ബിഎസ്എൻഎഎൽ- എംടിഎൻഎൽ ലയനവുമായി കേന്ദ്രം മുന്നോട്ട്

ബിഎസ്എൻഎൽ രക്ഷപ്പെടും പാവങ്ങൾക്ക് അതിന്റെ ഗുണം കിട്ടും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപറ്റം ആളുകൾ ഇന്ത്യയിലുണ്ട്. അവരുടെ ആ പ്രതീക്ഷകൾക്ക്മേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ബിഎസ്എൻഎല്ലിനെ സർക്കാർ ഉടമസ്ഥതയിലുള്ള മറ്റൊരു ടെലിക്കോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റ (എംടിഎൻഎൽ)ഡുമായി ലയിപ്പിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കിയിരിക്കുന്നു എന്നതാണ് ഇപ്പോൾ പുറത്തുവന്ന വാർത്ത. ഏറെ നാളായി ഇരു കമ്പനികളും ലയിപ്പിക്കുന്നതിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ ലയനം യാഥാർഥ്യമാക്കുന്നതിന്റെ ഇടപാടുകൾ നടത്താൻ ആവശ്യമായ ഉപദേശങ്ങൾക്കായി ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിനെ നിയമിച്ചുകൊണ്ടാണ് ലയന നടപടികളുടെ മുന്നൊരുക്കങ്ങളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.
പണി ഏറെയുണ്ട്, സമയമെടുക്കും!
എന്നാൽ ലയനം സംബന്ധിച്ച ചെറിയ ഒരു ചുവട് വയ്പ്പ് മാത്രമാണിത്. ഇനിയും അനേകം ഘട്ടങ്ങളും ഏറെ സമയവും എടുത്തുമാത്രമേ ലയനം സാധ്യമാകൂ. ലയനം സംബന്ധിച്ച വിശകലന റിപ്പോർട്ട് സമർപ്പിക്കാൻ തന്നെ ഡെലോയിറ്റ് ഏകദേശം ആറ് മുതൽ ഏഴ് മാസം വരെ എടുക്കും. ഇരു കമ്പനികളും ലയിപ്പിക്കുന്നതിൽ ഏറെ സങ്കീർണതകൾ ഉള്ളതിനാൽ ഏകദേശം രണ്ടു വർഷം വരെ സമയം ലയനത്തിനായി വേണ്ടിവന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബിഎസ്എൻഎല്ലിനെക്കാൾ നഷ്ടത്തിലുള്ള സ്ഥാപനമാണ് എംടിഎൻഎൽ.
രണ്ടും കമ്പനികളും രക്ഷപ്പെടണമെങ്കിൽ ലയനം മാത്രമാണ് പോം വഴി എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. രണ്ട് ടെലിക്കോം കമ്പനികൾക്കുമായി 2022 ൽ സർക്കാർ 1.64 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലയനത്തിന്റെ ഭാഗമായാണ് ഇരു കമ്പനികളുടെയും പുനരുജ്ജീവനത്തിനായി പാക്കേജ് അനുവദിച്ചത്.

സെബിയിൽനിന്നും ഉപദേശം
ഇപ്പോൾ ലയന ഇടപാടുകൾക്കായി ഉപദേശകനെ നിയമിച്ചതായി ടെലിക്കോം സെക്രട്ടറി കെ രാജാരാമൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ലയനത്തിന് ഒരുപാട് സമയം വേണ്ടിവരുമെന്ന് അദ്ദേഹവും വ്യക്തമാക്കി. എംടിഎൻഎൽ ലിസ്റ്റഡ് കമ്പനിയായതിനാൽ ആണ് ലയന നടപടികൾക്ക് കൂടുതൽ സമയമെടുക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ലയന വിഷയത്തിൽ സർക്കാർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് ഉപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായി എംടിഎന്‍എല്ലിനെ ഓഹരി വിപണിയിൽ നിന്ന് ഡീലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എതിർത്ത് ജീവനക്കാർ...
എന്നാൽ ലയനം ബിഎസ്എൻഎല്ലിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നാണ് ബിഎസ്എൻഎൽ ജീവനക്കാർ വാദിക്കുന്നത്. അതിനാൽത്തന്നെ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ലയന നീക്കത്ത് ശക്തമായി എതിർക്കുന്നുണ്ട്. ഏറെ ബാധ്യതകളുള്ള ഒരു സ്ഥാപനമാണ് എംടിഎൻഎൽ. ഏറെ കടബാധ്യതകൾ ഉള്ള എംടിഎൻഎല്ലിനെ തോളത്തെടുത്തുവയ്ക്കുന്നത് ബിഎസ്എൻഎല്ലിന്റെ നിലവിലുള്ള ജീവൻ കൂടി ഇല്ലാതാക്കും എന്നായിരുന്നു ജീവനക്കാരുടെ വാദം. മറ്റ് കമ്പനികൾ 5ജി എത്തിയിട്ടും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുന്നതേ ഉള്ളൂ. പിടിച്ചു നിൽക്കാൻ പാടുപെടുന്ന കമ്പനിയുടെ തലയിൽ പാറക്കല്ലെടുത്ത് ഇടുന്ന നടപടിയാണ് ലയനം എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ബിബിഎൻഎൽ നേട്ടമാണ്
പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി സർക്കാർ നേരത്തെ ബിഎസ്എൻഎല്ലിനെ ബിബിഎൻഎല്ലിൽ (ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ്) ലയിപ്പിച്ചിരുന്നു. രാജ്യത്തുടനീളം ബിബിഎൻഎൽ വികസിപ്പിച്ച ഫൈബർ ഇൻഫ്രാസ്ട്രക്ചറിലേക്ക് ഇപ്പോൾ നേരിട്ട് പ്രവേശനമുള്ളതിനാൽ ഈ ലയനം ബിഎസ്‌എൻഎല്ലിന് ഗുണം ചെയ്യും. എന്നാൽ അതുപോലെയായിരിക്കില്ല എംടിഎൻഎൽ ലയനം എന്നാണ് ലയനവിരുദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ബിഎസ്എൻഎൽ ജീവനക്കാർ എതിക്കുന്നുണ്ടെങ്കിലും കേന്ദ്രം അതൊന്നും കാര്യമാക്കുന്നില്ല. ഇരു ടെലിക്കോം കമ്പനികളുടെയും കടബാധ്യത ഏകദേശം 60,000 കോടി രൂപയോളം വരും. അതിനാൽ രണ്ട് കമ്പനികളും രക്ഷപ്പെടണമെങ്കിൽ ലയനം മാത്രമാണ് വഴി എന്നാണ് സർക്കാർ നിരീക്ഷണം.


Click it and Unblock the Notifications








