കടത്തോട് കടം! ഈ വർഷം 'പറമ്പ്' വിറ്റ് 1000 കോടി ഒപ്പിക്കാൻ ബിഎസ്എൻഎൽ നീക്കം
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ഇപ്പോൾ 4ജി വ്യാപനത്തിന്റെ തിരക്കിലാണ്. സർക്കാരിൽ നിന്ന് ലഭിച്ച വിവിധ രക്ഷാപാക്കേജുകളുടെ ബലത്തിലാണ് ബിഎസ്എൻഎൽ ഇപ്പോൾ മുന്നോട്ട് പോകുന്നത്. 2027 സാമ്പത്തിക വർഷത്തോടെ കമ്പനിയെ ലാഭത്തിലാക്കാനുള്ള പദ്ധതികളും ഇപ്പോൾ തയാറാക്കി നടപ്പിലാക്കി വരുന്നുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിന് ധാരാളം ബാധ്യതകളും അതിനെത്തുടർന്നുള്ള സാമ്പത്തിക ഞെരുക്കവുമൊക്കെയുണ്ട്. അനാവശ്യ ചെലവുകൾ കുറച്ചും മറ്റും ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുന്നുമുണ്ട്. എങ്കിലും 4ജി വ്യാപനം മുന്നോട്ട് കൊണ്ടുപോകാനും മറ്റ് ആവശ്യങ്ങൾക്കുമായി ഫണ്ട് കണ്ടെത്തേണ്ടതുണ്ട്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) എന്നീ പൊതുമേഖലാ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ധാരാളം കടവും പ്രാരാബ്ദങ്ങളുമൊക്കെയുണ്ടെങ്കിലും സമ്പത്ത് കാലത്ത് സ്വന്തമാക്കി വച്ച് ആസ്തിക പലതും ഇപ്പോഴും കൈവശമുണ്ട്. സ്ഥാപനത്തിന്റെ ആസ്തിയായിട്ടുള്ള ഭൂമികളും കെട്ടിടങ്ങളുമൊക്കെ വിറ്റ് ഫണ്ട് കണ്ടെത്താൻ ശ്രമിക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ബിഎസ്എൻഎല്ലിനോടും എംടിഎൻഎല്ലിനോടും 2023ൽ നിർദേശിച്ചിരുന്നു.

ബിഎസ്എൻഎല്ലിന്റെ 18,200 കോടി രൂപയുടെ ആസ്തികളും എംടിഎൻഎല്ലിന്റെ 5,158 കോടി രൂപയുടെ ആറ് ആസ്തികളും പണം കണ്ടെത്തുന്നതിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്(DIPAM) 2023ൽ അംഗീകാരം നൽകി. തുടർന്ന് 4ജി വ്യാപനത്തിനായും മറ്റ് പ്രവർത്തന ചെലവുകൾക്കായും ഈ ആസ്തികളിൽ ചിലത് വിൽക്കാനുള്ള നീക്കങ്ങൾ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം മുതൽ ശക്തിപ്പെടുത്തിയിരുന്നു.
ഇതിനകം ചില ആസ്തികൾ വിറ്റ് പണം കണ്ടെത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു. ഇപ്പോൾ എത്തിയിരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ രണ്ട് പൊതുമേഖലാ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഭൂമി പാഴ്സലുകൾ ഉപയോഗിച്ച് ഈ സാമ്പത്തിക വർഷത്തിൽ ഏകദേശം 1,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു എന്നാണ്.

സർക്കാർ തലത്തിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണികൺട്രോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധനമന്ത്രാലയത്തിന്റെ പൊതു സംരംഭ വകുപ്പ് (ഡിപിഇ) തിരിച്ചറിഞ്ഞ ഭൂമി ആസ്തികൾ വിറ്റോ, പാട്ടത്തിന് നൽകിയോ വരുമാനം കണ്ടെത്താനാണ് നീക്കം. കടബാധ്യത ലഘൂകരിക്കുന്നതിനും ഈ ടെലിക്കോം കമ്പനികൾക്ക് പണലഭ്യത മെച്ചപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിൽപ്പന അല്ലെങ്കിൽ പാട്ടത്തിന് നൽകൽ എന്നിവയ്ക്ക് അനുയോജ്യമായ ആസ്തികൾ ഡിപിഇ ശുപാർശ ചെയ്യും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏഴ് പൊതുമേഖലാ ബാങ്കുകളിലായി എംടിഎൻഎൽ 8,346 കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ട്. ഈ പണം അടയ്ക്കുന്നതിൽ നിലവിൽ വീഴ്ചവന്നിട്ടുണ്ട്. 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് എംടിഎൻഎല്ലിന്റെ മൊത്തം കടബാധ്യത 33,000 കോടിയിലധികമാണ്.
ബിഎസ്എൻഎല്ലിന്റെ കാര്യമെടുത്താൽ, 2024 നവംബർ വരെ ബിഎസ്‌എൻഎല്ലിന് 23,297 കോടി രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ കടബാധ്യതകളെ നേരിട്ട് പിടിച്ചുനിൽക്കുന്നതിനും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 4ജി വ്യാപനം പൂർത്തിയാക്കുന്നതിനും ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനുമൊക്കെ പണം കണ്ടെത്തേണ്ടതുണ്ട്. അതിനാൽ ആസ്തിവിൽപ്പന അനിവാര്യമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ (എംടിഎസ്‌സി) വഴി 27-ലധികം ലാൻഡ് പാഴ്സലുകൾ നേരത്തെ ബിഎസ്എൻഎൽ ഇ-ലേലത്തിൽ വച്ചിരുന്നു. ഇതിനകം വിരലിലെണ്ണാവുന്നവ മാത്രമാണ് വിറ്റുപോയിട്ടുളളത്. കഴിഞ്ഞ 5 വർഷമായുള്ള കണക്കെടുത്താൽ ബിഎസ്എൻഎല്ലിന് ഒന്നിലധികം ദുരിതാശ്വാസ പാക്കേജുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും 4ജി വ്യാപനം പൂർത്തീകരിക്കാൻ ഇനിയും ഫണ്ട് ആവശ്യമാണ്. അതേപോലെ വരുമാനം കുറവായതിനാൽ ചെലവുകൾ നടന്നുപോകുന്നതിനും പണം കണ്ടെത്തേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








