴിഞ്ഞു. കൂടാതെ ടിസിഎസ് ( ടാറ്റ കൺസൾട്ടൻസി സർവീസസ് ), സി-ഡിഒടി ( സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ) എന്നിവരുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ 4ജി ശൃംഖല സജ്ജീകരിക്കുന്നത്. ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്ത് എല്ലായിടത്തും 4ജി പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലിക്കോം കമ്പനി കൂടിയാണ് ബിഎസ്എൻഎൽ.

തദ്ദേശീയ സാങ്കേതികവിദ്യകളിലൂന്നിയ 5ജി സേവനം
5ജി സർവീസ് റോൾ ഔട്ടിൽ പ്രാദേശിക സ്ഥാപനങ്ങൾക്കും സാങ്കേതികവിദ്യകൾക്കും പ്രാധാന്യം ലഭിക്കണണെന്നാണ് കേന്ദ്ര സർക്കാർ നയം. സ്വകാര്യ കമ്പനികൾ ഈ നയം പിന്തുടർന്നാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ പ്രവർത്തനങ്ങൾ ഈ പോളിസി അടിസ്ഥാനമാക്കി തന്നെയാകും നടക്കുക. പ്രാദേശിക പങ്കാളികളുമായി ചേർന്ന് ആഭ്യന്തര സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി സൊല്യൂഷനുകൾ വികസിപ്പിച്ചത്. ഇതിനിടയിൽ തന്നെ 5ജിയിലും ബിഎസ്എൻഎൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ബിഎസ്എൻഎല്ലിനായി 5ജി സ്പെക്ട്രം റിസർവ് ചെയ്യാനുള്ള ട്രായ് ശുപാർശ നേരത്തെ ടെലിക്കോം മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതിൽ അന്തിമ തീരുമാനം ഇത് വരെയും വന്നിട്ടില്ല. ഈ തീരുമാനം ബിഎസ്എൻഎൽ 5ജി സേവനങ്ങൾക്ക് നിർണായകമാകും. എതൊക്കെ എയർവേവുകളാണ് ബിഎസ്എൻഎൽ 5ജിയ്ക്കായി റിസർവ് ചെയ്യുകയെന്നതും നിർണായകമാണ്. ബിഎസ്എൻഎൽ 5ജിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

നിലവിൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന 4ജി കോർ വഴിയായിരിയ്ക്കും ബിഎസ്എൻഎൽ 5ജി സേവനങ്ങളും അവതരിപ്പിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയിലെ ഉപയോക്താക്കൾക്കായി 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നതിന് ബിഎസ്എൻഎൽ 5ജി എൻഎസ്എ ( നോൺ - സ്റ്റാൻഡലോൺ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ അധിക 5ജി ഇൻഫ്രാസ്ട്രക്ചർ ആവശ്യമായി വരുന്നില്ല. അതിനായി ബിഎസ്എൻഎല്ലിന് ആദ്യം വേണ്ടത് 4ജി നെറ്റ്‌വർക്കുകളാണ്. അങ്ങനെ, ഈ വർഷം അവസാനത്തോടെ, ബിഎസ്എൻഎൽ രാജ്യത്തെ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിലും നഗരങ്ങളിലും 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യും. ഇവയിൽ പൂനെ, മഹാരാഷ്ട്ര, കേരളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ 4ജി കേരളത്തിൽ ആദ്യം നാല് ജില്ലകളിൽ
ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യാൻ കേരളത്തിൽ മാത്രം 800 ടവറുകളാണ് ബിഎസ്എൻഎൽ പരിഷ്കരിക്കുന്നത്. പുതിയ ടവറുകൾ സ്ഥാപിക്കുന്നതിന് ടിസിഎസിന് കരാറും നൽകിക്കഴിഞ്ഞു. 550 കോടി രൂപയുടെ കരാറാണ് ടിസിഎസുമായി ബിഎസ്എൻഎല്ലിന് ഉള്ളത്. കേരളത്തിലെ നാല് ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്തിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ ടവറുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത്. ഓഗസ്റ്റ് 15ന് ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

ലക്ഷദ്വീപിലെ മിനിക്കോയിലും ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കും. രാജ്യത്ത് മൊത്തം 6000 ടവറുകളാണ് 4ജിക്കായി ബിഎസ്എൻഎൽ തയ്യാറാക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ടവറുകളും 4ജിയിലേയ്ക്ക് മാറും. തിരുവനന്തപുരത്ത് 296 ബിഎസ്എൻഎൽ ടവറുകളാണ് ആദ്യഘട്ടത്തിൽ 4ജിയിലേക്ക് മാറ്റുന്നത്. എറണാകുളത്ത് 275 ടവറുകളും 4ജിയിലേക്ക് മാറ്റും. കോഴിക്കോട് ജില്ലയിൽ മെത്തം 125 ടവറുകളാണ് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത്. കണ്ണൂർ ജില്ലയിൽ 100 ടവറുകളും ആദ്യഘട്ടത്തിൽ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ഈ നാല് ജില്ലകളിലും ഏതാണ്ട് പൂർണമായും 4ജി നെറ്റ്വർക്ക് ലഭ്യമാകുമെന്ന് നിലവിൽ പ്രതീക്ഷിക്കാവുന്നതാണ്.

രാജ്യത്ത് തന്നെ നിർമിച്ച 4ജി സാങ്കേതികവിദ്യയും ഉപകരണങ്ങളുമായിരിക്കണം ബിഎസ്എൻഎൽ 4ജിയ്ക്കായി ഉപയോഗിക്കേണ്ടത് എന്നൊരു തീരുമാനം കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നു. ടാറ്റ കൺസൽട്ടൻസി സർവീസ് വികസിപ്പിച്ച 4ജി ഡിവൈസുകൾക്ക് ബിഎസ്എൻഎൽ സാങ്കേതിക ഉപദേശക സമിതി അംഗീകാരം അടുത്തിടെയാണ് ലഭിച്ചത്. കേരളത്തിൽ പലയിടത്തും ഇപ്പോൾ തന്നെ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നുണ്ട്. അപ്ഗ്രേഡ് ചെയ്ത 3ജി ഡിവൈസുകൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. 4ജി ഉപകരണങ്ങളിലേക്ക് മാറുമ്പോൾ ബാൻഡ് വിഡ്ത്ത് മാറുകയും കൂടുതൽ മികച്ച നെറ്റ്വർക്കും ഡാറ്റ സ്പീഡുമെല്ലാം ലഭിക്കുകയും ചെയ്യും.


Click it and Unblock the Notifications








