സ്വത്ത് വിറ്റും പണം നേടുകിൽ, നഷ്ടക്കേടാ പണം തീർത്തിടും; ആസ്തി വിറ്റ് 10,000 കോടി രൂപ നേടി BSNL
നാണംകെട്ടും പണം നേടുകിൽ, നാണക്കേടാ പണം തീർത്തിടും എന്നത് പഴയകാലത്തെ ചൊല്ല്, എന്നാൽ ടെലിക്കോം മേഖലയിലേക്ക് വന്നാൽ, ഉള്ള സ്വത്ത് വിറ്റിട്ടാണേലും കുറച്ച് പണം നേടിയാൽ അത് മൂലധനമാക്കി നഷ്ടക്കേടൊക്കെ ആ പണം കൊണ്ട് തീർക്കാം എന്നത് പുതിയ കാലത്തെ ബിഎസ്എൻഎല്ലിന്റെ (BSNL) വിശ്വാസം. ബിഎസ്എൻഎല്ലിന്റെ ആസ്തി വിൽപ്പന വളരെ നാളുകളായി ഇടയ്ക്കിടയ്ക്ക് വാർത്തകളിൽ നിറയാറുണ്ട്. ഇന്ത്യയിൽ ഏറ്റവും വരിക്കാർ കുറവുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിനെക്കാൾ പലമടങ്ങ് വരിക്കാരും വരുമാനവുമുള്ള ജിയോയ്ക്കും എയർടെലിനും പോലും 5ജി അവതരിപ്പിക്കാൻ ഫണ്ട് ഒരു വലിയ വിഷയമാണ്.
വരുമാനമുള്ള ജിയോയും എയർടെലും പോലും ബിസിനസ് വളർത്താൻ ഫണ്ടിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുമ്പോൾ വരിക്കാരും വരുമാനവുമില്ലാതെ നഷ്ടത്തിലോടുന്ന ബിഎസ്എൻഎല്ലിന് മുന്നോട്ട്പോകാൻ ഫണ്ട് വളരെയേറെ വേണ്ടിവരുമെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. കേന്ദ്ര സർക്കാർ ഇടയ്ക്ക് നൽകിയ ദുരിതാശ്വാസ പാക്കേജുകളുടെ ബലത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുഖ്യമായും നടക്കുന്നത്.

കേന്ദ്ര സഹായത്തിന് പുറമേ പ്രതാപകാലത്ത് വാങ്ങിക്കൂട്ടിയ ആസ്തികളിൽ ചിലത് വിറ്റ് ഫണ്ട് കണ്ടെത്താൻ ബിഎസ്എൻഎൽ നേരത്തെ തന്നെ തീരുമാനിക്കുകയും അതിന് സർക്കാർ അനുമതി ഉൾപ്പെടെ ലഭ്യമാകുകയും ചെയ്തിരുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനം അന്തിമ ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്തിവിൽപ്പനയുടെ പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നു.
ബിഎസ്എൻഎൽ, എംടിഎൻഎൽ (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) എന്നിവയുടെ കൈവശം കോർ, നോൺ-കോർ ആസ്തികൾ ഉണ്ടായിരുന്നു, അവ ഉപയോഗപ്പെടുത്തിയിരുന്നില്ല. 2019 ലെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ഫണ്ട് സ്വരൂപിക്കാൻ സജീവമായി ഉപയോഗിക്കാത്ത ആസ്തികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തന്നെ ഈ സ്ഥാപനങ്ങളോട് നിർദേശിക്കുകയായിരുന്നു.

2019 മുതൽ ആരംഭിച്ച ആസ്തി വിൽപ്പനയിലൂടെ ഈ രണ്ട് കമ്പനികളും ഇതിനകം 10,000 കോടിയിലധികം രൂപ സമ്പാദിച്ചു. വളരെ മന്ദഗതിയിലാണ് നടന്നത് എങ്കിലും ഇത്രയും ഫണ്ട് സ്വരൂപിക്കാൻ ആസ്തിവിൽപ്പന ഈ കമ്പനികളെ സഹായിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ആസ്തി ധനസമ്പാദനത്തിലൂടെ 12,984 കോടി രൂപ ഇതുവരെ നേടി.
2025 ജനുവരി വരെ ആസ്തി ധനസമ്പാദനത്തിൽ നിന്ന് ബിഎസ്‌എൻഎൽ ആകെ 10,592 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതിൽ 2,387.82 കോടി രൂപ നോൺ-കോർ ആസ്തികളിൽ നിന്നും 8,204.18 കോടി രൂപ കോർ ആസ്തികളിൽ നിന്നുമാണ് ബിഎസ്എൻഎൽ നേടിയിരിക്കുന്നത്. ഇതേകാലയളവിൽ എംടിഎൻഎൽ ആകെ 2,392.86 കോടി രൂപയാണ് ആസ്തിവിൽപ്പനയിലൂടെ നേടിയത്.
എംടിഎൻഎൽ നേടിയ 2,392.86 കോടിയിൽ നോൺ-കോർ ആസ്തികളിൽ നിന്ന് 2,134.61 കോടി രൂപയും കോർ ആസ്തികളിൽ നിന്ന് 258.25 കോടി രൂപയും അടങ്ങുന്നു. ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇനിയും ബിഎസ്എൻഎൽ മുന്നോട്ട് കൊണ്ടുപോകും. ഇങ്ങനെ സമാഹരിക്കുന്ന പണം ബിഎസ്എൻഎൽ ഉടൻ തന്നെ 4G വ്യാപനം പൂർത്തിയാക്കുന്നതുനും സമീപഭാവിയിൽ 5G പുറത്തിറക്കുന്നതിനും വിനിയോഗിക്കും.

ഇതിനകം രാജ്യവ്യാപകമായി 75000ൽ അധികം 4ജി ടവറുകൾ പ്രവർത്തിച്ചുതുടങ്ങിയതായി ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഏതാണ്ട് 5000- 10000 സൈറ്റുകൾ കൂടി ഉടൻ ഇൻസ്റ്റാളേഷൻ പൂർത്തിയാകും. അങ്ങനെ നോക്കിയാൽ ഏതാണ്ട് 85000ന് അടുത്ത് 4ജി ടവറുകൾ ഇതിനകം ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്.
ആകെ ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. ഇത് പൂർത്തിയാകാൻ ഇനി 15000- 25000 ടവറുകൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. അവയുടെ നിർമാണം പുരോഗമിക്കുകയാണ്. ജൂൺ അവസാനത്തോടു കൂടിയെങ്കിലും ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്ന 4ജി വ്യാപനം പൂർത്തിയാക്കും എന്നാണ് കരുതപ്പെടുന്നത്. അതിന് പിന്നാലെ 5ജി വ്യാപനം ആരംഭിക്കാനും പദ്ധതിയുണ്ട്.


Click it and Unblock the Notifications







