തലയിലെടുത്ത് വയ്ക്കില്ല, കൈകോർത്ത് പോകാം! ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ധാരണാപത്രത്തിൽ ഒപ്പുവച്ചു!
ഇന്ത്യയിലെ ടെലിക്കോം രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്എൻഎൽ) മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡും (എംടിഎൻഎൽ) പ്രവർത്തനങ്ങളുടെ സമന്വയത്തിനായി പുതിയ ധാരണാ പത്രത്തിൽ എംഒയു) ഒപ്പുവച്ചു. എംടിഎൻഎല്ലിന്റെ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ബിഎസ്എൻഎൽ ഇതിനകം തന്നെ ഏറ്റെടുത്തിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനങ്ങൾ ആണെങ്കിലും ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും പ്രവർത്തന മേഖല വ്യത്യസ്തമായിരുന്നു. ബിഎസ്എൻഎൽ രാജ്യവ്യാപകമായി സേവനങ്ങൾ നൽകുമ്പോൾ മുംബൈയും ഡൽഹിയും ആയിരുന്നു എംടിഎൻഎല്ലിന്റെ പ്രവർത്തന മേഖല. നഷ്ടത്തിന്റെ കണക്കുകൾ മാത്രമാണ് ഇരുസ്ഥാപനങ്ങൾക്കും പറയാനുള്ളത്. അതിൽത്തന്നെ ഏറ്റവും പ്രതിസന്ധി നേരിടുന്നത് എംടിഎൻഎൽ ആണ്.

നേരത്തെ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തമ്മിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാരും ടെലിക്കോം വകുപ്പും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ വൻ ബാധ്യതയുള്ള എംടിഎൻഎൽ ബിഎസ്എൻഎല്ലിന്റെ തലയിലാകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുക എന്ന് പിന്നീട് കേന്ദ്രം തിരിച്ചറിഞ്ഞു. അതിനെത്തുടർന്ന് ലയന നീക്കം ഉപേക്ഷിക്കുകയായിരുന്നു. എംടിഎൻഎൽ അടച്ചുപൂട്ടി പ്രവർത്തനങ്ങൾ ബിഎസ്എൻഎല്ലിന് കൈമാറുമെന്നാണ് പിന്നീട് റിപ്പോർട്ടുകൾ വന്നത്.
എന്നാൽ എംടിഎൻഎൽ അടച്ചുപൂട്ടൽ ഉണ്ടായേക്കില്ല എന്നാണ് പുതിയ വിവരങ്ങൾ നൽകുന്ന സൂചന. ബിഎസ്എൻഎല്ലുമായി സഹകരിച്ചുകൊണ്ട് സേവനങ്ങൾ മുന്നോട്ടുകൊണ്ടുപോകും എന്നാണ് ഇപ്പോൾ എംടിഎൻഎൽ അറിയിച്ചിരിക്കുന്നത്. "2023 ഓഗസ്റ്റ് 31 വ്യാഴാഴ്ച എംടിഎൻഎൽ- ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചതായി നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," എന്ന് എംടിഎൻഎൽ അറിയിച്ചു.
"ഇന്ത്യൻ സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ പാൻ ഇന്ത്യ ടെലികോം സേവനങ്ങൾ നൽകുന്നതിന് എംടിഎൻഎല്ലും ബിഎസ്എൻഎല്ലും തമ്മിലുള്ള പ്രവർത്തനങ്ങളുടെ സമന്വയത്തിന് വഴിയൊരുക്കുന്നതാണ് പുതിയ കരാർ" എന്ന് എംടിഎൻഎൽ റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു. ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ലയിപ്പിക്കാൻ സാധ്യതയില്ലാത്ത സാഹചര്യമാണ്. കാരണം എംടിഎൻഎൽ ഇതിനകം തന്നെ വരിക്കാരെ കണ്ടെത്താനാകാതെയും സാമ്പത്തിക പ്രശ്നങ്ങളാലും വലയുകയാണ്.
അതിനാൽത്തന്നെ രണ്ട് കമ്പനികളും ഒറ്റ സ്ഥാപനമായി ലയിക്കുന്നതിന് പകരം കൈകോർത്ത് പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇരു സ്ഥാപനങ്ങളെയും കരകയറ്റാൻ സർക്കാർ തുടർച്ചയായി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ദുരിതാശ്വാസ പാക്കേജുകളുടെ സഹായത്തോടെ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണാപത്രം കമ്പനികളെ സഹായിക്കും.
അതേസമയം, സർക്കാർ നൽകിയ ഫണ്ട് ഉപയോഗപ്പെടുത്തി എത്രയും വേഗം 5ജി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ബിഎസ്എൻഎൽ. പഞ്ചാബിൽ ഇതിനകം തന്നെ ബിഎസ്എൻഎൽ 4ജി ബീറ്റ ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും നിരവധി ഗ്രാമങ്ങളിൽ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം പുരോഗമിക്കുകയാണ്. ഇത് കൂടാതെ കശ്മീരിലെ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും 4ജി വ്യാപനം നടക്കുന്നുണ്ട്.

തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ടിസിഎസ് അടക്കമുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നോട്ട് പോകുന്നത്. പ്രതിദിനം 300 സൈറ്റുകളിൽ 4ജി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. ഏതാണ്ട് 18 മാസത്തിനുള്ളിൽ ഒരു ലക്ഷം സൈറ്റുകളിലേക്കും 4G ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ മുന്നേറുന്നത്.
ബിഎസ്എൻഎല്ലിനായി 4ജി, 5ജി സ്‌പെക്‌ട്രം സർക്കാർ നീക്കിവച്ചിട്ടുണ്ട്. 4G, 5G എന്നിവ പുറത്തിറക്കാൻ തുടങ്ങുമ്പോൾ കമ്പനിക്ക് ഇത് ഉപയോഗിക്കാൻ കഴിയും. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് 5ജിയിലേക്ക് വേഗത്തിൽ മാറാൻ കഴിയുന്ന വിധത്തിലാണ് ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം പ്ലാൻ ചെയ്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications